Saturday, February 5, 2011

ഒരു സല്ലാപ ചരിത്രം

ഗേറ്റു തുറന്ന് കാര്‍പ്പോര്‍ച്ചു ലക്ഷ്യമാക്കി സൈക്കിളുന്തുമ്പോള്‍ അവള്‍ക്കു പതിവിലും കൂടുതല്‍ തിടുക്കമുണ്ടായിരുന്നു .. സാധാരണ ഈ വരവ് ഇങ്ങനെയായിരിക്കില്ല ..തോളിലെ ബാഗിന്റെ കനം, ഭാരം വലിച്ചു തളര്‍ന്ന മാടിന്റെ വൈക്ലബ്യം പ്രകടമാക്കുന്ന മുഖഭാവം അവള്‍ക്കു പകര്‍ന്നു നല്‍കിയിരുന്നു. മുറിയിലെത്തി വിജ്ഞാനത്തിന്റെ ഭാണ്ടക്കെട്ട്
എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്കൊരു തളര്‍ന്നു വീഴല്‍ . സന്ധ്യ മയങ്ങിയാലും ആ വാടിത്തളര്‍ച്ചയുടെ ആലസ്യം വിട്ടൊഴിയാറില്ല ചിലപ്പോള്‍ അത് അമ്മയുടെ തട്ടിവിളിയില്‍ ചരട് പൊട്ടിപ്പോകുന്ന ഒന്നായി പരിണമിക്കാറുമുണ്ട്.

"രെഞ്ചൂ ..ഈ പാല് കുടിച്ചേച്ചു പോകു കുട്ടീ ...ഇനി ഏത് നേരത്താ അതിന്റെ മുന്നീന്ന് എണീക്കുന്നെ ?"
സ്കൂള്‍ ബാഗ് ആയത്തില്‍ വീശി അകത്തേക്കോടുമ്പോള്‍ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം മത്സരിച്ചു പുറകേയെത്തി .

"വിനു ഐ കാണട് ഹിയര്‍ യു ...സം തിംഗ് റോങ്ങ് ..മേ ബി കണക്ഷന്‍ എറര്‍ ..."
പാലുമായി അവള്‍ക്കു പുറകില്‍ നിന്ന മിസ്സിസ് മേനോന്‍, സ്ഥലകാല ബോധമില്ലാതെ കീ ബോര്‍ഡില്‍ താളം പിടിക്കുന്ന മകളെ നോക്കി അമ്പരന്നു നിന്നു.
"ഇതീയിടെയായി കുറച്ചു കൂടുന്നുണ്ട് ..ഡാഡി വിളിക്കട്ടെ ഞാന്‍ പറയുന്നുണ്ട്."
ഞെട്ടി തിരിഞ്ഞ അവള്‍ ഞൊടിയിടയില്‍ കുഞ്ഞ് മൌസിനെ മുകളിലേക്ക് വലിച്ച് ഇട നെറ്റിയില്‍ ഒന്നു ക്ലിക്കി .
"എന്താ നീ മിനിമൈസ് ചെയ്തേ ? ആരോടാ ചാറ്റ് ചെയ്യുന്നേ ?"
"അത്... അത് എന്റെ ഒരു ഫ്രണ്ടാ മമ്മി "
"അതാരാന്നാ ചോദിച്ചേ ? ഫ്രണ്ടിനു പേരില്ലേ ?"
"പേര്‌.....വിനു .."
പാതിയില്‍ മുറിഞ്ഞ മധുര സല്ലാപത്തിന്റെ പൊരുള്‍ തേടി വിനുക്കുട്ടന്റെ അന്തരംഗം
സന്ദേശ തരംഗങ്ങളായി മോണിറ്ററിന്റെ മൂലയില്‍ കുഞ്ഞ് ബലൂണുകള്‍ തീര്‍ത്തുകൊണ്ടിരുന്നു ..അവളുടെ കടമിഷികള്‍ വീര്‍പ്പുമുട്ടലില്‍ വിറച്ചു പിടഞ്ഞു ..

"അവനെ നിനക്കെങ്ങനെയാ പരിചയം ....?"
മകളുടെ പ്രായം പന്തിയല്ലെന്ന തിരിച്ചറിവില്‍ അവര്‍ കൂടുതല്‍ നെറ്റി ചുളിച്ച് ഉത്തരവാദിത്വമുള്ള മാതാവയി മാറി .
"ഞങ്ങള്‍ ചാറ്റിങ്ങിലൂടെ ഫ്രാണ്ട്സായതാ .... ഇടയ്ക്ക് ഓണ്‍ലൈനില്‍ വരുമ്പോള്‍ കുറേ നേരം ചാറ്റ് ചെയ്യും ..ദാറ്റ്സ് ഓള്‍ .."
വാക്കുകള്‍ക്കൊടുവില്‍ അവളുടെ മുഖത്തെ അസ്വസ്തത, 'എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ ' എന്നൊരു ശബ്ദമില്ലാത്ത മറുചോദ്യം ചോദിച്ചു.
"അതിനപ്പുറത്തെയ്ക്കൊന്നും വേണ്ട ..ഇത് സ്ഥിരമാക്കുകേം വേണ്ട .. .പറഞ്ഞത് മനസ്സിലായല്ലോ ?"
"മമ്മി എന്തോ മീന്‍ ചെയ്തു സംസാരിക്കുവാണ്..വീ ആര്‍ ഗുഡ് ഫ്രണ്ട്സ് ..അത്രേ ഉള്ളൂന്ന് ഞാന്‍ പറഞ്ഞല്ലോ ?"
"വിനു ബാന്ഗ്ലൂരില്‍ ഐറ്റി ഫീല്ടിലാ ..ഇത്തവണ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരാന്നു പറഞ്ഞിട്ടുണ്ട് .അവനെ കണ്ട് കഴീമ്പോള്‍ മമ്മീടെ ഡൌട്ട്സൊക്കെ ക്ലിയറായിക്കോളും ..ഷുവര്‍ ..."
"മം ....."
അശ്വതി മേനോന്‍ മകളെ രൂക്ഷമായി നോക്കിയിട്ട് ഒട്ടും തൃപ്തി വരാതെ തിരിഞ്ഞു നടന്നു..



അതിനടുത്ത ഞായറാഴ്ച രെഞ്ചിനിയുടെ വാക്ക് അണുവിട തെറ്റിക്കാതെ വിനു അശ്വതിക്ക്
മുന്നില്‍ ഹാജരായി .വെളുത്ത് നീണ്ടു മെലിഞ്ഞ പൊടിമീശക്കാരന്‍ പയ്യന്‍.
.ഇരുപത്തിരണ്ടിന് മുകളില്‍ പ്രായം പറയില്ല ..യാതൊരു
അപരിചിതത്തവുമില്ലാതെയുള്ള അവന്റെ നിര്‍ത്തില്ലാത്ത സംസാരം അശ്വതിയില്‍
ആശ്ചര്യമുളവാക്കിയെന്നു മാത്രമല്ല അതവനൊരു നിര്‍ദോഷ നിഷ്കളങ്കന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
'വെറുതെയല്ല രെഞ്ചു ഇവനുമായി ഇത്രവേഗം അടുത്തത് '
അശ്വതി മനസ്സിലോര്‍ത്തു .

വിനു യാത്ര പറഞ്ഞിറങ്ങിയ ശേഷം രഞ്ചിനി അമ്മയുടെ തോളില്‍ ചുറ്റിപ്പിടിച്ചു കൊഞ്ചിക്കുറുകി..
"ഇപ്പോള്‍ മമ്മി എന്തു പറയുന്നു .ഹൌ ഈസ് മൈ ഫ്രെണ്ട് ? പേടിക്കേണ്ട ചെക്കനാണോ ?പാവമല്ലേ അവന്‍?"
"മം .."
അവര്‍ അപ്പോഴും മൂളുക മാത്രം ചെയ്തു.
"ഹും..എന്തു പറഞ്ഞാലും മിസ്സിസ് മേനോന് ഒരു മൂളല്‍ മാത്രം .ഒന്നുമില്ലെങ്കിലും നേരിട്ട് കണ്ട കാര്യം ഒന്നു അക്സപ്റ്റ് ചെയ്തൂടെ ?"
"നിനക്ക് പതിനാറു കഴിഞ്ഞതേയുള്ളൂ ..അതും മറക്കണ്ടാ .."
"ഹ ഹ ..സോ വാട്ട് ? ആകാശമിടിഞ്ഞു വീഴാന്‍ പോണോ?"
"ങാ..പിന്നെ അതുമവന്‍ പറഞ്ഞൂട്ടോ ?"
"എന്ത് "
"മിസ്സിസ് മേനോനെ കണ്ടാല്‍ എന്റെ മമ്മിയാണെന്ന് പറയില്ല പോലും .ഏറിയാല്‍ ഒരു മുപ്പതു
വയസ്സ്, അതിനപ്പുറം ആരും പറയില്ലെന്ന് .എന്ന് വെച്ചാല്‍ നിത്യ യൌവ്വനം കാത്തു സൂക്ഷിക്കുന്ന ഒരു അപ്സരസാണെന്ന്...ചെക്കന്റെ നോട്ടം പോയ പോക്കേ?"
വന്നു വന്ന് പെണ്ണിന്റെ നാവിന് അരം കൂടിയിരിക്കുന്നു...അതും പറഞ്ഞ് അവര്‍ അലസമായി അവള്‍ക്കു നേരെ കൈയ്യോങ്ങി ..
"ഇത് കൊള്ളാം ഉള്ളത് പറഞ്ഞാല്‍ അതും കുറ്റം ..പിന്നെങ്ങനെ ശരിയാകും .."
അവള്‍ കളിയായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി ..
"പിന്നെ മമ്മി ..ഞാനിന്നലെ ഒരുകൂട്ടം വാങ്ങിയിട്ടുണ്ട് .വഴക്ക് പറയരുത്.."
അവള്‍ നിന്ന നില്പില്‍ റൂമിലേക്കോടി ..തിരിച്ചു വരുമ്പോള്‍ പുറകില്‍ മറച്ചു പിടിച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവര്‍ മടിച്ചു മടിച്ച് അവള്‍ അശ്വതിക്ക് നേരെ നീട്ടി .
"ഇതെന്താ ?"
വാങ്ങുന്നതിനിടയില്‍ അവര്‍ ചോദിച്ചു.
"ഒരു വെബ് ക്യാം..എന്റെ എല്ലാ ഫ്രണ്ട്സിനും ഇപ്പൊ ഇതുണ്ട് ..മൊബൈലോ തിരുച്ചു
വാങ്ങി പൂട്ടിവെച്ചിരിക്കുവാ..ഇതിപ്പോ ഒന്നുമില്ലേലും നേരീ കാണാന്‍ പറ്റാത്ത ഫ്രണ്ട്സിനെ മുഖം കണ്ട് സംസാരിക്കാല്ലോ .പിന്നെ മമ്മിക്കു പ്രാണനാഥന്റെ തിരുമുഖം എന്നും ദര്‍ശിച്ചു സായൂജ്യമടയുകയും ആവാം ."
"ഡാഡീടെ മുഖം കാണാനോ അതോ ഫ്രണ്ട്സിനെ കാണാനോ നീയിതു വാങ്ങിയെ ?"
അവര്‍ ചോദ്യ ഭാവത്തില്‍ മകളെ നോക്കി ..
അവള്‍ ചിറികോട്ടി തിരിഞ്ഞു നടന്നു.


പിന്നീടുള്ള വൈകുന്നേരങ്ങളില്‍ സമയസൂചിയുടെ കറക്കങ്ങളറിയാതെ അവള്‍ വെബ് ക്യാമിന് മുന്നില്‍ കുടിയിരുന്നു . കണ്മുന്നില്‍, അകലങ്ങളിലിരുന്നു കുസൃതി കാട്ടുന്ന വിനുവിന്റെ ചിരിക്കുന്ന മുഖം എത്ര കണ്ടിട്ടും മതിയായിരുന്നില്ല.പലപ്പോഴും എങ്ങനേലും നാല് മണിയാക്കി വീട്ടിലേക്കൊരു പറക്കല്‍ തന്നെയായിരുന്നു .

അന്ന്, പതിനൊന്നു മണിയായിക്കാണും ..രഞ്ചു വാച്ചില്‍ നോക്കി ഇനിയും മണിക്കൂറുകള്‍ ബാക്കി .സമയം മുടന്തനെപ്പോലെ ആയാസപ്പെട്ട്‌ ഇഴഞ്ഞു നീങ്ങുന്നു ..മനസ്സ് മുഴുവന്‍ രാവിലെ പാതിയില്‍ മുറിഞ്ഞ വിനുവിന്റെ വാക്കുകളായിരുന്നു.
.....കഷ്ടകാലത്തിനു നേരം നോക്കി ഹെഡ് ഫോണ്‍ പണിമുടക്കി ,...അതോ കണക്ഷന്‍ ഏററൊ? എന്തായാലും എട്ടിന്റെ പണി കിട്ടീന്നു പറഞ്ഞാല്‍ മതീല്ലോ . മണി പത്തായെന്ന മമ്മിയുടെ അന്ത്യശാസനം മറികടക്കാന്‍ വയ്യാഞ്ഞതുകൊണ്ട് മാത്രം ബാഗുമെടുത്ത്‌ ഇറങ്ങിയതാണ് ..ടൈം ടേബിള്‍ പോലും നോക്കിയിരുന്നില്ല
..കയ്യില്‍ കിട്ടിയ ബുക്ക്സോക്കെ വാരി നിറച്ച് ഓടുകയായിരുന്നു ..

'ദൈവം കാത്തു ..വയറു വേദന നന്നായി ഫലിച്ചു .അല്ലാ ഫലിപ്പിച്ചു .ഇനീപ്പോ അവന്‍ ഓണ്‍ലൈനില്‍ കാണുമോ എന്തോ? ഇല്ലെങ്കില്‍ മമ്മീടെ ഫോണ്‍ തന്നെ ശരണം ....'
വീട്ടിലേക്ക്‌ തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അവള്‍ പിറുപിറുത്തു ..

കാരിയറില്‍ നിന്നു ബാഗ് വലിച്ചെടുത്തു അകത്തേയ്ക്ക് പായാന്‍ തുടങ്ങുമ്പോള്‍ തന്റെ റൂമിന്റെ ജനാലയ്ക്കല്‍ അടക്കിപ്പിടിച്ച സംസാരം കേട്ട് അവള്‍ ബ്രേക്കിട്ട പോലെ നിന്നു. കൊളുത്ത് മാറിക്കിടന്ന വാതില്‍ പതുക്കെ അകത്തേയ്ക്ക് തള്ളി . കര്‍ട്ടന്‍ ഒതുക്കി മാറ്റി അകത്തേയ്ക്ക്
നോക്കി . തന്റെ സിസ്റ്റത്തിന് മുന്നില്‍ ഹെഡ് ഫോണ്‍ വെച്ച്‌ അലസമായ് ചിരിച്ച് മമ്മി. വിന്‍ഡോയില്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിനുവിന്റെ മുഖം . അവന്റെ ചുണ്ടുകള്‍ 'ആന്റീ പ്ലീസ് ' എന്ന് കൊഞ്ചുന്ന പോലെ തോന്നി ..പിന്നീടു കണ്ട കാഴ്ചയില്‍ രഞ്ചിനിയുടെ കാലിലൂടെ ഉച്ചിവരെ ഒരു മിന്നല്‍ പിണര്‍പ്പ് പടര്‍ന്നു കയറി . ക്യാമറയ്ക്ക് പോസ് ചെയ്ത് ഗൌണിന്റെ കുടുക്കുകള്‍ അഴിച്ചു മാറ്റുന്ന മമ്മി ...സ്ക്രീനില്‍ തേനൂറാന്‍ നാവ് നീട്ടും പോലെ വിനു ......

ഛെ !
അവള്‍ ശക്തിയില്‍ ചിനച്ചിട്ടും ശബ്ദം പുറത്ത് വന്നില്ല ..മണ്ണിലുറച്ചു പോയ കാല്‍പ്പാദങ്ങള്‍ വല്ലവിധേനയും വലിച്ചെടുത്തു തിരിഞ്ഞു നടന്നു കാര്‍പ്പോര്‍ച്ചിന്റെ തൂണില്‍ ചാരി അവള്‍ വല്ലാതെ കിതച്ചു .
കണ്‍മുന്നില്‍ രാവിലെ പാതി വഴിയില്‍ മുറിഞ്ഞ ചാറ്റ് ഹിസ്റ്ററിയിലെ അവസാന വരികള്‍..
"രഞ്ചൂ ..അയാം ഗോയിംഗ് ടു ടോക് ടു യുവര്‍ മം... എനിക്ക് ഈ കൊച്ചു സുന്ദരിയില്ലാതെ പറ്റില്ലെന്ന് .."
കാണെക്കാണേ അത് വളഞ്ഞു പുളയുന്നപോലെ പോലെ അവള്‍ക്കു തോന്നി .അക്ഷരങ്ങള്‍ ചുരുണ്ട് കൂടി അട്ടയേപ്പോലെ പുളയ്ക്കുന്നു .ഇപ്പോള്‍ അത് തന്റെ മുഖത്ത് കൂടി ഇഴഞ്ഞ്‌,ഇഴഞ്ഞ്‌ ചുണ്ടിലേക്ക്‌ ..
മേലാകെ വിറച്ചു തുള്ളുന്ന പോലെ ..വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ അവള്‍ക്കു ച്ഛര്‍ദ്ദിക്കാന്‍ തോന്നി..

അകത്ത് വികാരനിര്‍വൃതിയുടെ പരിസമാപ്തിയില്‍ അശ്വതീ മേനോന്‍ ഹെഡ് ഫോണ്‍ ഊരി വെച്ച്‌ ഗൌണിന്റെ കുടുക്കുകള്‍ ക്ഷമയോടെ പഴേപടിയാക്കി എഴുന്നേറ്റു

No comments:

Post a Comment