Sunday, February 27, 2011

ഭൂതം വര്‍ത്തമാനം ഭാവി !!

വിമന്‍സ് ക്ലബിന്റെ പടികളിറങ്ങുമ്പോള്‍ ആരതീ വര്‍മ്മ പല തവണ വേച്ചു വീഴാന്‍ പോയീ ..നേരം അപ്പോള്‍ രാവിന്റെ പകുതിയും കൊഴിഞ്ഞ് വീഴാറായിരുന്നു..മഞ്ഞു മാസത്തിന്റെ വരവറിയിച്ചു കൊണ്ട് ഭൂമിക്കു മേല്‍ തണുത്ത രാത്രി കട്ട പിടിച്ച് കിടന്നു..മദ്യത്തിന്റെ ലഹരിയ്ക്കൊപ്പം ഹൈ ഹീല്‍ട് ചെരുപ്പും കൂടിയായപ്പോള്‍ ആരതിയുടെ ഇടറിയ പ്രയാണം പല മാനങ്ങള്‍ തേടി ..ഒരു വിധം ഒഴുകിയൊഴുകി അവര്‍ കാറിന്റെയടുത്തെത്തി ..ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസ്സില്‍ തട്ടി അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ശബ്ദം കേട്ട് സതീശന്‍ ഞെട്ടിയുണര്‍ന്നു തിടുക്കത്തില്‍ പുറത്തിറങ്ങി ..
"നമുക്ക്.... പോണ്ടേ......"?
"അതേ മാഡം .."
കുഴഞ്ഞ നാവിന്റെ പതറിയ ശബ്ദത്തിനു മറുപടിയെന്നോണം ബാക്ക് ഡോര്‍ തുറന്ന് കൊണ്ട് സതീശന്‍ പറഞ്ഞു ..
ആരതി കാറിനുള്ളിലേക്ക് ഇരിക്കുകയായിരുന്നില്ല, മറിച്ച് ഇരുത്തപ്പെടുകയായിരുന്നു ...ഒരു തവണ സീറ്റിലേക്ക് മറിഞ്ഞു വീണ അവരെ അയാള്‍ ആയാസപ്പെട്ട്‌ നേരെയിരുത്തി.
വീട്ടിലെ കാര്‍പോര്‍ച്ചിലെത്തുമ്പോള്‍ ആരതി ബാക്ക് സീറ്റില്‍ വീണ് കിടക്കുകയായിരുന്നു ..
ഡോര്‍ തുറന്ന് പലതവണ വിളിച്ചതിനു ശേഷമാണ് അവര്‍ വിറച്ച്‌ വിറച്ച്‌ ‌ കണ്ണുതുറന്നത് ..
അവരെ തോളില്‍ താങ്ങി അകത്തേയ്ക്ക് നടത്തുന്നതിനിടയില്‍ സതീശന്റെ കണ്ണുകള്‍ ‌ സിറ്റൌട്ടിലേക്ക് പാളി നോക്കി..
കാലിന്മേല്‍ കാലു വെച്ച്‌ നീണ്ട ചൂരല്‍ കസേരയില്‍ ഏതോ ഇംഗ്ലീഷ് മാഗസിന്‍ വായിച്ചു നിവര്‍ന്നു കിടക്കുകയായിരുന്ന മോഹന വര്‍മ്മ തല ചരിച്ച് ചിറി കോട്ടി പുച്ഛത്തില്‍ ചിരിച്ചു.. പിന്നെ ഇടത്തേ കയ്യിലെ വിസ്കി ഗ്ലാസ്സ് പതുക്കെ ചുണ്ടോടടുപ്പിച്ചു ...

ആരതീ വര്‍മ്മയെ ബെഡ് റൂമിലാക്കി പുറത്തിറങ്ങിയ സതീശന്‍ മോഹന വര്‍മ്മയെ നോക്കി ഒരു നിമിഷം നിന്നു ..അയാള്‍ അപ്പോഴും അതേ മട്ടില്‍ തന്നെ ..നേരത്തേ പാതി നിറഞ്ഞിരുന്ന ഗ്ലാസ്‌ ഇപ്പോള്‍ കാലിയായിരുന്നു ..
"സാ..ര്‍... ഞാന്‍ അങ്ങോട്ട്‌ ..."
സതീശന്‍ മുഴുവന്‍ പറഞ്ഞപോലെ പാതിയില്‍ നിര്‍ത്തി ....
"മം.........."
മദ്യക്കുപ്പിയുടെ തല തിരിച്ചു തുറക്കുന്നതിനിടയില്‍ അയാള്‍ അമര്‍ത്തി മൂളി..
"നാളെ നേരത്തേ വരണോ? രജിസ്ട്രാരെ കാണാന്‍ അയാളുടെ വീട്ടില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു ..."
സതീശന്‍ ഇറങ്ങുന്നതിനിടയില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ പറഞ്ഞു .
"നീ നിന്റെ കൊച്ചമ്മയുടെ കാര്യങ്ങള്‍ നേരം തെറ്റാതെ നോക്കിയാല്‍ മതി .എനിക്കാവിശ്യമുള്ളപ്പോള്‍ ഞാന്‍ പറയാം ."
അപ്പോഴും അയാള്‍ സതീശന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല ..നിറഞ്ഞ ഗ്ലാസിലെ കനത്ത നോട്ടം ഒരു വാശിപോലെ തുടര്‍ന്നു . സതീശന്‍ കൂടുതലൊന്നും പറയാതെ വണ്ടി ലോക്ക് ചെയ്ത് ചാവി അകത്തെ ടീപ്പോയില്‍ വെച്ച്‌ നടന്നകന്നു ..

മോഹന വര്‍മ്മ കാലുകള്‍ താഴ്‌ത്തി അടുത്ത ചെയറില്‍ കിടന്ന സിഗരറ്റ് പായ്ക്കറ്റു കയ്യെത്തിയെടുത്തു. ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച്‌ കത്തിച്ചുകൊണ്ട് കാലു നീട്ടി വീണ്ടും ഇരിപ്പ് തുടര്‍ന്നു . അപ്പോള്‍ അയാള്‍ ആലോചിച്ചത് മുഴുവന്‍ ഭാര്യ ആരതിയെക്കുറിച്ചായിരുന്നു..ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു അത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ലായിരുന്നു .പലപ്പോഴും മദ്യം തലയ്ക്കു പിടിക്കുന്ന ചില രാത്രികളില്‍ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാത്രമാണ് അയാള്‍ ഭാര്യയെ ഓര്‍ത്തിരുന്നത് ..ആ സമയങ്ങളില്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഭര്‍ത്താവെന്ന കത്തി വേഷത്തെ അകറ്റി നിര്‍ത്തി ആരതി സുഖസുഷുപ്തിയുടെ തീരങ്ങള്‍ താണ്ടിയിരുന്നു ..

സത്യത്തില്‍ ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ മനസ് കൊണ്ടോ ശരീരം കൊണ്ടോ വേര് പിടിച്ച് പടരേണ്ട ഒരു ബന്ധവും തങ്ങള്‍ക്കിടയില്‍ ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ഒരു പുക വലിച്ചൂതുന്നതിനിടയില്‍ അയാളോര്‍ത്തു.എന്നിട്ടും പ്രകൃതി നിയമം തെറ്റിക്കാനാവില്ലയെന്ന പോലെ ഒരു കുട്ടിയുണ്ടായി ..അവള്‍ വളര്‍ന്നപ്പോള്‍ ബോര്‍ഡിങ്ങിലേക്കൊരു പറിച്ചുനടലിനു വാശി പിടിച്ചതും ആരതി തന്നെയായിരുന്നു . ഒരു പക്ഷേ അച്ഛനും അമ്മയ്ക്കും ഇടയിലെ അകല്‍ച്ചയുടെ നിഴല്‍ക്കുത്ത് മകളിലേക്ക് നീളരുത് എന്ന് കരുതിയിരിക്കണം. ചിന്തകള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തെന്നിയകന്നു കൊണ്ടിരുന്നു .. കുപ്പിയിലെ കത്തുന്ന വീര്യം ബോധത്തെ തഴുകി മയക്കുവോളം അയാള്‍ അതേ ഇരിപ്പ് തുടര്‍ന്നു ....

രാവിലെ വേലക്കാരി വിളിച്ചുണര്‍ത്തി കൊടുത്ത ചായക്കപ്പുമായി ആരതീ വര്‍മ പുറത്ത് വന്നപ്പോഴും മോഹനവര്‍മ്മ സിറ്റൌട്ടിലെ കസേരയില്‍ അതേ കിടപ്പില്‍ തന്നെയായിരുന്നു ..വാതില്‍ക്കല്‍ കിടന്ന ദിനപ്പത്രം കുനിഞ്ഞെടുക്കുന്നതിനിടയില്‍ അവര്‍ സാമാന്യം ഉച്ചത്തില്‍ മുരടനക്കി..പാതി മുറിഞ്ഞ ഉറക്കത്തിന്റെ അസ്വസ്ഥതയില്‍ അയാള്‍ നെറ്റി ചുളിച്ച് ഈര്‍ഷ്യയോടെ ഭാര്യയെ നോക്കി ..

"ബാറും വീടും ഒരുപോലെ കൊണ്ട് നടക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ തന്നെ ..ചിലവും കുറയും സമയോം ലാഭിക്കാം .ഹും .."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു .
കേട്ട പാതി കേള്‍ക്കാത്ത പാതി അയാള്‍ കസേര ചവുട്ടിത്തെറിപ്പിച്ചു ചാടിയെഴുന്നേറ്റു ..

"നിന്നെപ്പോലെ നാടു മുഴുവന്‍ കുടിച്ച് മറിഞ്ഞു വല്ലവന്റേം തോളേല്‍ കേറി പാതിരായ്ക്ക് വീട്ടില്‍ കേറി വരുന്ന സ്വഭാവം എനിക്കില്ല .."
അയാള്‍ ശരിക്കും അലറുകയായിരുന്നു ..

"അതേ വരാറില്ല ..പലപ്പോഴും വരേണ്ടി വരുന്നില്ല എന്നത് തന്നെ ....കുടിപ്പിച്ചു കിടത്തി ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ ഒരുപാടവളുമാരുള്ളപ്പോള്‍..അന്തിയുറങ്ങാന്‍ സ്വന്തം വീട്ടിലേക്ക്‌ തന്നെ വരണമെന്നുമില്ല .വെറുതേ രാവിലെ തന്നെ എന്നെക്കൊണ്ട് പറഞ്ഞു നാറ്റിക്കണ്ടാ .."
അവര്‍ നന്നായി കിതച്ചു കൊണ്ട് ചീറി ..

"ഞാന്‍ ആറാടി നടക്കുന്നെങ്കില്‍ അതെന്റെ കഴിവ് ..അല്ലെങ്കില്‍ നിന്റെ കഴിവുകേട് ...സ്വന്തം വീട്ടില്‍ കിട്ടാത്തത് തേടി പോകുന്ന ഏത് പുരുഷന്റെം പരിമിതികള്‍ തന്നെ .."
അയാള്‍ തിരിച്ചടിച്ചു .
"ഹ ഹ ..കൊള്ളാം ..നിങ്ങള്‍ക്കു നാണമില്ലേ ഇത് പറയാന്‍ ..നാല്പത്തെട്ടാം വയസ്സിലും സ്വന്തം മകളുടെ പ്രായമുള്ള കുട്ടികളുടെ കൂടെ .......ഛെ.."
അവര്‍ നീട്ടി കാറി ..
"അതേ ..എന്റെ വീട്ടില്‍ എന്റെ ചെലവില്‍ കുടിച്ച് മദിച്ച് എന്റെ നേരെ കുരയ്ക്കുന്ന ഒരു പട്ടിയെപ്പോലെ ഇനി നീ വേണ്ട ..എല്ലാത്തിനും ഒരു പരിധിയുണ്ട് ...ഇനി മതി .."
അയാള്‍ അവരെ രൂക്ഷമായി നോക്കി.
"ഓഹോ സാര്‍ ഉദ്ദേശിച്ചത് ഒരു ഡിവോഴ്സ് ആണെങ്കില്‍ എനിക്കിന്നലേ സമ്മതം ..പക്ഷേ കുറച്ചു മുന്‍പ് പറഞ്ഞല്ലോ ഞാന്‍ നിങ്ങടെ ചെലവില്‍ കുടിച്ച് മദിച്ച് കഴിയുന്ന കാര്യം ..അതോര്‍ക്കാതെ പറഞ്ഞതോ അതോ കുടിച്ച് മുടിഞ്ഞു മണ്ട ചീഞ്ഞതോ ? സാറിന്റെ കമ്പനിയും, റിയല്‍ എസ്റ്റെറ്റും അടക്കം എല്ലാത്തിലും ഞാന്‍ മുടക്കിയ ഷെയര്‍ ലാഭവിഹിതമടക്കം മടക്കി തന്നു അന്തസ്സായി നമുക്ക് കൈ കൊടുത്തു പിരിയാം ..പേടിക്കേണ്ട രേഖകളിലുള്ളത് മാത്രം മതി ...അല്ലാതെ ഭാര്യയുടെ അവകാശമെന്ന പേരില്‍ ജീവനാംശം ചോദിച്ചു ഈ പടി കേറി ..............അയ്യേ അതോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ച്ഛര്‍ദ്ദിക്കാന്‍ വരുന്നു ......."
അവര്‍ പുച്ഛത്തില്‍ അയാളെ നോക്കി.

"അതേ നിന്റെ ഒടുക്കത്തെ അവകാശോം പൊതിഞ്ഞു കെട്ടി ഇവിടുന്നിറങ്ങാന്‍ ഒരുങ്ങിക്കോ ..
അഞ്ജലിയും ഞാനും മാത്രം മതി ഇനിയിവിടെ .."
"ആഹാ ..അങ്ങയ്ക്ക് മോളേപ്പറ്റിയൊക്കെ കാര്യ വിചാരമുണ്ടോ ?
ഇനീപ്പോ അവകാശം സ്ഥാപിക്കാന്‍ ഓര്‍ക്കാതെ പറ്റില്ലല്ലോ
അഞ്ജലീ വര്‍മ്മ എന്ന് ചേര്‍ത്ത് പറഞ്ഞാല്‍ കുറച്ചു കൂടി ഉറപ്പ് കിട്ടും ..ഹും ഒരച്ഛന്‍..
അവള്‍ക്കു വയസ്സ് പതിനെട്ടു കഴിഞ്ഞു ..ആരേ വേണമെന്ന് അവള്‍ തീരുമാനിച്ചു കൊള്ളും..എന്നിട്ട് മതി അവകാശത്തിന്റെ പേരിലുള്ള ഊറ്റം കൊള്ളല്‍.."
അവര്‍ കയ്യിലെ ന്യൂസ്‌ പേപ്പര്‍ ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു ..

അതിന് മറുപടി പറയാതെ വെട്ടിത്തിരിഞ്ഞ് ചവിട്ടി കുലുക്കി മോഹന വര്‍മ അകത്തേയ്ക്ക് പോയി ..

അന്ന് പകല്‍ മുഴുവന്‍ അയാള്‍ പലയിടങ്ങളില്‍ അലഞ്ഞു നടന്നു..ഓഫീസില്‍ ഉള്ളതിനും ഇല്ലാത്തതിനും കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് മടുത്തപ്പോള്‍ ഉച്ചയ്ക്ക് ശേഷം ബാറിലെ മങ്ങിയ വെളിച്ചത്തില്‍ മനസ്സ് തണുപ്പിച്ചിരുന്നു..രാത്രി റീത്തയുമൊരുമിച്ചു ഹോട്ടലില്‍ മുറിയെടുക്കുമ്പോഴും മോഹന വര്‍മയുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിയത് വാശിയുടെ വന്യതാളമായിരുന്നു.

"എന്താണ് സര്‍ അകെ ഒരു അസ്വസ്ഥത പോലെ "
റീത്ത അയാളുടെ മാറില്‍ കൈ വെച്ച്‌ കൊണ്ട് ചോദിച്ചു ..
"ഒന്നുമില്ല വെറുതേ ..നീ കിടക്ക്‌.."
"അല്ല ..ഇന്ന് കിടന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല .."
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു ..
"അത് നീയാണോ തീരുമാനിക്കുന്നത് ..പിന്നെന്തിനാ നിന്നെ കെട്ടിയെടുത്തത് ? "
പൊടുന്നനെ അയാള്‍ പൊട്ടിത്തെറിച്ചു..
"ഞാന്‍ ചോദിക്കുന്നതില്‍ സര്‍ തെറ്റിദ്ധരിക്കരുത് ..വൈഫുമായി ..? അല്ല ...ഒരു സെക്രട്ടറി പെണ്ണിന്റെ അല്ലെങ്കില്‍ രഹസ്യമായി ശരീരം പകുത്തു തരുന്നവളുടെ സ്വാതന്ത്ര്യത്തിനു പുറത്താണ് മറുപടി എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത് .."
"അവിടെയും വിദഗ്ധമായി സ്വയം ന്യായീകരിച്ചൊരു വര്‍ണ്ണന ..എല്ലാ പെണ്ണും ഒരുപോലെ തന്നെ .."
അയാള്‍ അലോസരത്തോടെ മുഖം വക്രിച്ചു പറഞ്ഞു ..
"ഹ ഹ അത് തെറ്റിധാരണ മാത്രമാണ് സര്‍ ..എല്ലാ ആണുങ്ങളുടെയും വിചാരം അവിഹിതങ്ങളിലെ രഹസ്യ സുഖങ്ങള്‍ അവര്‍ക്ക് മാത്രം വൈദഗ്ധ്യമുള്ള കണ്ണുകെട്ടി കളിയെന്നാണ് .. അവരെ വെല്ലുന്ന സ്ത്രീകളെ എനിക്കറിയാം ..അതില്‍ ഭൂരിഭാഗവും പേരിനൊരു ഭര്‍ത്താവ് സ്വന്തമായുള്ളവരും.......ഞാനുള്‍പ്പടെ

അല്‍പ നേരത്തേ നിശബ്ദതയ്ക്കു ശേഷം അവള്‍ തുടര്‍ന്നു............
"എന്തിന് സാറിന്റെ വൈഫ് പോലും ...............
"നീ കൂടുതല്‍ കാട് കയറണ്ടാ ... "
അവളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ അലറി .
"സാര്‍ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഇങ്ങനെ അലറുന്നത് .നിങ്ങള്‍ക്കിത് എത്രയോ മുന്‍പേ അറിയാവുന്ന കാര്യ മാണെന്നെനിക്കറിയാം ..ഡ്രൈവര്‍ സതീശന്‍ ഇതു പോലെ ചില അവസരങ്ങളില്‍ എന്റടുത്തു മനസ് തുറന്നിട്ടുണ്ട് ...ഇവിടെയാണ്‌ ഞാന്‍ നേരത്തേ പറഞ്ഞ കണ്ണുകെട്ടി കളിക്ക് വേദിയൊരുങ്ങുന്നത് ..ആരും അവരവരുടെസുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന വിളിച്ച് പറയല്‍ .അത്ര മാത്രം.."
മോഹന വര്‍മ്മ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചൂതി ചുമരിലേക്കു നോക്കിയിരുന്നു ..


ദൂരെ ഊട്ടിയിലെ കോടമഞ്ഞ്‌ വെള്ളപ്പുതപ്പ് വിരിച്ചലങ്കരിച്ച ടൂറിസ്റ്റ് ഹോമിലെ മുറിക്കുള്ളില്‍ കൂട്ടുകാരന്റെ മാറൊട്ടി കിടന്ന് അഞ്ജലി വര്‍മ്മ ശബ്ദമില്ലാതെ ചിരിച്ചു.
"അഞ്ജലീ നീ ഇന്ന് വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നില്ല ".
അജയ് അവളുടെ മുടി തഴുകി കൊണ്ട് പറഞ്ഞു.
"അത് നിന്റെ കുഴപ്പം .."
അഞ്ജലി ഒറ്റ വാചകത്തില്‍ മറുപടി ഒതുക്കി .
"അപ്പോള്‍ ഇതും മാരേജിനു മുന്‍പുള്ള ഒരു പരീക്ഷണം മാത്രം .."
അവന്‍ വീണ്ടും ചോദിച്ചു .
"യെസ് ഒഫ്കോഴ്സു. സെക്സിനെന്താ ദാമ്പത്യത്തില്‍ വലിയ പങ്കില്ലേ ? എല്ലാ അര്‍ത്ഥത്തിലും ഒരു വിലയിരുത്തല്‍ .എനിക്ക് നീയും നിനക്ക് ഞാനും ഒരു രസം കൊല്ലിയാണെങ്കില്‍ ....ജസ്റ്റ്‌ വീ കാന്‍ സേ ഗുഡ് ബൈ. മീന്‍സ് നോ കോംപ്രമൈസ് അറ്റ്‌ ഓള്‍ ..."
അവള്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
"ഒരു തരം പ്രാക്ടിക്കല്‍ എക്സാം ..അല്ലേ ..ഓക്കേ രണ്ട് പേരും വിജയിച്ചാല്‍ ..എന്നിട്ടും എനിക്കിത് തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാല്‍ ..
അജയ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു .
"ഐ ഡോണ്ട് മൈന്ട്. ഇതിലും ചുള്ളന്‍ ചെക്കന്മാര്‍ വേറെയുണ്ട് . ഒന്നു മിനക്കെട്ടിറങ്ങിയാല്‍ , ഐ കാന്‍ ക്യാച്ച് വണ്ണ്‍ ടു നൈറ്റ് ഇറ്റ്‌ സെല്‍ഫ് .. "
അതിന് മറുപടി പറയാതെ അജയ് അവളെ പൊടുന്നനെ മറിച്ചിട്ട് അവള്‍ക്കു മുകളില്‍ സ്ഥാനം പിടിച്ചു.
ആര്‍ത്തിയോടെ ചുണ്ട് താഴ്ത്തുമ്പോള്‍ അവള്‍ കൈ തട്ടിക്കൊണ്ടു ചോദിച്ചു ;
"ഹേയ് വെയര്‍ ഈസ്‌ യുവര്‍ കോണ്ടം" ?
"എന്തിനാ അഞ്ജലീ അതിന്റെയൊക്കെ ആവിശ്യം ?"
അജയ് വിരസമായ് ചോദിച്ചു .
"അതിനുത്തരം ഞാന്‍ നേരത്തേ പറഞ്ഞതല്ലേ ?"
"എങ്കില്‍ പിന്നെ ടാബ് ലറ്റ്സ് പോരേ അതല്ലേ കൂടുതല്‍ സേഫ് ?"
അജയ് അവളെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി .
"അത് സേഫ് തന്നെ .പക്ഷേ ഇതില്‍ സേഫ് അല്ലാത്ത മറ്റ് പലതും ഉണ്ട് ."
അവള്‍ പിടി കൊടുക്കാന്‍ ഭാവമില്ലാത്ത മട്ടില്‍ പറഞ്ഞു.
"എന്ന് വെച്ചാല്‍.... എനിക്ക് എയിഡ്സ് ഒന്നുമില്ല .ഇനി അതിന് സര്‍ട്ടിഫിക്കേ റ്റ് ചോദിച്ചാല്‍ ഈ രാത്രി വളരെ ബുദ്ധിമുട്ടാണ് .എന്തായാലും ഞാന്‍ കോണ്ടം ഒന്നും കരുതിയിട്ടില്ല .."
അജയ് നീരസത്തോടെ പറഞ്ഞു ..
അഞ്ജലി കയ്യെത്തി ബാഗിന്റെ ഉറയില്‍ നിന്ന് ഒരു കോണ്ടം പായ്ക്കറ്റ് അവനു നേരെ നീട്ടി .
അജയ് ചോദ്യ ഭാവത്തില്‍ അവളെ നോക്കി
അഞ്ജലി ചിരിച്ചു കൊണ്ട് അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
അവളുടെ പിന്‍ കഴുത്തിന്‌ കുറുകെ ചുറ്റിയ കൈകളിലെ കോണ്ടം പായ്ക്കറ്റിലെ കറുത്ത അക്ഷരങ്ങളില്‍ അജയ് യുടെ കണ്ണുകളുടക്കി ;
"ക്രോസ് ദി ബാരിയേഴ്സ് സേഫ്‌ലി " !!

No comments:

Post a Comment