Monday, February 28, 2011

ആണെഴുത്തിന്റെ നിഗൂഡ ഭാവങ്ങള്‍

ഗോപനോടൊത്ത് പത്രം ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ നന്ദന്‍ വെറുതേ വാച്ചില്‍ നോക്കി .
'ഓ! ആറ് ആകുന്നേയുള്ളൂ ..ഈ മാസം ഇതാദ്യമായാണെന്ന് തോന്നുന്നു ഇരുട്ടുന്നതിനു മുന്‍പ് ഓഫീസ് വിട്ടിറങ്ങാന്‍ കഴിയുന്നത്‌ ..'
അയാള്‍ നടത്തത്തിനിടയില്‍ കഴിഞ്ഞു പോയ ദിവസങ്ങളെ പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചു .
"നന്ദനെന്തോ കാര്യമായ ചിന്തയിലാണല്ലോ?"
ഇടത്തേ തോളിലെ ബാഗ് വലതു വശത്തേയ്ക്ക് മാറ്റുന്നതിനിടയില്‍ ഗോപന്‍ ചോദിച്ചു .
"ഹേയ് ..അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല .."
അയാള്‍ നിസ്സാര മട്ടില്‍ പറഞ്ഞു .
"നന്ദന് തിരക്കുണ്ടോ പോയിട്ട് ..?"
"ഇല്ല ..എന്തേ ?"
അയാള്‍ ചോദ്യ രൂപത്തില്‍ ഗോപനെ നോക്കി .
"അല്ല പ്രത്യേകിച്ച് പ്രോഗ്രാം ഒന്നുമില്ലെങ്കില്‍ കാസിനോയില്‍ കേറി രണ്ടെണ്ണം പിടിപ്പിച്ചിട്ട് പിരിയാരുന്നു ..വിത്സന്റെ വെഡിംഗ് ആനുവേഴ്സറിക്കാ നമ്മള്‍ ലാസ്റ്റ് കൂടിയത് തനിക്കൊര്‍മ്മയുണ്ടോ ?"
ഗോപന്‍ പറഞ്ഞു നിര്‍ത്തുന്നതിനിടയില്‍ തന്നെ അത് ശരി വെക്കുന്ന മട്ടില്‍ തലകുലുക്കി .
"ഞാന്‍ അതിന് ശേഷവും കൂടിയിട്ടുണ്ട് ..പല വട്ടം ..എന്തായാലും താന്‍ പറഞ്ഞ സ്ഥിതിയ്ക്ക് റൂട്ട് ആ വഴി തിരിക്കാം .."
നന്ദന്‍ ഓട്ടോയ്ക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു.

"ആ കോര്‍ണറില്‍ ഇരിക്കാം .."
ബാറിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ ചുറ്റും തല തിരിച്ചൊരോട്ട പ്രദിക്ഷിണം നടത്തിക്കൊണ്ട്‌ ഗോപന്‍ പറഞ്ഞു .
"എന്താ തന്റെ ചോയിസ് ..ഹോട്ടോ ചില്‍ഡോ ?"
"ഹേയ് ചില്‍ഡൊന്നും ഈ നേരത്ത് പറ്റില്ല ഹോട്ട് തന്നായിക്കോട്ടേ ?"
നന്ദന്‍ തിടുക്കത്തില്‍ തന്നെ മറുപടി നല്‍കി .
"എങ്കില്‍ പിന്നെ ബ്രാണ്ടിയാ നല്ലത് ."
നന്ദനപ്പോള്‍ കൌണ്ടറിലേക്ക് നോക്കിയിരിപ്പായിരുന്നു .
"എഗ്രീഡ് .. "
അതിനും നന്ദന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല ...
ഗോപന്‍ ബയററെ വിളിച്ച് ബ്രാണ്ടി ഓര്‍ഡര്‍ ചെയ്തു .
"താനെന്താ അവിടെയുമിവിടെയുമൊക്കെ നോക്കുന്നത് ..ഓ ..വല്ല ചീഞ്ഞ സാഹിത്യ ജീവികളും സ്ഥിരം ക്വോട്ടയ്ക്കു എഴുന്നെള്ളിയോന്നാകും ..ഇവന്‍മ്മാര് ശബരിമലയ്ക്ക് ഇരുമുടി നിറച്ച് പോകുന്നപോലാ നാറിയ തുണി സഞ്ചീം തൂക്കി മോക്ഷം തേടി ഇങ്ങോട്ടെത്തുന്നത് ..ഓ ...താനും അവരുടെ എക്സിക്യൂട്ടീവ് മെമ്പറാണല്ലോ ... അത് ഞാനോര്‍ത്തില്ല .."
ഗോപന്‍ പുച്ഛത്തില്‍ പറഞ്ഞു നിര്‍ത്തി...
ബയറര്‍ ഹാഫ് ബോട്ടില്‍ ബ്രാണ്ടീം സോഡയും ടേബിളില്‍ വെച്ചിട്ട് പോയി .
"വല്ലപ്പോഴും നാല് വരി കുറിക്കുന്നത് കൊണ്ട് ഞാന്‍ ബുജി ഗണത്തിലൊന്നും പെടുന്നില്ല ഹെ !....നാറുന്ന പോയിട്ട് പേരിനു പോലും ഒരു സഞ്ചിയുമില്ല ...പിന്നല്ലേ എക്സിക്യൂട്ടീവ് മെമ്പര്‍ ..ഹ ഹ .."
നന്ദന്‍ കുലുങ്ങി ചിരിച്ചു കൊണ്ട് ഗ്ലാസ്സ് കൈയ്യിലെടുത്തു ചിയേര്‍സ് പറഞ്ഞു.

"ങാ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ .. നമ്മുടെ വീക്കിലി എഡിറ്റര്‍ പത്മജന്‍ സാര്‍ തന്നെ രാവിലെ തിരക്കിയിരുന്നു ..എന്തോ അത്യാവിശ്യ കാര്യമാണെന്ന് പറഞ്ഞു ....താന്‍ ഫീല്‍ഡിലാണെന്ന് പറഞ്ഞപ്പോള്‍ വന്നിട്ട് കണ്ടോളാന്നു പറഞ്ഞു.. ഉച്ച കഴിഞ്ഞു കണ്ടില്ലേ ?"
ഗോപന്‍ നിറഞ്ഞ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് നന്ദനെ നോക്കി .
"ഇല്ല ഞാന്‍ നാല് മണിയായി തിരിച്ചെത്തിയപ്പോള്‍ ..പിന്നെ ഒന്നു രണ്ട് ഫീച്ചറുകളുടെ ചില മിനുക്കു പണികള്‍ ബാക്കിയുണ്ടായിരുന്നു ...അതിനിടയില്‍ വിട്ടുപോയി ..കാലത്തെപ്പോഴോ പുള്ളി മൊബൈലില്‍ ട്രൈ ചെയ്തിരുന്നു ..എന്തോ കഥയുടെ കാര്യമോ മറ്റോ ആണെന്ന് തോന്നുന്നു ..ആണെഴുത്തോ ..പെണ്ണെഴുത്തോ അങ്ങനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...സെക്രട്ടേറിയേറ്റിനടുത്ത് വെച്ചായിരുന്നു .. സമരക്കാരുടെ ബഹളത്തിനിടെ ഒന്നും ക്ലിയറായില്ല ..വന്നിട്ട് കാണാന്ന് പറഞ്ഞു ഞാന്‍ കട്ട് ചെയ്തു .."
നന്ദന്‍ ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ചുകുടിച്ചു.

അന്ന് നന്ദന്‍ വീട്ടിലെത്തിയപ്പോഴേക്കും മണി പത്തര കഴിഞ്ഞിരുന്നു ..മഞ്ജരി റിമോട്ടും കയ്യില്‍ പിടിച്ചു ടീവിക്കു മുന്നില്‍ തന്നെയുണ്ടായിരുന്നു ....
"എന്താ നന്ദാ ഇത്ര വൈകിയേ വൈകിട്ട് വിളിച്ചപ്പോള്‍ നേരത്തേ ഇറങ്ങുമെന്ന് പറഞ്ഞിട്ട് .."
മഞ്ജരി ടീവി ഓഫു ചെയ്തു നന്ദന്റെ നേര്‍ക്ക്‌ തിരിഞ്ഞു .
"നേരെത്തെ ഇറങ്ങിയതാരുന്നു ..പക്ഷേ ആ ഗോപന്റെ പിടിയില്‍ വീണു..പിന്നെ രണ്ടെണ്ണം പിടിപ്പിക്കേണ്ടി വന്നു ."
"എവിടെ പോയി? അയാളുടെ ഫ്ലാറ്റിലോ ?"
"ഹേയ് ടൌണില്‍ തന്നെ ........ബാറില്‍ .."
"മം ..വെറുതെയല്ല രണ്ടില്‍ തുടങ്ങി നാലിലെത്തിക്കാണും ...അയാളുടെ കഥാപ്രസംഗം അന്നൊരിക്കല്‍ പാര്‍ട്ടിക്ക് ഞാന്‍ കണ്ടതല്ലേ ?"
മഞ്ജരി അയാളുടെ അടുത്ത് വന്നു മുഖം ചേര്‍ത്ത് മണം പിടിച്ചു .
"നന്നായിട്ട് വലിച്ചു കേറ്റിയിട്ടുണ്ട് ....കെട്ട മണം .."
അവള്‍ വെറുപ്പോടെ മുഖം ചുളിച്ചു ..
"വന്നേ, ഫുഡ്‌ ഞാന്‍ ടേബിളിലടച്ചു വെച്ചിരിക്കുവാ ...തണുത്തെങ്കില്‍ ചൂടാക്കണം .."
"മോനുറങ്ങിയോ?"
മഞ്ജരിക്കു പുറകെ ഡൈനിംഗ് ഹാളിലേക്ക് നടക്കുന്നതിനിടയില്‍ അയാള്‍ ബെഡ് റൂമിലേക്ക്‌ നോക്കി ചോദിച്ചു .
"അവനുറങ്ങീട്ട് അര മണിക്കൂര്‍ ആയതേയുള്ളൂ .....കുറേ നേരം അച്ഛനെ തിരക്കി വാശി പിടിച്ചു ..പിന്നെ എന്റെ മടിയില്‍ ഇരുന്നു തന്നെ ഉറങ്ങി ...ഇതു മുഴുവന്‍ തണുത്തു പോയി ..ഞാന്‍ ജെസ്റ്റ് ഒന്നു ചൂടാക്കി വരാം .."
"ഏയ്‌ വേണ്ട വേണ്ട ...ഞാന്‍ അത്യാവിശ്യത്തിന് കഴിച്ചിട്ടുണ്ട് ...ഇനീപ്പോ ചൂടാക്കാനൊന്നും നില്‍ക്കണ്ട ..നീ കഴിച്ചതല്ലേ ?"
"മം ..കുറേ നോക്കി പിന്നെ എനിക്ക് നന്നായി വിശന്നു ..."
"നാളെ നേരത്തേ എണീക്കണം ...ഫീല്‍ഡില്‍ ഇറങ്ങുന്നതിനു മുന്‍പ് ഓഫീസില്‍ ഒന്നു തല കാണിക്കണം .....നീ എന്നെയൊന്നു വിളിക്കാന്‍ മറക്കണ്ട ..അലാം വെച്ചാലും ചിലപ്പോള്‍ ഓഫു ചെയ്തു തിരിഞ്ഞു കിടക്കും .."
"അല്ലെങ്കിലും ഇതിപ്പോ പുതിയ സംഭവമൊന്നുമല്ലല്ലോ....രാവിലെ വിളിച്ച് പൊക്കാന്‍ ഞാന്‍ തന്നെ വേണം .."
ലൈറ്റ് ഓഫ് ചെയ്തു കിടക്കുന്നതിനിടയില്‍ മഞ്ജരി പിറുപിറുത്തു ..

പിറ്റേന്ന് രാവിലെ തന്നെ നന്ദന്‍ എഡിറ്റര്‍ പത്മജന്റെ മുന്നില്‍ ഹാജരായി .
"സാര്‍..ഇന്നലെ കാണണമെന്ന് പറഞ്ഞത് ....?"
"ങാ ..താനിന്നലെ ഓഫീസില്‍ വന്നതെയില്ലേ ..?"
"വന്നിരുന്നു സാര്‍ ...നന്നേ ലേറ്റ് ആയാ വന്നത് ...അതോണ്ടാ ഇന്ന് വന്നു കാണാന്ന് വെച്ചെ."
"ആ ..താനിരിക്ക്.."
അയാള്‍ കസേര ചൂണ്ടി നന്ദനെ ഇരിക്കാന്‍ ക്ഷണിച്ചു .
"അതായത് കാര്യമെന്താണെന്നു വെച്ചാല്‍ താന്‍ ...ആ പുതിയ പെണ്ണിന്റെ ഒരു ഫീച്ചര്‍ കണ്ടിരുന്നോ ?
എന്താ അവള്‍ടെ പേര്‌ ........?"
"ആര് ഇന്ദുവോ?"
നന്ദന്‍ മുഴുമിപ്പിച്ചു ..
"അതെയതെ ....ആണെഴുത്തും പെണ്ണെഴുത്തും മലയാള സാഹിത്യത്തില്‍ വ്യത്യസ്ത സ്വാധീനം ചെലുത്തു ന്നുണ്ടോ ? അതാണ്‌ വിഷയം ...കഴിഞ്ഞ ലക്കത്തിനു നല്ല പ്രതികരണമുണ്ട്‌ ..നമുക്കിതൊന്നൂടെ കൊഴുപ്പിക്കണം ...."
"അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാണ് ? സാറിത് അവളോട്‌ തന്നെ പറഞ്ഞാല്‍ പോരേ ...പ്രശസ്തരായ കുറേ എഴുത്തുകാരുടെ ഇന്റര്‍വ്യൂ തരപ്പെടുത്തിയാല്‍ പോരേ ..പിന്നെ വായനക്കാരുടെ കത്തുകളും ..സംഗതി താനേ ഉഷാറായിക്കോളും .."
നന്ദന്‍ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു .
"മ്മ്ഹും ...അത് പോരാ ..അതിലെന്താ പുതുമ ..അതിപ്പോ എല്ലാ ചവറുകളിലും വരുന്ന സ്ഥിരം പാറ്റെണ്‍ അല്ലേ ? നമുക്ക് ഒരു വെറൈറ്റി വേണം ?"
അയാള്‍ ചുണ്ടുകള്‍ വലിച്ചു മുറുക്കി നന്ദനെ നോക്കി .
"സാറെന്താ ഉദ്ദേശിക്കുന്നത് ?"
"ഒരു കഥ ?"
"കഥയോ ? എന്തു കഥ ?"
നന്ദന്‍ നെറ്റി ചുളിച്ചു .
"പെണ്ണെഴുത്ത് മോഡല്‍ ഇപ്പോള്‍ കുറച്ചു വൈഡ് ആയിട്ടുണ്ട്‌ ..അതുകൊണ്ട് താനൊരു പക്കാ ആണെഴുത്തു മോഡല്‍ സംഭവം തട്ടിക്കൂട്ടണം ..പിന്നെ ഇന്ദുവില്ലേ ? അവളും ചില്ലറക്കാരിയൊന്നുമല്ല..ഒരു കഥയ്ക്ക് അവളും കോപ്പ് കൂട്ടുന്നുണ്ട് ...നിങ്ങടെ രണ്ട് പേരുടേം കൂടി എഴുത്തുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരവലോകന മഹാമഹം കൂടിയാകുമ്പോള്‍ സംഗതി ജോര്‍ .."
പത്മജന്‍ സാര്‍ അകം പുറം തെളിഞ്ഞു ചിരിച്ചു ..
"അല്ല സാറേ ഞാന്‍ ചോദിച്ചോട്ടെ ..വിഖ്യാതരായ ഏതെങ്കിലും രണ്ട് പേരുടെ , ഒരാണെഴുത്തും പെണ്ണെഴുത്തും .. വെവ്വേറെ പ്രസിദ്ധീകരിച്ചാല്‍ പോരേ ?അതിനല്ലേ കൂടുതല്‍ പബ്ലിസിറ്റി കിട്ടുക .."?

"പോരാ നന്ദന്‍ ...നമ്മുടെ സ്റ്റാഫിന്റെ തന്നെ രചനകള്‍ എന്ന് അടിക്കുറിപ്പ് സഹിതം വരുമ്പോള്‍ ഉള്ള ആ ടെമ്പോ ഒന്നു ചിന്തിച്ചു നോക്കിക്കേ ? മറ്റ് എത്ര പ്രസിദ്ധീ കരണങ്ങള്‍ക്ക് ഇതു സാധിക്കും ..!?
അതല്ലേ അതിന്റെ പ്ലസ്സ് പോയിന്റ്റ് ?"
"എന്നാലും പെട്ടെന്നൊരു കഥ ?അതും ആണെഴുത്തെന്നൊക്കെ പറഞ്ഞാല്‍ ............"
നന്ദന്‍ താടി ചൊറിഞ്ഞു?
"നീ സമയമെടുത്തോ ? ഇന്ന് ശനി .....ഒരു... ഫ്രൈഡെ..... കിട്ടിയാല്‍ മതി...എന്താ ?"
"അങ്ങനൊക്കെ പറഞ്ഞാല്‍ .........ഞാന്‍ ഒരെണ്ണം പകുതിയാക്കി വെച്ചിട്ടുണ്ട് കുറേ നാള്‍ മുന്പുള്ളതാ...പിന്നിതു വരെ കൈ വെക്കാന്‍ പറ്റിയിട്ടില്ലാ ..."
"കൊള്ളാം അത് മതി ..നീ അത് നേരത്തേ പറഞ്ഞ ഒരു എന്‍ട് തോന്നുന്ന രീതിയിലാക്കിയാല്‍ മതി .."
അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു ..
"അത് തന്നെയാണ് പ്രശ്നം സാറീ പറേന്ന ആണെഴുത്തോന്നും എനിക്ക് വശമില്ല ...മാനസ്സീ തോന്നുന്ന പോലെ കുത്തിക്കുറിക്കുമെന്നല്ലാതെ......"
നന്ദന്‍ പകുതിയില്‍ നിര്‍ത്തി ചിന്തയില്‍ മുഴുകി ..
"നീ ഒന്നു ശ്രമിച്ചു നോക്കിക്കേ ..നമുക്ക് നോക്കാം തീരെ പറ്റുന്നില്ലേല്‍ വിട്ടേര് ..എന്താ പോരേ ?"
"ഓക്കേ ..എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം .."
എഡിറ്റര്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും നന്ദന് തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല ...പകുതി എഴുതിയെന്നു പറഞ്ഞത് തന്നെ ,എഴുതി വന്നപ്പോള്‍ അതൊരു സ്ഥിരം ഫോര്‍മാറ്റെന്ന് തോന്നി മുഷിഞ്ഞു നിര്‍ത്തിയതാണ് ...........

അന്ന് രാത്രി നന്ദന്‍ പതിവില്ലാതെ സിറ്റൌട്ടി ലിരുന്നു കുത്തിക്കുറിക്കുന്നത് കണ്ടു മഞ്ജരി അത്ഭുതപ്പെട്ടു .'.കഥയെഴുത്ത് വീണ്ടും തുടങ്ങിയോ '?
"എന്താ നന്ദാ തല പുകയ്ക്കാന്‍ തുടങ്ങീട്ട് കുറേ ആയല്ലോ ? നാളെ ലീവ് ആയിട്ട് ?....കഥയെഴുത്ത് വീണ്ടും തുടങ്ങിയോ ? "
"ആ എഡിറ്റര്‍ ..അയാള്‍ക്ക്‌ തലയ്ക്കു വെളിവില്ല ? ആണെഴുത്തെ ?"
"ആണെഴുത്തോ? പെണ്ണെഴുത്ത് കേട്ടിട്ടുണ്ട് ഇതെന്താ സംഭവം ?"
നന്ദന്‍ രാവിലത്തെ കഥകള്‍ മുഴുവന്‍ വള്ളി പുള്ളി വിടാതെ ഭാര്യയെ പറഞ്ഞു കേള്‍പ്പിച്ചു ..
"മം ..അയാള്‍ പറഞ്ഞത് കൊള്ളാം കേട്ടോ ..വര്‍ക്ക് ഔട്ട്‌ ആയാല്‍ സംഗതി ഏല്‍ക്കും.."
"നീ എന്തറിഞ്ഞിട്ടാ ഈ പറേന്നെ ...? എഴുത്തില്‍ ആണും പെണ്ണും തമ്മില്‍ എന്തു വ്യത്യാസം ..എല്ലാം സാഹിത്യം തന്നെ ..അതെങ്ങനെ ജന്‍ടര്‍ ചെയ്യപ്പെടും ?"
അയാള്‍ ഉത്തരമുണ്ടോ എന്ന മട്ടില്‍ അവളെ നോക്കി .
"അത് കാണും നന്ദാ ..പ്രത്യേകിച്ചും വിഷയത്തോടുള്ള സമീപനം , പദ പ്രയോഗങ്ങള്‍ അങ്ങനെ പലതും ..ഏതെങ്കിലും ഒരെഴുത്തുകാരിയുടെ രചന വിശദമായി നോക്കിയാല്‍ അത് മനസ്സിലാക്കാന്‍ പറ്റും..."

"ഞാന്‍ അത്യാവശ്യം സ്ത്രീ രചനകളൊക്കെ വായിച്ചിട്ടുണ്ട് ..ഈ പറഞ്ഞ പ്രയോഗോം, സമീപനോം ഒന്നും എനിക്ക് തോന്നീട്ടില്ല .."
നന്ദന്‍ നല്ലൊരു കോട്ടുവാ വിട്ടു ..
"ഉറക്കം വരുന്നെങ്കില്‍ നാളെ നോക്കാം ..അല്ലെങ്കില്‍ സിസ്റ്റത്തില്‍ ആയിക്കൂടെ ..കീ ബോര്‍ഡ് ആകുമ്പോള്‍ സ്ട്രസ് കുറഞ്ഞു കിട്ടുമല്ലോ ?"
"മം ..കുറച്ചു വെട്ടും തിരുത്തുമൊക്കെയുണ്ട് ..സിസ്റ്റം നോക്കി കണ്ണു പോകും ...
സംഭവം തീരാറായി ..ലാസ്റ്റ് പാരയായി ..നീ ഒന്നു നോക്കിക്കേ ?"
മഞ്ജരി അയാള്‍ക്കരികില്‍ ഇരുന്ന്.. മൊത്തത്തില്‍ ഒന്നോടിച്ചു വായിച്ചു ..
"മം... കഥാന്ത്യം പോരാ ?"
"എന്ന് വെച്ചാല്‍ ?"
അയാള്‍ നെറ്റി ചുളിച്ചു ..
"ഭര്‍ത്താവ് മരിച്ച അവര്‍ അയാളുടെ ഓര്‍മ്മകളില്‍ മുഴുകി ജീവിതം തള്ളി നീക്കുന്നു...എന്നിട്ടോ ഭര്‍ത്താവിന്റെ കൂട്ടുകാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു...കഥയുടെ മലക്കം മറിച്ചിലില്‍ അവരൊരു
ദുര്‍നടപ്പുകാരിയായി സൊസൈറ്റിയില്‍ ചിത്രീകരിക്കപ്പെടുന്നു .."
എന്തു ബോര്‍ ആണ് നന്ദന്‍ ..കേട്ട് പഴകിയ കുപ്പിയിലെ വീഞ്ഞ് ...ഇതിങ്ങനെ അവസാനിച്ചാല്‍ ഉറപ്പായും ഇതൊരു പെണ്ണെഴുത്ത് എന്ന് തന്നെ വ്യാഖ്യാനിക്കപ്പെടും ഷുവര്‍ ..! "

നന്ദന്‍ കുറച്ചു നേരം ഭാര്യയെ തന്നെ നോക്കിയിരുന്നു ..
'ഇവള്ക്കിത്ര നിരൂപണ പാടവമോ '? അയാള്‍ക്കത്ഭുതം തോന്നാതിരുന്നില്ല ..

"പിന്നെ നീ പറയുന്നത് ?"

"മം ..അങ്ങനെ ചോദിച്ചാല്‍ ...ഭര്‍ത്താവിന്റെ മരണവും അവരുടെ ദുഖവുമൊക്കെ ഓകെ..
പക്ഷേ കഥ അവസാനിക്കുന്നിടത്ത് അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു ..
ഒന്നുകില്‍ നേരത്തേ പറഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരനുമായി സാഹചര്യത്തിന്റെ വേലിയേറ്റങ്ങളില്‍ പെട്ട് അവര്‍ ഒരു വേഴ്ചയ്ക്ക് വശംവദയാകുന്നു..ആ അവസാന വരി അത്രയ്ക്ക് ഷാര്‍പ്പ് ആയിരിക്കണം .."

"അല്ലെങ്കില്‍ ഒന്നൂടെ മാറ്റിപ്പിടിച്ചാല്‍ അവരുടെ ഓഫീസിലെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവുമായോ ..അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ..അങ്ങനെ അവരുമായി ഇടപഴകുന്ന ആരുമാകാം ..
എന്തായാലും കാലം മാറി എന്നൊരു ക്ലിയര്‍ കട്ട് , ..അത് വേണം ..മരിച്ച ഓര്‍മ്മകള്‍ക്ക് ആരും തീ കൊടുക്കാറില്ല ...മരിക്കും വരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നിമിഷ നേരമെങ്കില്‍ നിമിഷ നേരം ..അത് പകര്‍ന്നു തരുന്ന ആനന്ദം തന്നെ ..അത് വിഹിതമായാലും അവിഹിതമായാലും ..അതാണ്‌ ഇന്നത്തെ ലോകം ..അതായിരിക്കണം ഹൈ ലൈറ്റ് ...
അപ്പോഴേ ഇതൊരു ഒന്നാന്തരം ആണെഴുത്താകൂ..."

നന്ദന്‍ വിസ്മയത്തോടെ കഥ കേട്ടിരുന്നു ..
"ഇതിപ്പോ നീ എഴിതി തീര്‍ക്കുന്നതാ നല്ലത് ..ഞാന്‍ വെറുതേ ഉറക്കം കളയണ്ട കാര്യമില്ലാന്നു തോന്നുന്നു.
"അയ്യേ അപ്പോള്‍ അത് വീണ്ടും പെണ്ണെഴുത്താകില്ലെ ?"
പ്രശസ്തിയിലേക്ക് കുതിക്കുന്ന യുവ എഴുത്തുകാരന്‍ നന്ദന്‍ തന്റെ തൂലിക വിരുതു കൊണ്ട് തീര്‍ത്ത ഇദ്രജാലം എന്നൊക്കെ ആ പത്മജന്‍ എഡിറ്റര്‍ക്ക് എഴുതിപ്പിടിപ്പിക്കാനുള്ളതല്ലേ..അപ്പൊ സാറ് തനിയെ എഴുതിയാല്‍ മതി ..നേരം പാതിരയായി.... വന്നേ പരിസമാപ്തി നാളെ കുറിക്കാം ... "
മഞ്ജരി നന്ദനെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ബെഡ് റൂമിലേക്ക്‌ കൊണ്ട് പോയി ..

രാത്രിയിലെപ്പോഴോ നന്ദന്‍ ഞെട്ടിയുണര്‍ന്നു ....താന്‍ ചെറുതായി നിലവിളിച്ചോ എന്നയാള്‍ സംശയിച്ചു .
ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങുമ്പോഴും അയാള്‍ വിയര്‍ത്ത് കുളിക്കുന്നുണ്ടായിരുന്നു ..മഞ്ജരി തിരിഞ്ഞു കിടന്ന് നല്ല ഉറക്കമാണ് .ഒരു കൈ കൊണ്ട് മോനെ വളഞ്ഞു പിടിച്ചിരിക്കുന്നു ..
അയാള്‍ക്ക്‌ തൊണ്ട വരളുന്ന പോലെ തോന്നി ..നാക്ക് ഉണങ്ങി വരണ്ടു ചലിപ്പിക്കാന്‍ പറ്റാത്ത പോലെ .എങ്ങനെയോ എണീറ്റ്‌ നടന്നു മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു....
അയാള്‍ ജനല്‍പ്പാളി തുറന്ന് പുറത്തേയ്ക്ക് നോക്കി നിന്നു..നേരിയ നിലാ വെളിച്ചമുണ്ട് ..ആകാശത്ത് അങ്ങിങ്ങ് ഓരോ നക്ഷത്രങ്ങള്‍ മിന്നാ മിനുങ്ങുകളെപ്പോലെ ..... നോക്കി നില്‍ക്കെ കണ്ട സ്വപ്നം കണ്‍ മുന്നിലെന്നപോലെ ....
'എന്താണ് താന്‍ കണ്ടത് ?? മുറ്റത്ത്‌ വെള്ള പുതപ്പിച്ചു മൂക്കില്‍ പഞ്ഞി തിരുകി തന്റെ നിശ്ചല ശരീരം ..
അതിനടുത്ത് അലറി വിളിക്കുന്ന മഞ്ജരി ..ആരൊക്കെയോ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ..പക്ഷേ അവളുടെ നിലവിളി എല്ലാറ്റിനും മീതേ തളം കെട്ടി നിന്നു ...'

'പിന്നെ...പി..ന്നെ.. അയാള്‍ ഓര്‍മ്മയിലെ നിഴലനക്കങ്ങളില്‍ വിറയ്ക്കുന്നപോലെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തു ...പിന്നെ എന്താണ് നടന്നത് ....സാമാന്യം വലിയ ഒരു മുറി ..അതേ ഇതു തന്നെ ..
ബെഡില്‍ പൂര്‍ണ നഗ്നയായി മഞ്ജരി ....അവളുടെ മാര്‍ത്തടത്തിലൂടെ ചുംബിച്ചുയരുന്ന ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരന്‍ .....അത് .......അയാളുടെ മുഖം ....അത് ശരിക്കും ഗോ...പ..ന്‍ .....ത..ന്നെ. അതോ...... ??
ഹൊ! ..'
അയാള്‍ ശബ്ദത്തോടെ ഞെട്ടി പുറകോട്ടു മാറി ..തല ഭിത്തി യുടെ ചരിവില്‍ ഊക്കോടെ ഇടിച്ചു
തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പ്രവഹിക്കുന്നപോലെ അയാള്‍ക്ക്‌ തോന്നി ....
കുറേ നേരം ഭിത്തിയില്‍ ചാരി അതേ നില്‍പ്പ് നിന്നു ..

പിന്നെ പേപ്പര്‍ ബണ്ടിലുമായി ഹാളിലേക്ക് നടന്നു ലൈറ്റിട്ടു ..എഴുതി വെച്ചിരുന്ന അവസാന ഭാഗം തലങ്ങും വിലങ്ങും പേപ്പര്‍ കീറും വരെ വെട്ടി വരച്ചു ..
തുടര്‍ന്ന് പേനയെടുത്ത് തിടുക്കത്തില്‍ എഴുതി തുടങ്ങി ...എഴുത്തിന്റെ വേഗതയില്‍ അയാള്‍ ഒരോട്ടക്കാരനെപ്പോലെ കിതച്ചു വലിയ്ക്കുന്നുണ്ടായിരുന്നു ..
നിമിഷങ്ങള്‍ നീണ്ടു നിന്ന അക്ഷരങ്ങളുടെ കുത്തോഴുക്കിനൊടുവില്‍ അയാള്‍ അവസാന വരിയിലെ അവസാന വാക്കും എഴുതി തീര്‍ത്തു ;..........
"'തന്റെ ശരീരം കടിച്ച് കീറാന്‍ നിന്ന ആ കാമ ഭ്രാന്തന്റെ നെഞ്ചിലേക്ക് അവള്‍ പൊട്ടിയ കുപ്പി ആഴ്ന്നിറക്കി. മുഖത്തും മുടിയിലും പടര്‍ന്ന ചോര ചുവപ്പില്‍ അവള്‍ കാളിയെപ്പോലെ ജ്വലിച്ചു നിന്നു ...... ! "

വരികളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിക്കെ നന്ദന് തന്റെ മുന്നിലാകെ ചുവപ്പ് പരക്കുന്നപോലെ തോന്നി ..മാര്‍ബിള്‍ തറയിലാകെ കട്ട പിടിച്ച ചോര ചുവന്നു പടര്‍ന്ന് അതിലൊരു ചുരുണ്ട മുടിക്കാരന്‍ വീണു പിടയുന്നു ........
കൈകള്‍ രണ്ടും മുടിയിഴകളില്‍ കോര്‍ത്ത്‌ വലിച്ച് ഒരുന്മാദ ഭാവത്തില്‍ നന്ദന്‍ സോഫയില്‍ നിന്നു പുറകോട്ടു മറിഞ്ഞു ..

Sunday, February 27, 2011

ഭൂതം വര്‍ത്തമാനം ഭാവി !!

വിമന്‍സ് ക്ലബിന്റെ പടികളിറങ്ങുമ്പോള്‍ ആരതീ വര്‍മ്മ പല തവണ വേച്ചു വീഴാന്‍ പോയീ ..നേരം അപ്പോള്‍ രാവിന്റെ പകുതിയും കൊഴിഞ്ഞ് വീഴാറായിരുന്നു..മഞ്ഞു മാസത്തിന്റെ വരവറിയിച്ചു കൊണ്ട് ഭൂമിക്കു മേല്‍ തണുത്ത രാത്രി കട്ട പിടിച്ച് കിടന്നു..മദ്യത്തിന്റെ ലഹരിയ്ക്കൊപ്പം ഹൈ ഹീല്‍ട് ചെരുപ്പും കൂടിയായപ്പോള്‍ ആരതിയുടെ ഇടറിയ പ്രയാണം പല മാനങ്ങള്‍ തേടി ..ഒരു വിധം ഒഴുകിയൊഴുകി അവര്‍ കാറിന്റെയടുത്തെത്തി ..ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസ്സില്‍ തട്ടി അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ശബ്ദം കേട്ട് സതീശന്‍ ഞെട്ടിയുണര്‍ന്നു തിടുക്കത്തില്‍ പുറത്തിറങ്ങി ..
"നമുക്ക്.... പോണ്ടേ......"?
"അതേ മാഡം .."
കുഴഞ്ഞ നാവിന്റെ പതറിയ ശബ്ദത്തിനു മറുപടിയെന്നോണം ബാക്ക് ഡോര്‍ തുറന്ന് കൊണ്ട് സതീശന്‍ പറഞ്ഞു ..
ആരതി കാറിനുള്ളിലേക്ക് ഇരിക്കുകയായിരുന്നില്ല, മറിച്ച് ഇരുത്തപ്പെടുകയായിരുന്നു ...ഒരു തവണ സീറ്റിലേക്ക് മറിഞ്ഞു വീണ അവരെ അയാള്‍ ആയാസപ്പെട്ട്‌ നേരെയിരുത്തി.
വീട്ടിലെ കാര്‍പോര്‍ച്ചിലെത്തുമ്പോള്‍ ആരതി ബാക്ക് സീറ്റില്‍ വീണ് കിടക്കുകയായിരുന്നു ..
ഡോര്‍ തുറന്ന് പലതവണ വിളിച്ചതിനു ശേഷമാണ് അവര്‍ വിറച്ച്‌ വിറച്ച്‌ ‌ കണ്ണുതുറന്നത് ..
അവരെ തോളില്‍ താങ്ങി അകത്തേയ്ക്ക് നടത്തുന്നതിനിടയില്‍ സതീശന്റെ കണ്ണുകള്‍ ‌ സിറ്റൌട്ടിലേക്ക് പാളി നോക്കി..
കാലിന്മേല്‍ കാലു വെച്ച്‌ നീണ്ട ചൂരല്‍ കസേരയില്‍ ഏതോ ഇംഗ്ലീഷ് മാഗസിന്‍ വായിച്ചു നിവര്‍ന്നു കിടക്കുകയായിരുന്ന മോഹന വര്‍മ്മ തല ചരിച്ച് ചിറി കോട്ടി പുച്ഛത്തില്‍ ചിരിച്ചു.. പിന്നെ ഇടത്തേ കയ്യിലെ വിസ്കി ഗ്ലാസ്സ് പതുക്കെ ചുണ്ടോടടുപ്പിച്ചു ...

ആരതീ വര്‍മ്മയെ ബെഡ് റൂമിലാക്കി പുറത്തിറങ്ങിയ സതീശന്‍ മോഹന വര്‍മ്മയെ നോക്കി ഒരു നിമിഷം നിന്നു ..അയാള്‍ അപ്പോഴും അതേ മട്ടില്‍ തന്നെ ..നേരത്തേ പാതി നിറഞ്ഞിരുന്ന ഗ്ലാസ്‌ ഇപ്പോള്‍ കാലിയായിരുന്നു ..
"സാ..ര്‍... ഞാന്‍ അങ്ങോട്ട്‌ ..."
സതീശന്‍ മുഴുവന്‍ പറഞ്ഞപോലെ പാതിയില്‍ നിര്‍ത്തി ....
"മം.........."
മദ്യക്കുപ്പിയുടെ തല തിരിച്ചു തുറക്കുന്നതിനിടയില്‍ അയാള്‍ അമര്‍ത്തി മൂളി..
"നാളെ നേരത്തേ വരണോ? രജിസ്ട്രാരെ കാണാന്‍ അയാളുടെ വീട്ടില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു ..."
സതീശന്‍ ഇറങ്ങുന്നതിനിടയില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ പറഞ്ഞു .
"നീ നിന്റെ കൊച്ചമ്മയുടെ കാര്യങ്ങള്‍ നേരം തെറ്റാതെ നോക്കിയാല്‍ മതി .എനിക്കാവിശ്യമുള്ളപ്പോള്‍ ഞാന്‍ പറയാം ."
അപ്പോഴും അയാള്‍ സതീശന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല ..നിറഞ്ഞ ഗ്ലാസിലെ കനത്ത നോട്ടം ഒരു വാശിപോലെ തുടര്‍ന്നു . സതീശന്‍ കൂടുതലൊന്നും പറയാതെ വണ്ടി ലോക്ക് ചെയ്ത് ചാവി അകത്തെ ടീപ്പോയില്‍ വെച്ച്‌ നടന്നകന്നു ..

മോഹന വര്‍മ്മ കാലുകള്‍ താഴ്‌ത്തി അടുത്ത ചെയറില്‍ കിടന്ന സിഗരറ്റ് പായ്ക്കറ്റു കയ്യെത്തിയെടുത്തു. ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച്‌ കത്തിച്ചുകൊണ്ട് കാലു നീട്ടി വീണ്ടും ഇരിപ്പ് തുടര്‍ന്നു . അപ്പോള്‍ അയാള്‍ ആലോചിച്ചത് മുഴുവന്‍ ഭാര്യ ആരതിയെക്കുറിച്ചായിരുന്നു..ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു അത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ലായിരുന്നു .പലപ്പോഴും മദ്യം തലയ്ക്കു പിടിക്കുന്ന ചില രാത്രികളില്‍ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാത്രമാണ് അയാള്‍ ഭാര്യയെ ഓര്‍ത്തിരുന്നത് ..ആ സമയങ്ങളില്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഭര്‍ത്താവെന്ന കത്തി വേഷത്തെ അകറ്റി നിര്‍ത്തി ആരതി സുഖസുഷുപ്തിയുടെ തീരങ്ങള്‍ താണ്ടിയിരുന്നു ..

സത്യത്തില്‍ ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ മനസ് കൊണ്ടോ ശരീരം കൊണ്ടോ വേര് പിടിച്ച് പടരേണ്ട ഒരു ബന്ധവും തങ്ങള്‍ക്കിടയില്‍ ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ഒരു പുക വലിച്ചൂതുന്നതിനിടയില്‍ അയാളോര്‍ത്തു.എന്നിട്ടും പ്രകൃതി നിയമം തെറ്റിക്കാനാവില്ലയെന്ന പോലെ ഒരു കുട്ടിയുണ്ടായി ..അവള്‍ വളര്‍ന്നപ്പോള്‍ ബോര്‍ഡിങ്ങിലേക്കൊരു പറിച്ചുനടലിനു വാശി പിടിച്ചതും ആരതി തന്നെയായിരുന്നു . ഒരു പക്ഷേ അച്ഛനും അമ്മയ്ക്കും ഇടയിലെ അകല്‍ച്ചയുടെ നിഴല്‍ക്കുത്ത് മകളിലേക്ക് നീളരുത് എന്ന് കരുതിയിരിക്കണം. ചിന്തകള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തെന്നിയകന്നു കൊണ്ടിരുന്നു .. കുപ്പിയിലെ കത്തുന്ന വീര്യം ബോധത്തെ തഴുകി മയക്കുവോളം അയാള്‍ അതേ ഇരിപ്പ് തുടര്‍ന്നു ....

രാവിലെ വേലക്കാരി വിളിച്ചുണര്‍ത്തി കൊടുത്ത ചായക്കപ്പുമായി ആരതീ വര്‍മ പുറത്ത് വന്നപ്പോഴും മോഹനവര്‍മ്മ സിറ്റൌട്ടിലെ കസേരയില്‍ അതേ കിടപ്പില്‍ തന്നെയായിരുന്നു ..വാതില്‍ക്കല്‍ കിടന്ന ദിനപ്പത്രം കുനിഞ്ഞെടുക്കുന്നതിനിടയില്‍ അവര്‍ സാമാന്യം ഉച്ചത്തില്‍ മുരടനക്കി..പാതി മുറിഞ്ഞ ഉറക്കത്തിന്റെ അസ്വസ്ഥതയില്‍ അയാള്‍ നെറ്റി ചുളിച്ച് ഈര്‍ഷ്യയോടെ ഭാര്യയെ നോക്കി ..

"ബാറും വീടും ഒരുപോലെ കൊണ്ട് നടക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ തന്നെ ..ചിലവും കുറയും സമയോം ലാഭിക്കാം .ഹും .."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു .
കേട്ട പാതി കേള്‍ക്കാത്ത പാതി അയാള്‍ കസേര ചവുട്ടിത്തെറിപ്പിച്ചു ചാടിയെഴുന്നേറ്റു ..

"നിന്നെപ്പോലെ നാടു മുഴുവന്‍ കുടിച്ച് മറിഞ്ഞു വല്ലവന്റേം തോളേല്‍ കേറി പാതിരായ്ക്ക് വീട്ടില്‍ കേറി വരുന്ന സ്വഭാവം എനിക്കില്ല .."
അയാള്‍ ശരിക്കും അലറുകയായിരുന്നു ..

"അതേ വരാറില്ല ..പലപ്പോഴും വരേണ്ടി വരുന്നില്ല എന്നത് തന്നെ ....കുടിപ്പിച്ചു കിടത്തി ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ ഒരുപാടവളുമാരുള്ളപ്പോള്‍..അന്തിയുറങ്ങാന്‍ സ്വന്തം വീട്ടിലേക്ക്‌ തന്നെ വരണമെന്നുമില്ല .വെറുതേ രാവിലെ തന്നെ എന്നെക്കൊണ്ട് പറഞ്ഞു നാറ്റിക്കണ്ടാ .."
അവര്‍ നന്നായി കിതച്ചു കൊണ്ട് ചീറി ..

"ഞാന്‍ ആറാടി നടക്കുന്നെങ്കില്‍ അതെന്റെ കഴിവ് ..അല്ലെങ്കില്‍ നിന്റെ കഴിവുകേട് ...സ്വന്തം വീട്ടില്‍ കിട്ടാത്തത് തേടി പോകുന്ന ഏത് പുരുഷന്റെം പരിമിതികള്‍ തന്നെ .."
അയാള്‍ തിരിച്ചടിച്ചു .
"ഹ ഹ ..കൊള്ളാം ..നിങ്ങള്‍ക്കു നാണമില്ലേ ഇത് പറയാന്‍ ..നാല്പത്തെട്ടാം വയസ്സിലും സ്വന്തം മകളുടെ പ്രായമുള്ള കുട്ടികളുടെ കൂടെ .......ഛെ.."
അവര്‍ നീട്ടി കാറി ..
"അതേ ..എന്റെ വീട്ടില്‍ എന്റെ ചെലവില്‍ കുടിച്ച് മദിച്ച് എന്റെ നേരെ കുരയ്ക്കുന്ന ഒരു പട്ടിയെപ്പോലെ ഇനി നീ വേണ്ട ..എല്ലാത്തിനും ഒരു പരിധിയുണ്ട് ...ഇനി മതി .."
അയാള്‍ അവരെ രൂക്ഷമായി നോക്കി.
"ഓഹോ സാര്‍ ഉദ്ദേശിച്ചത് ഒരു ഡിവോഴ്സ് ആണെങ്കില്‍ എനിക്കിന്നലേ സമ്മതം ..പക്ഷേ കുറച്ചു മുന്‍പ് പറഞ്ഞല്ലോ ഞാന്‍ നിങ്ങടെ ചെലവില്‍ കുടിച്ച് മദിച്ച് കഴിയുന്ന കാര്യം ..അതോര്‍ക്കാതെ പറഞ്ഞതോ അതോ കുടിച്ച് മുടിഞ്ഞു മണ്ട ചീഞ്ഞതോ ? സാറിന്റെ കമ്പനിയും, റിയല്‍ എസ്റ്റെറ്റും അടക്കം എല്ലാത്തിലും ഞാന്‍ മുടക്കിയ ഷെയര്‍ ലാഭവിഹിതമടക്കം മടക്കി തന്നു അന്തസ്സായി നമുക്ക് കൈ കൊടുത്തു പിരിയാം ..പേടിക്കേണ്ട രേഖകളിലുള്ളത് മാത്രം മതി ...അല്ലാതെ ഭാര്യയുടെ അവകാശമെന്ന പേരില്‍ ജീവനാംശം ചോദിച്ചു ഈ പടി കേറി ..............അയ്യേ അതോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ച്ഛര്‍ദ്ദിക്കാന്‍ വരുന്നു ......."
അവര്‍ പുച്ഛത്തില്‍ അയാളെ നോക്കി.

"അതേ നിന്റെ ഒടുക്കത്തെ അവകാശോം പൊതിഞ്ഞു കെട്ടി ഇവിടുന്നിറങ്ങാന്‍ ഒരുങ്ങിക്കോ ..
അഞ്ജലിയും ഞാനും മാത്രം മതി ഇനിയിവിടെ .."
"ആഹാ ..അങ്ങയ്ക്ക് മോളേപ്പറ്റിയൊക്കെ കാര്യ വിചാരമുണ്ടോ ?
ഇനീപ്പോ അവകാശം സ്ഥാപിക്കാന്‍ ഓര്‍ക്കാതെ പറ്റില്ലല്ലോ
അഞ്ജലീ വര്‍മ്മ എന്ന് ചേര്‍ത്ത് പറഞ്ഞാല്‍ കുറച്ചു കൂടി ഉറപ്പ് കിട്ടും ..ഹും ഒരച്ഛന്‍..
അവള്‍ക്കു വയസ്സ് പതിനെട്ടു കഴിഞ്ഞു ..ആരേ വേണമെന്ന് അവള്‍ തീരുമാനിച്ചു കൊള്ളും..എന്നിട്ട് മതി അവകാശത്തിന്റെ പേരിലുള്ള ഊറ്റം കൊള്ളല്‍.."
അവര്‍ കയ്യിലെ ന്യൂസ്‌ പേപ്പര്‍ ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു ..

അതിന് മറുപടി പറയാതെ വെട്ടിത്തിരിഞ്ഞ് ചവിട്ടി കുലുക്കി മോഹന വര്‍മ അകത്തേയ്ക്ക് പോയി ..

അന്ന് പകല്‍ മുഴുവന്‍ അയാള്‍ പലയിടങ്ങളില്‍ അലഞ്ഞു നടന്നു..ഓഫീസില്‍ ഉള്ളതിനും ഇല്ലാത്തതിനും കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് മടുത്തപ്പോള്‍ ഉച്ചയ്ക്ക് ശേഷം ബാറിലെ മങ്ങിയ വെളിച്ചത്തില്‍ മനസ്സ് തണുപ്പിച്ചിരുന്നു..രാത്രി റീത്തയുമൊരുമിച്ചു ഹോട്ടലില്‍ മുറിയെടുക്കുമ്പോഴും മോഹന വര്‍മയുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിയത് വാശിയുടെ വന്യതാളമായിരുന്നു.

"എന്താണ് സര്‍ അകെ ഒരു അസ്വസ്ഥത പോലെ "
റീത്ത അയാളുടെ മാറില്‍ കൈ വെച്ച്‌ കൊണ്ട് ചോദിച്ചു ..
"ഒന്നുമില്ല വെറുതേ ..നീ കിടക്ക്‌.."
"അല്ല ..ഇന്ന് കിടന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല .."
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു ..
"അത് നീയാണോ തീരുമാനിക്കുന്നത് ..പിന്നെന്തിനാ നിന്നെ കെട്ടിയെടുത്തത് ? "
പൊടുന്നനെ അയാള്‍ പൊട്ടിത്തെറിച്ചു..
"ഞാന്‍ ചോദിക്കുന്നതില്‍ സര്‍ തെറ്റിദ്ധരിക്കരുത് ..വൈഫുമായി ..? അല്ല ...ഒരു സെക്രട്ടറി പെണ്ണിന്റെ അല്ലെങ്കില്‍ രഹസ്യമായി ശരീരം പകുത്തു തരുന്നവളുടെ സ്വാതന്ത്ര്യത്തിനു പുറത്താണ് മറുപടി എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത് .."
"അവിടെയും വിദഗ്ധമായി സ്വയം ന്യായീകരിച്ചൊരു വര്‍ണ്ണന ..എല്ലാ പെണ്ണും ഒരുപോലെ തന്നെ .."
അയാള്‍ അലോസരത്തോടെ മുഖം വക്രിച്ചു പറഞ്ഞു ..
"ഹ ഹ അത് തെറ്റിധാരണ മാത്രമാണ് സര്‍ ..എല്ലാ ആണുങ്ങളുടെയും വിചാരം അവിഹിതങ്ങളിലെ രഹസ്യ സുഖങ്ങള്‍ അവര്‍ക്ക് മാത്രം വൈദഗ്ധ്യമുള്ള കണ്ണുകെട്ടി കളിയെന്നാണ് .. അവരെ വെല്ലുന്ന സ്ത്രീകളെ എനിക്കറിയാം ..അതില്‍ ഭൂരിഭാഗവും പേരിനൊരു ഭര്‍ത്താവ് സ്വന്തമായുള്ളവരും.......ഞാനുള്‍പ്പടെ

അല്‍പ നേരത്തേ നിശബ്ദതയ്ക്കു ശേഷം അവള്‍ തുടര്‍ന്നു............
"എന്തിന് സാറിന്റെ വൈഫ് പോലും ...............
"നീ കൂടുതല്‍ കാട് കയറണ്ടാ ... "
അവളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ അലറി .
"സാര്‍ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഇങ്ങനെ അലറുന്നത് .നിങ്ങള്‍ക്കിത് എത്രയോ മുന്‍പേ അറിയാവുന്ന കാര്യ മാണെന്നെനിക്കറിയാം ..ഡ്രൈവര്‍ സതീശന്‍ ഇതു പോലെ ചില അവസരങ്ങളില്‍ എന്റടുത്തു മനസ് തുറന്നിട്ടുണ്ട് ...ഇവിടെയാണ്‌ ഞാന്‍ നേരത്തേ പറഞ്ഞ കണ്ണുകെട്ടി കളിക്ക് വേദിയൊരുങ്ങുന്നത് ..ആരും അവരവരുടെസുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന വിളിച്ച് പറയല്‍ .അത്ര മാത്രം.."
മോഹന വര്‍മ്മ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചൂതി ചുമരിലേക്കു നോക്കിയിരുന്നു ..


ദൂരെ ഊട്ടിയിലെ കോടമഞ്ഞ്‌ വെള്ളപ്പുതപ്പ് വിരിച്ചലങ്കരിച്ച ടൂറിസ്റ്റ് ഹോമിലെ മുറിക്കുള്ളില്‍ കൂട്ടുകാരന്റെ മാറൊട്ടി കിടന്ന് അഞ്ജലി വര്‍മ്മ ശബ്ദമില്ലാതെ ചിരിച്ചു.
"അഞ്ജലീ നീ ഇന്ന് വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നില്ല ".
അജയ് അവളുടെ മുടി തഴുകി കൊണ്ട് പറഞ്ഞു.
"അത് നിന്റെ കുഴപ്പം .."
അഞ്ജലി ഒറ്റ വാചകത്തില്‍ മറുപടി ഒതുക്കി .
"അപ്പോള്‍ ഇതും മാരേജിനു മുന്‍പുള്ള ഒരു പരീക്ഷണം മാത്രം .."
അവന്‍ വീണ്ടും ചോദിച്ചു .
"യെസ് ഒഫ്കോഴ്സു. സെക്സിനെന്താ ദാമ്പത്യത്തില്‍ വലിയ പങ്കില്ലേ ? എല്ലാ അര്‍ത്ഥത്തിലും ഒരു വിലയിരുത്തല്‍ .എനിക്ക് നീയും നിനക്ക് ഞാനും ഒരു രസം കൊല്ലിയാണെങ്കില്‍ ....ജസ്റ്റ്‌ വീ കാന്‍ സേ ഗുഡ് ബൈ. മീന്‍സ് നോ കോംപ്രമൈസ് അറ്റ്‌ ഓള്‍ ..."
അവള്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
"ഒരു തരം പ്രാക്ടിക്കല്‍ എക്സാം ..അല്ലേ ..ഓക്കേ രണ്ട് പേരും വിജയിച്ചാല്‍ ..എന്നിട്ടും എനിക്കിത് തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാല്‍ ..
അജയ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു .
"ഐ ഡോണ്ട് മൈന്ട്. ഇതിലും ചുള്ളന്‍ ചെക്കന്മാര്‍ വേറെയുണ്ട് . ഒന്നു മിനക്കെട്ടിറങ്ങിയാല്‍ , ഐ കാന്‍ ക്യാച്ച് വണ്ണ്‍ ടു നൈറ്റ് ഇറ്റ്‌ സെല്‍ഫ് .. "
അതിന് മറുപടി പറയാതെ അജയ് അവളെ പൊടുന്നനെ മറിച്ചിട്ട് അവള്‍ക്കു മുകളില്‍ സ്ഥാനം പിടിച്ചു.
ആര്‍ത്തിയോടെ ചുണ്ട് താഴ്ത്തുമ്പോള്‍ അവള്‍ കൈ തട്ടിക്കൊണ്ടു ചോദിച്ചു ;
"ഹേയ് വെയര്‍ ഈസ്‌ യുവര്‍ കോണ്ടം" ?
"എന്തിനാ അഞ്ജലീ അതിന്റെയൊക്കെ ആവിശ്യം ?"
അജയ് വിരസമായ് ചോദിച്ചു .
"അതിനുത്തരം ഞാന്‍ നേരത്തേ പറഞ്ഞതല്ലേ ?"
"എങ്കില്‍ പിന്നെ ടാബ് ലറ്റ്സ് പോരേ അതല്ലേ കൂടുതല്‍ സേഫ് ?"
അജയ് അവളെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി .
"അത് സേഫ് തന്നെ .പക്ഷേ ഇതില്‍ സേഫ് അല്ലാത്ത മറ്റ് പലതും ഉണ്ട് ."
അവള്‍ പിടി കൊടുക്കാന്‍ ഭാവമില്ലാത്ത മട്ടില്‍ പറഞ്ഞു.
"എന്ന് വെച്ചാല്‍.... എനിക്ക് എയിഡ്സ് ഒന്നുമില്ല .ഇനി അതിന് സര്‍ട്ടിഫിക്കേ റ്റ് ചോദിച്ചാല്‍ ഈ രാത്രി വളരെ ബുദ്ധിമുട്ടാണ് .എന്തായാലും ഞാന്‍ കോണ്ടം ഒന്നും കരുതിയിട്ടില്ല .."
അജയ് നീരസത്തോടെ പറഞ്ഞു ..
അഞ്ജലി കയ്യെത്തി ബാഗിന്റെ ഉറയില്‍ നിന്ന് ഒരു കോണ്ടം പായ്ക്കറ്റ് അവനു നേരെ നീട്ടി .
അജയ് ചോദ്യ ഭാവത്തില്‍ അവളെ നോക്കി
അഞ്ജലി ചിരിച്ചു കൊണ്ട് അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
അവളുടെ പിന്‍ കഴുത്തിന്‌ കുറുകെ ചുറ്റിയ കൈകളിലെ കോണ്ടം പായ്ക്കറ്റിലെ കറുത്ത അക്ഷരങ്ങളില്‍ അജയ് യുടെ കണ്ണുകളുടക്കി ;
"ക്രോസ് ദി ബാരിയേഴ്സ് സേഫ്‌ലി " !!

Tuesday, February 15, 2011

സീമന്തരേഖയില്‍ ചുവപ്പ് കൊതിച്ചവള്‍ !

"ശാലിനീ നീ കിടക്കുന്നില്ലേ "?
അയനയുടെ ചോദ്യം ശാലിനിയുടെ പുസ്തക വായന മുറിച്ചു .
"ഇല്ല കുറച്ചു കൂടി വായിച്ചിട്ട് ......"
"അപ്പോള്‍ ഇന്ന് വൈകിട്ട് പോകണ്ടേ" ?
"അറിയില്ല ..മുന്‍കൂട്ടി അറിയിക്കുന്ന ജോലിയാണോ നമ്മുടേത്‌ ? അല്ലെങ്കില്‍ തന്നെ എന്തറിയാന്‍ ..ആളും സ്ഥലവും മാറുന്നൂന്നു മാത്രം..മാറ്റമില്ലാത്തത് നമുക്ക് മാത്രം .."
സംസാരം പകുതിക്ക് നിര്‍ത്തി ശാലിനി കട്ടില്‍ പടികളില്‍ മിഴിയൂന്നി എന്തോ ആലോചിച്ചെന്ന പോലെ ഇരുന്നു..
"ഒരു കണക്കിന് നീ പറേന്നതാ ശരി ..നമ്മളെന്തിനു ആളും തരോം നോക്കണം..പോകാന്‍ പറയുന്നു .പോണു ..അത്ര മാത്രം" .
അയന ശാലിനി പറഞ്ഞത് ശരി വെച്ചു.
"എന്റെ ശാലിനീ ഇന്നലെ ഒരു ഹിന്ദിക്കാരനായിരുന്നു കൂട്ട് . ഹൊ! അവന്റെ നാറിയ മണം ..പല തവണ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.അവനാണെങ്കില്‍ ഒടുക്കത്തെ പരാക്രമോം..പെണ്ണിനെ കാണാത്ത പോലെ ..വൃത്തികെട്ട പന്നി ..ഒന്നു കുളിച്ചിട്ടും എനിക്കറപ്പു മാറിയിട്ടില്ല ".
അയനയുടെ മുഖത്ത് ഇപ്പോഴും വിട്ടു മാറാത്ത അറപ്പു തെളിഞ്ഞു നില്‍ക്കുന്ന പോലെ .

"നിനക്ക് ലീലാമ്മയോട്‌ അനുഭവിച്ചതിന്റെ കണക്ക് പറഞ്ഞു കാശ് വാങ്ങിച്ചൂടാരുന്നോ?"
ശാലിനി നീരസത്തോടെ ചോദിച്ചു.
"ഹും ..നല്ല ചേലായി മുഖമടച്ചോരാട്ടും, പുളിച്ച തെറീം , പിന്നെയീ സുഖവാസത്തിന്റെ കണക്കും എണ്ണം പറഞ്ഞു ബോധിപ്പിച്ചു തരും .നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്നൊരുപദേശവും കിട്ടും .കേട്ട് മടുത്തത് കൊണ്ട് അതിന് മെനക്കെട്ടില്ല.."
ശാലിനി അതിന് മറുപടി ഒന്നും പറഞ്ഞില്ല ..അവള്‍ വീണ്ടും പുസ്തക താളുകളിലേക്ക് മുഖം തിരിച്ചു.
അയന സീലിംഗ് ഫാനിന്റെ കറക്കത്തിനൊപ്പം കണ്ണുകളെ വട്ടം ചുറ്റിച്ചു വെറുതേ കിടന്നു ..

"നീ ഇന്നലെ എവിടെയായിരുന്നു ?"
അയന വീണ്ടും ശാലിനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു ചോദിച്ചു .
"ഇവിടെ.... സിറ്റിയില്‍ തന്നെ .."
ശാലിനി ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കി ..
"ഹോട്ടലിലോ" ?
"ഹേയ് അല്ല ..കൊട്ടാരം പോലെ എന്ന് പറയാവുന്ന ഒരു വീട്ടില്‍ "..
അവള്‍ ബുക്ക് മടക്കി പിടിച്ച് കൊണ്ട് പറഞ്ഞു ..
"അത് പറഞ്ഞാല്‍ വളരെ രസമാണ് . ആ വലിയ വീട്ടില്‍ അയാള്‍ മാത്രം .തടിച്ചു കുടവയറു ചാടി ഉണ്ട കണ്ണുകളുള്ള കുംഭകര്‍ണ്ണനെപ്പോലെ ഒരു തടിമാടന്‍ .അന്‍പതിനു മുകളില്‍ പ്രായം തോന്നിക്കും .എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു..അവിടെ നിന്നോളാന്‍ ..അയാളുടെ ഭാര്യയും മകളും മരിച്ചതാണത്രെ.. എന്നെ മകളെപ്പോലെ നിര്‍ത്തിക്കോളാമെന്ന്.....എനിക്ക് പെട്ടെന്ന് 'ലോത്തിന്റെ' പെണ്മക്കളെ ഓര്‍മ്മ വന്നു.."
"ലോത്തോ..അതാരാ ?"
അയന ഇടയ്ക്ക് കയറി ചോദിച്ചു ..
"ഹേയ് ..അതൊരു കഥയാ ..അച്ഛനെ പ്രാപിച്ച പെണ്മക്കളുടെ കഥ .."
"ഓ.! അങ്ങനെ" ..
അയന നിസ്സാരമട്ടില്‍ പറഞ്ഞു..
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"ഇന്നനുഭവിച്ച പുരുഷന്റെ മണം നാളെ എനിക്കലര്‍ജ്ജിയാണെന്നു പറഞ്ഞു ..മാത്രമല്ല ഇതുവരെയുള്ള എന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കുമ്പോള്‍ രണ്ടാമതൊന്നു കൂടി ആസ്വദിച്ചു രമിക്കാനുള്ള സംഗതികളൊന്നും നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ലാന്നും ..."
"ങ്ങാ ഹാ ....എന്നിട്ട് "!
അയന ഉത്സാഹത്തോടെ കൈകുത്തി കിടന്നു ചോദിച്ചു ..
"എന്നിട്ടെന്താ ഉടന്‍ തന്നെ പുള്ളി പരിപാടി അവസാനിപ്പിച്ചു ..പുറത്ത് വണ്ടിയുണ്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.."
"നന്നായി ..മോളാക്കിക്കോളാന്ന് ..... അവന്റെ കുടില ബുദ്ധിയേ ! ചെറ്റ .."
അയന ശബ്ദത്തില്‍ പല്ല് കടിച്ച് നിവര്‍ന്നു കിടന്നു ..

"അയനേ...നീ എന്നെങ്കിലും ഒരു കല്യാണ മണ്ഡപം സ്വപ്നം കണ്ടിട്ടുണ്ടോ ?"
തികച്ചും അവിചാരിതമായ ശാലിനിയുടെ ചോദ്യം അയനയെ തെല്ലോന്നമ്പരപ്പിച്ചു.അവള്‍ ചോദ്യഭാവത്തില്‍ കൂട്ടുകാരിയെ നോക്കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ശാലിനി അയനയുടെ മറു പടി കാക്കാതെ തുടര്‍ന്നു..
"ഞാന്‍ ഒരുപാട് തവണ ആ സ്വപ്നം കണ്ടിട്ടുണ്ട് .. അമ്പല മുറ്റത്ത്‌ ഒരു വലിയ കതിര്‍ മണ്ഡപം ..ഒരു മണവാട്ടി പെണ്ണിന്റെ എല്ലാ അലങ്കാരങ്ങളിലും മുങ്ങിക്കുളിച്ച് ഞാന്‍ ..ചുറ്റിനും അഛന്‍, അമ്മ , മറ്റ് ബന്ധുക്കള്‍ ,നാട്ടുകാര്‍...
പിന്നെ ..പിന്നെ...കല്യാണ കച്ചേരിയുടെ
അരോഹണ .... അവരോഹണത്തില്‍ ഒരു താലി കെട്ട്...."

"ഹ ഹ ...കേമമായിട്ടുണ്ട് ..വെറുതയല്ല ലീലാമ്മ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് .. 'നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്ന്‍.."
അയന പരിസരം മറന്നു പൊട്ടിച്ചിരിച്ചു..
"ആട്ടെ ആരാണ് വരന്‍ ...ആ കോമളരൂപനെ വര്‍ണ്ണിച്ച് കേട്ടില്ലല്ലോ ?"
"ഓ ..അവനെ പ്പറ്റി ഞാന്‍ പറഞ്ഞില്ല അല്ലേ.. വെളുത്ത് മെലിഞ്ഞു ഒത്ത നീളമുള്ള ഒരു സുന്ദരക്കുട്ടന്‍ ..ഇന്നലെക്കൂടി ഞാന്‍ കണ്ടു ...ഒരു ചുവന്ന സിന്ദൂര ഡബ്ബയില്‍ വിരല്‍ തൊട്ട് അവനെന്റെ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നു ..."
"നിനക്ക് ശരിക്കും ഭ്രാന്താണ് "...
അയന പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു ..
"തെരുവു വേശ്യകള്‍ക്ക് എന്നോ നഷ്ടപ്പെട്ട കന്യകാത്വത്തിന്റെ അടയാളം പോലെയാണ് ചുവപ്പ് അനാഥമായ സീമന്തരേഖ ..
ഓ ഹ് ..എന്റെ കൂടെക്കൂടി പെണ്ണിന് ലേശം സാഹിത്യ പൊടി മണം ഏറ്റിട്ടുണ്ട്..ഭാഗ്യം .."
ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു ..
"സ്വപ്നങ്ങളില്‍ ശരീരം നഷ്ടമാകത്ത ഒരു പാവം പെണ്ണിന്റെ നിറക്കൂട്ടുകളില്‍ ഇത്രയെങ്കിലും പാടുള്ളതല്ലേ.... വര്‍ണ്ണ തുമ്പികളായ് പാറിപ്പറന്ന്‍ , ശിശിരങ്ങളില്‍ ഇല പൊഴിക്കുന്ന മരങ്ങളെ പുല്‍കി ..ആര്‍ത്തു പെയ്യുന്ന മഴത്തുള്ളികളില്‍ ഉടലൊട്ടി....മഞ്ഞു മൂടിയ കൂടാരങ്ങളില്‍ മെയ്യോടു മെയ്യ്‌ പുണര്‍ന്നുരാവുറങ്ങി ........................"
ശാലിനി പാതിയടഞ്ഞ മിഴികളോടെ അവ്യക്തമായ്‌ പുലമ്പിക്കൊണ്ടേയിരുന്നു ...



കുശിനിക്കാരന്‍ പയ്യന്‍ ജനലിലൂടെ ഒരു കുറിപ്പ് അയനയ്ക്ക് നീട്ടി ...
അവള്‍ യാതൊരു ഭാവഭേദവുമില്ലാതെ അത് നിവര്‍ത്തി നോക്കി ..വൈകിട്ട് രണ്ട് പേര്‍ക്കും പറന്നിറങ്ങേണ്ട തീരവും, നേരവും അതില്‍ കൃത്യമായി കുറിച്ചിരുന്നു ...
അവള്‍ തല ചരിച്ച് ശാലിനിയെ നോക്കി ..
അവളുടെ പിറുപിറുക്കല്‍ നേര്‍ത്തു തുടങ്ങിയിരുന്നു ....വെളുത്ത് സുന്ദരനായ ഒരു യുവാവിന്റെ അടക്കിപ്പിടിച്ചുള്ള ചുടുചുംബനത്തില്‍ സിന്ധൂരരേഖയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ചുവപ്പാര്‍ന്നു ചാലുകീറി നാസിക തുമ്പിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ ആകെ കുളിരുകോരി ശാലിനിയുടെ ചെഞ്ചുണ്ടില്‍ ഒരു മൃദു പുഞ്ചിരി പൊട്ടി വിടര്‍ന്നു .........

Saturday, February 5, 2011

ഒരു സല്ലാപ ചരിത്രം

ഗേറ്റു തുറന്ന് കാര്‍പ്പോര്‍ച്ചു ലക്ഷ്യമാക്കി സൈക്കിളുന്തുമ്പോള്‍ അവള്‍ക്കു പതിവിലും കൂടുതല്‍ തിടുക്കമുണ്ടായിരുന്നു .. സാധാരണ ഈ വരവ് ഇങ്ങനെയായിരിക്കില്ല ..തോളിലെ ബാഗിന്റെ കനം, ഭാരം വലിച്ചു തളര്‍ന്ന മാടിന്റെ വൈക്ലബ്യം പ്രകടമാക്കുന്ന മുഖഭാവം അവള്‍ക്കു പകര്‍ന്നു നല്‍കിയിരുന്നു. മുറിയിലെത്തി വിജ്ഞാനത്തിന്റെ ഭാണ്ടക്കെട്ട്
എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്കൊരു തളര്‍ന്നു വീഴല്‍ . സന്ധ്യ മയങ്ങിയാലും ആ വാടിത്തളര്‍ച്ചയുടെ ആലസ്യം വിട്ടൊഴിയാറില്ല ചിലപ്പോള്‍ അത് അമ്മയുടെ തട്ടിവിളിയില്‍ ചരട് പൊട്ടിപ്പോകുന്ന ഒന്നായി പരിണമിക്കാറുമുണ്ട്.

"രെഞ്ചൂ ..ഈ പാല് കുടിച്ചേച്ചു പോകു കുട്ടീ ...ഇനി ഏത് നേരത്താ അതിന്റെ മുന്നീന്ന് എണീക്കുന്നെ ?"
സ്കൂള്‍ ബാഗ് ആയത്തില്‍ വീശി അകത്തേക്കോടുമ്പോള്‍ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം മത്സരിച്ചു പുറകേയെത്തി .

"വിനു ഐ കാണട് ഹിയര്‍ യു ...സം തിംഗ് റോങ്ങ് ..മേ ബി കണക്ഷന്‍ എറര്‍ ..."
പാലുമായി അവള്‍ക്കു പുറകില്‍ നിന്ന മിസ്സിസ് മേനോന്‍, സ്ഥലകാല ബോധമില്ലാതെ കീ ബോര്‍ഡില്‍ താളം പിടിക്കുന്ന മകളെ നോക്കി അമ്പരന്നു നിന്നു.
"ഇതീയിടെയായി കുറച്ചു കൂടുന്നുണ്ട് ..ഡാഡി വിളിക്കട്ടെ ഞാന്‍ പറയുന്നുണ്ട്."
ഞെട്ടി തിരിഞ്ഞ അവള്‍ ഞൊടിയിടയില്‍ കുഞ്ഞ് മൌസിനെ മുകളിലേക്ക് വലിച്ച് ഇട നെറ്റിയില്‍ ഒന്നു ക്ലിക്കി .
"എന്താ നീ മിനിമൈസ് ചെയ്തേ ? ആരോടാ ചാറ്റ് ചെയ്യുന്നേ ?"
"അത്... അത് എന്റെ ഒരു ഫ്രണ്ടാ മമ്മി "
"അതാരാന്നാ ചോദിച്ചേ ? ഫ്രണ്ടിനു പേരില്ലേ ?"
"പേര്‌.....വിനു .."
പാതിയില്‍ മുറിഞ്ഞ മധുര സല്ലാപത്തിന്റെ പൊരുള്‍ തേടി വിനുക്കുട്ടന്റെ അന്തരംഗം
സന്ദേശ തരംഗങ്ങളായി മോണിറ്ററിന്റെ മൂലയില്‍ കുഞ്ഞ് ബലൂണുകള്‍ തീര്‍ത്തുകൊണ്ടിരുന്നു ..അവളുടെ കടമിഷികള്‍ വീര്‍പ്പുമുട്ടലില്‍ വിറച്ചു പിടഞ്ഞു ..

"അവനെ നിനക്കെങ്ങനെയാ പരിചയം ....?"
മകളുടെ പ്രായം പന്തിയല്ലെന്ന തിരിച്ചറിവില്‍ അവര്‍ കൂടുതല്‍ നെറ്റി ചുളിച്ച് ഉത്തരവാദിത്വമുള്ള മാതാവയി മാറി .
"ഞങ്ങള്‍ ചാറ്റിങ്ങിലൂടെ ഫ്രാണ്ട്സായതാ .... ഇടയ്ക്ക് ഓണ്‍ലൈനില്‍ വരുമ്പോള്‍ കുറേ നേരം ചാറ്റ് ചെയ്യും ..ദാറ്റ്സ് ഓള്‍ .."
വാക്കുകള്‍ക്കൊടുവില്‍ അവളുടെ മുഖത്തെ അസ്വസ്തത, 'എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ ' എന്നൊരു ശബ്ദമില്ലാത്ത മറുചോദ്യം ചോദിച്ചു.
"അതിനപ്പുറത്തെയ്ക്കൊന്നും വേണ്ട ..ഇത് സ്ഥിരമാക്കുകേം വേണ്ട .. .പറഞ്ഞത് മനസ്സിലായല്ലോ ?"
"മമ്മി എന്തോ മീന്‍ ചെയ്തു സംസാരിക്കുവാണ്..വീ ആര്‍ ഗുഡ് ഫ്രണ്ട്സ് ..അത്രേ ഉള്ളൂന്ന് ഞാന്‍ പറഞ്ഞല്ലോ ?"
"വിനു ബാന്ഗ്ലൂരില്‍ ഐറ്റി ഫീല്ടിലാ ..ഇത്തവണ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരാന്നു പറഞ്ഞിട്ടുണ്ട് .അവനെ കണ്ട് കഴീമ്പോള്‍ മമ്മീടെ ഡൌട്ട്സൊക്കെ ക്ലിയറായിക്കോളും ..ഷുവര്‍ ..."
"മം ....."
അശ്വതി മേനോന്‍ മകളെ രൂക്ഷമായി നോക്കിയിട്ട് ഒട്ടും തൃപ്തി വരാതെ തിരിഞ്ഞു നടന്നു..



അതിനടുത്ത ഞായറാഴ്ച രെഞ്ചിനിയുടെ വാക്ക് അണുവിട തെറ്റിക്കാതെ വിനു അശ്വതിക്ക്
മുന്നില്‍ ഹാജരായി .വെളുത്ത് നീണ്ടു മെലിഞ്ഞ പൊടിമീശക്കാരന്‍ പയ്യന്‍.
.ഇരുപത്തിരണ്ടിന് മുകളില്‍ പ്രായം പറയില്ല ..യാതൊരു
അപരിചിതത്തവുമില്ലാതെയുള്ള അവന്റെ നിര്‍ത്തില്ലാത്ത സംസാരം അശ്വതിയില്‍
ആശ്ചര്യമുളവാക്കിയെന്നു മാത്രമല്ല അതവനൊരു നിര്‍ദോഷ നിഷ്കളങ്കന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
'വെറുതെയല്ല രെഞ്ചു ഇവനുമായി ഇത്രവേഗം അടുത്തത് '
അശ്വതി മനസ്സിലോര്‍ത്തു .

വിനു യാത്ര പറഞ്ഞിറങ്ങിയ ശേഷം രഞ്ചിനി അമ്മയുടെ തോളില്‍ ചുറ്റിപ്പിടിച്ചു കൊഞ്ചിക്കുറുകി..
"ഇപ്പോള്‍ മമ്മി എന്തു പറയുന്നു .ഹൌ ഈസ് മൈ ഫ്രെണ്ട് ? പേടിക്കേണ്ട ചെക്കനാണോ ?പാവമല്ലേ അവന്‍?"
"മം .."
അവര്‍ അപ്പോഴും മൂളുക മാത്രം ചെയ്തു.
"ഹും..എന്തു പറഞ്ഞാലും മിസ്സിസ് മേനോന് ഒരു മൂളല്‍ മാത്രം .ഒന്നുമില്ലെങ്കിലും നേരിട്ട് കണ്ട കാര്യം ഒന്നു അക്സപ്റ്റ് ചെയ്തൂടെ ?"
"നിനക്ക് പതിനാറു കഴിഞ്ഞതേയുള്ളൂ ..അതും മറക്കണ്ടാ .."
"ഹ ഹ ..സോ വാട്ട് ? ആകാശമിടിഞ്ഞു വീഴാന്‍ പോണോ?"
"ങാ..പിന്നെ അതുമവന്‍ പറഞ്ഞൂട്ടോ ?"
"എന്ത് "
"മിസ്സിസ് മേനോനെ കണ്ടാല്‍ എന്റെ മമ്മിയാണെന്ന് പറയില്ല പോലും .ഏറിയാല്‍ ഒരു മുപ്പതു
വയസ്സ്, അതിനപ്പുറം ആരും പറയില്ലെന്ന് .എന്ന് വെച്ചാല്‍ നിത്യ യൌവ്വനം കാത്തു സൂക്ഷിക്കുന്ന ഒരു അപ്സരസാണെന്ന്...ചെക്കന്റെ നോട്ടം പോയ പോക്കേ?"
വന്നു വന്ന് പെണ്ണിന്റെ നാവിന് അരം കൂടിയിരിക്കുന്നു...അതും പറഞ്ഞ് അവര്‍ അലസമായി അവള്‍ക്കു നേരെ കൈയ്യോങ്ങി ..
"ഇത് കൊള്ളാം ഉള്ളത് പറഞ്ഞാല്‍ അതും കുറ്റം ..പിന്നെങ്ങനെ ശരിയാകും .."
അവള്‍ കളിയായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി ..
"പിന്നെ മമ്മി ..ഞാനിന്നലെ ഒരുകൂട്ടം വാങ്ങിയിട്ടുണ്ട് .വഴക്ക് പറയരുത്.."
അവള്‍ നിന്ന നില്പില്‍ റൂമിലേക്കോടി ..തിരിച്ചു വരുമ്പോള്‍ പുറകില്‍ മറച്ചു പിടിച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവര്‍ മടിച്ചു മടിച്ച് അവള്‍ അശ്വതിക്ക് നേരെ നീട്ടി .
"ഇതെന്താ ?"
വാങ്ങുന്നതിനിടയില്‍ അവര്‍ ചോദിച്ചു.
"ഒരു വെബ് ക്യാം..എന്റെ എല്ലാ ഫ്രണ്ട്സിനും ഇപ്പൊ ഇതുണ്ട് ..മൊബൈലോ തിരുച്ചു
വാങ്ങി പൂട്ടിവെച്ചിരിക്കുവാ..ഇതിപ്പോ ഒന്നുമില്ലേലും നേരീ കാണാന്‍ പറ്റാത്ത ഫ്രണ്ട്സിനെ മുഖം കണ്ട് സംസാരിക്കാല്ലോ .പിന്നെ മമ്മിക്കു പ്രാണനാഥന്റെ തിരുമുഖം എന്നും ദര്‍ശിച്ചു സായൂജ്യമടയുകയും ആവാം ."
"ഡാഡീടെ മുഖം കാണാനോ അതോ ഫ്രണ്ട്സിനെ കാണാനോ നീയിതു വാങ്ങിയെ ?"
അവര്‍ ചോദ്യ ഭാവത്തില്‍ മകളെ നോക്കി ..
അവള്‍ ചിറികോട്ടി തിരിഞ്ഞു നടന്നു.


പിന്നീടുള്ള വൈകുന്നേരങ്ങളില്‍ സമയസൂചിയുടെ കറക്കങ്ങളറിയാതെ അവള്‍ വെബ് ക്യാമിന് മുന്നില്‍ കുടിയിരുന്നു . കണ്മുന്നില്‍, അകലങ്ങളിലിരുന്നു കുസൃതി കാട്ടുന്ന വിനുവിന്റെ ചിരിക്കുന്ന മുഖം എത്ര കണ്ടിട്ടും മതിയായിരുന്നില്ല.പലപ്പോഴും എങ്ങനേലും നാല് മണിയാക്കി വീട്ടിലേക്കൊരു പറക്കല്‍ തന്നെയായിരുന്നു .

അന്ന്, പതിനൊന്നു മണിയായിക്കാണും ..രഞ്ചു വാച്ചില്‍ നോക്കി ഇനിയും മണിക്കൂറുകള്‍ ബാക്കി .സമയം മുടന്തനെപ്പോലെ ആയാസപ്പെട്ട്‌ ഇഴഞ്ഞു നീങ്ങുന്നു ..മനസ്സ് മുഴുവന്‍ രാവിലെ പാതിയില്‍ മുറിഞ്ഞ വിനുവിന്റെ വാക്കുകളായിരുന്നു.
.....കഷ്ടകാലത്തിനു നേരം നോക്കി ഹെഡ് ഫോണ്‍ പണിമുടക്കി ,...അതോ കണക്ഷന്‍ ഏററൊ? എന്തായാലും എട്ടിന്റെ പണി കിട്ടീന്നു പറഞ്ഞാല്‍ മതീല്ലോ . മണി പത്തായെന്ന മമ്മിയുടെ അന്ത്യശാസനം മറികടക്കാന്‍ വയ്യാഞ്ഞതുകൊണ്ട് മാത്രം ബാഗുമെടുത്ത്‌ ഇറങ്ങിയതാണ് ..ടൈം ടേബിള്‍ പോലും നോക്കിയിരുന്നില്ല
..കയ്യില്‍ കിട്ടിയ ബുക്ക്സോക്കെ വാരി നിറച്ച് ഓടുകയായിരുന്നു ..

'ദൈവം കാത്തു ..വയറു വേദന നന്നായി ഫലിച്ചു .അല്ലാ ഫലിപ്പിച്ചു .ഇനീപ്പോ അവന്‍ ഓണ്‍ലൈനില്‍ കാണുമോ എന്തോ? ഇല്ലെങ്കില്‍ മമ്മീടെ ഫോണ്‍ തന്നെ ശരണം ....'
വീട്ടിലേക്ക്‌ തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അവള്‍ പിറുപിറുത്തു ..

കാരിയറില്‍ നിന്നു ബാഗ് വലിച്ചെടുത്തു അകത്തേയ്ക്ക് പായാന്‍ തുടങ്ങുമ്പോള്‍ തന്റെ റൂമിന്റെ ജനാലയ്ക്കല്‍ അടക്കിപ്പിടിച്ച സംസാരം കേട്ട് അവള്‍ ബ്രേക്കിട്ട പോലെ നിന്നു. കൊളുത്ത് മാറിക്കിടന്ന വാതില്‍ പതുക്കെ അകത്തേയ്ക്ക് തള്ളി . കര്‍ട്ടന്‍ ഒതുക്കി മാറ്റി അകത്തേയ്ക്ക്
നോക്കി . തന്റെ സിസ്റ്റത്തിന് മുന്നില്‍ ഹെഡ് ഫോണ്‍ വെച്ച്‌ അലസമായ് ചിരിച്ച് മമ്മി. വിന്‍ഡോയില്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിനുവിന്റെ മുഖം . അവന്റെ ചുണ്ടുകള്‍ 'ആന്റീ പ്ലീസ് ' എന്ന് കൊഞ്ചുന്ന പോലെ തോന്നി ..പിന്നീടു കണ്ട കാഴ്ചയില്‍ രഞ്ചിനിയുടെ കാലിലൂടെ ഉച്ചിവരെ ഒരു മിന്നല്‍ പിണര്‍പ്പ് പടര്‍ന്നു കയറി . ക്യാമറയ്ക്ക് പോസ് ചെയ്ത് ഗൌണിന്റെ കുടുക്കുകള്‍ അഴിച്ചു മാറ്റുന്ന മമ്മി ...സ്ക്രീനില്‍ തേനൂറാന്‍ നാവ് നീട്ടും പോലെ വിനു ......

ഛെ !
അവള്‍ ശക്തിയില്‍ ചിനച്ചിട്ടും ശബ്ദം പുറത്ത് വന്നില്ല ..മണ്ണിലുറച്ചു പോയ കാല്‍പ്പാദങ്ങള്‍ വല്ലവിധേനയും വലിച്ചെടുത്തു തിരിഞ്ഞു നടന്നു കാര്‍പ്പോര്‍ച്ചിന്റെ തൂണില്‍ ചാരി അവള്‍ വല്ലാതെ കിതച്ചു .
കണ്‍മുന്നില്‍ രാവിലെ പാതി വഴിയില്‍ മുറിഞ്ഞ ചാറ്റ് ഹിസ്റ്ററിയിലെ അവസാന വരികള്‍..
"രഞ്ചൂ ..അയാം ഗോയിംഗ് ടു ടോക് ടു യുവര്‍ മം... എനിക്ക് ഈ കൊച്ചു സുന്ദരിയില്ലാതെ പറ്റില്ലെന്ന് .."
കാണെക്കാണേ അത് വളഞ്ഞു പുളയുന്നപോലെ പോലെ അവള്‍ക്കു തോന്നി .അക്ഷരങ്ങള്‍ ചുരുണ്ട് കൂടി അട്ടയേപ്പോലെ പുളയ്ക്കുന്നു .ഇപ്പോള്‍ അത് തന്റെ മുഖത്ത് കൂടി ഇഴഞ്ഞ്‌,ഇഴഞ്ഞ്‌ ചുണ്ടിലേക്ക്‌ ..
മേലാകെ വിറച്ചു തുള്ളുന്ന പോലെ ..വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ അവള്‍ക്കു ച്ഛര്‍ദ്ദിക്കാന്‍ തോന്നി..

അകത്ത് വികാരനിര്‍വൃതിയുടെ പരിസമാപ്തിയില്‍ അശ്വതീ മേനോന്‍ ഹെഡ് ഫോണ്‍ ഊരി വെച്ച്‌ ഗൌണിന്റെ കുടുക്കുകള്‍ ക്ഷമയോടെ പഴേപടിയാക്കി എഴുന്നേറ്റു

അതിഭാഷണം

അതിഭാഷണം

നഗരത്തിലെ അപഥസഞ്ചാരികള്‍ക്കിടയില്‍ പേര്‌കേട്ട വേശ്യാലയത്തിന്റെ കോണിപ്പടികള്‍ കേറുമ്പോള്‍ അയാള്‍ തികച്ചും ശാന്തനായി കാണപ്പെട്ടു.
ഇരുട്ടില്‍ പൊളിഞ്ഞു വീണേക്കാവുന്ന പൊയ്മുഖത്തെയോര്‍ത്ത് യാതോരാശങ്കയുമില്ലാതെ
പടികള്‍ ഓരോന്നായി ചവുട്ടി കയറി. മുകളില്‍ അയാളെ കാത്തെന്നോണം നിന്ന
ജൂബ്ബാ ഷര്‍ട്ടിട്ട കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ ഒരു നിമിഷം നെറ്റി
ചുളിച്ച് , പിന്നെ ധൃതിയില്‍ ചോദിച്ചു ;


"ഫോണില്‍ സംസാരിച്ച ..."
"അതേ",
അയാള്‍ പരുക്കന്‍ ശബ്ദത്തില്‍ പ്രതിവചിച്ചു.
"എല്ലാം പറഞ്ഞ പോലെ തന്നല്ലേ "?
പോക്കറ്റില്‍ നിന്ന് ആയിരത്തിന്റെ രണ്ടു നോട്ടുകള്‍ തടിയന് നേരെ നീട്ടി അയാള്‍ ആരാഞ്ഞു.

"അത് പിന്നെ പ്രത്യേകം പറയണോ സാറേ .വാക്കുറപ്പുള്ള ഒരേ ഒരു കച്ചോടം
ഇതല്ലാതെ വേറെ ഏതാണ് ? പിന്നെ കാക്കിയിട്ട ഒരുത്തനും ഈ വഴി തിരിഞ്ഞു പോലും നോക്കില്ല എന്നത് സാറിനിവിടെ മാത്രം പ്രതീക്ഷിക്കാവുന്ന ബോണസ് ."
"എന്റെ കണ്ടീഷനില്‍ അതിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .അത് കൊണ്ട് തന്നെ
ഞാനത് കാര്യമാക്കുന്നുമില്ല . നിങ്ങള്‍ നേരം കളയാതെ പ്രസംഗം നിര്‍ത്തി
കാര്യത്തിലേക്ക് കടക്കു ."

"പിന്നല്ലാതെ നമ്മളെന്തിനു പാതിരാത്രി വെറുതേ നാട്ടുവര്‍ത്തമാനം പറഞ്ഞു മുഷിയുന്നു, അല്ലേ ..ഹ ഹ.. സാറ് വന്നാട്ടെ "
അയാള്‍ താക്കോല്‍ക്കൂട്ടവുമെടുത്തു ഇടനാഴിയിലൂടെ നടന്നു .
" അല്ല സാറേ , സാറെന്താണ് പെണ്ണിന്റെ മുഖം ........................."

"തന്നോട് നേരത്തെ പറഞ്ഞതല്ലേ ചോദ്യങ്ങള്‍ വേണ്ടെന്നു ?"
ആഗതന്‍ അയാളെ മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല .

"ഒരു കൌതുകം കൊണ്ട് ചോദിച്ചതാ . അല്ലെങ്കില്‍ തന്നെ തുട്ടു കിട്ടിക്കഴിഞ്ഞാല്‍
പിന്നെ നമ്മളെന്തിനാ വേണ്ടാത്തത് ചിക്കി ചികയുന്നെ ..ബഹുജനം പല വിധം
.അത്ര തന്നെ .ഞാനൊന്നും ചോദിച്ചിട്ടുമില്ല സാറൊന്നും കേട്ടിട്ടുമില്ല
.പോരേ ?"

സാറിന്റെ ഈ കൊരങ്ങന്‍ തൊപ്പിയൊന്നൂരിയിരുന്നെങ്കില്‍ മുഖം വ്യക്തമായേനെന്നു പറയാനിരുന്നതാ .ഇനീപ്പം അതും വിഴുങ്ങീരിക്കുന്നു ."
അതിനും പിന്നില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
വലത്തേയറ്റത്തെ രണ്ടാമത്തെ മുറിയുടെ പൂട്ട്‌ തുറന്നു താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ തടിയന്‍ ചിരിച്ചു .

" തിരിച്ചിറങ്ങുമ്പോള്‍ ഇതുപോലെ പൂട്ടിയെക്കണം "
അയാള്‍ തല കുലുക്കി അകത്തു കടന്ന് വാതിലടച്ചു .

" ഞാനിവിടെ കിടക്കയിലുണ്ട് വലതു വശത്ത് .."
ഇരുട്ടില്‍ ഒരു മധുര ശബ്ദം അയാളെ അരികിലേക്ക് ക്ഷണിച്ചു ..

കിളിനാദം മന്ത്രിച്ച ദിശയിലേക്ക് അയാള്‍ മന്ദം നടന്നു .മെത്തയിലൂടെ
ഇഴഞ്ഞു നീങ്ങിയ കൈകള്‍ നനുത്ത മൃദുലതയില്‍ തട്ടി തടഞ്ഞപ്പോള്‍ അയാള്‍
വിറച്ചു .
പൊടുന്നനെ അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
"ഇതെന്താണ് നിങ്ങള്‍ തലയും മുഖവും മറച്ചിരിക്കുന്നത്" ? മങ്കി ക്യാപ്പാണോ ?

ചോദ്യത്തിനിടയില്‍ത്തന്നെ അവളതൂരിമാറ്റിയിരുന്നു.
"നിനക്ക് നിലാവത്ത് പൂത്ത പിച്ചിയുടെ മണം "
അവളുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതിനിടെ അയാള്‍ പിറ് പിറുത്തു ..
"ഹ ..ഹ നിലാവത്ത് പിച്ചി പൂക്കുമോ ? എനിക്കറിയില്ലായിരുന്നു .."

അവള്‍ പൊട്ടിച്ചിരിച്ചു .വളപ്പൊട്ടുകള്‍ പൊടിയുമ്പോലെ..

സത്യം പറഞ്ഞാല്‍ എനിക്കല്‍ഭുദം തോന്നുന്നു .സാധാരണ എന്റടുത്തു വരുന്നവര്‍ നീല
വെളിച്ചത്തില്‍ എന്റെ മേനി കണ്ട് കൊതി തീര്‍ത്തിട്ടേ ലൈറ്റ്
അണയ്ക്കാറുള്ളൂ . നിങ്ങള്‍ മാത്രം .....

നിങ്ങള്‍ക്കെന്റെ മുഖമെങ്കിലും കാണണമെന്ന് തോന്നുന്നില്ലേ ?"
"ഇല്ല .."
അയാളുടെ ശബ്ദം പെട്ടെന്ന് പരുക്കനായി ..
"ഞാന്‍ കണ്ട മുഖങ്ങളിലെല്ലാം ചതിക്കണ്ണുകള്‍ മാത്രം ..
കാമുകിയും, ഭാര്യയുമെല്ലാം ..എല്ലാ മുഖങ്ങളോടും വെറുപ്പാണ് .."

അയാള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.
"അത് ശരി അതാണ്‌ കാര്യം" .
"എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും ചതി തന്നയല്ലേ ?"
"അല്ല നിനക്കുള്ള പ്രതിഫലം ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടു തന്നെയാണ് ഞാന്‍ വന്നത്. എനിക്കാരേം ചതിക്കണമെന്നില്ല ".

"ഹ ഹ ..അത് കൊള്ളാം .മുഖങ്ങള്‍ പലതവണ ചതിച്ചിട്ടും ഉടലിനോടുള്ള ദാഹം ശമിച്ചിട്ടില്ല. അതുകൊണ്ട് ഇരുട്ടില്‍ ഉടല്‍നക്കി പരസ്പരംകാണാതെ ബാധ്യതയില്ലാതൊരു മടങ്ങിപ്പോക്ക് .."

ഉം ..

അയാള്‍ മൂളിക്കേട്ടു .

"തുറന്നു പറയുന്നതില്‍ മുഷിയരുത്‌..നിങ്ങള്‍ ശരിക്കും ഒരു ഭീരുവാണ് ."

"ശബ്ദിക്കരുത് ."..! അയാള്‍ അലറി .
അവളെ ഊക്കോടെ പിടിച്ച് തള്ളിയിട്ട് അയാള്‍ വാതില്‍ വലിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു ..

കോണിപ്പടി തുടങ്ങുന്നിടത്ത് കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ അയാളെ കണ്ടമ്പരന്നു .
"എന്താണ് സാര്‍ ഇത്ര പെട്ടെന്ന് .....എന്ത് പറ്റി ?"

"വാക്കുറപ്പിക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ മറന്നുപോയി എനിക്കൊരൂമയെ മതിയെന്ന് ...!"

മറുപടി കാക്കാതെ അലസമായി കോണിപ്പടികളിറങ്ങി അയാള്‍ മുഖമില്ലാത്ത ഇരുട്ടില്‍ ലയിച്ചു ...

സ്വപ്‌നങ്ങള്‍ തീരം കടക്കുമ്പോള്‍

തൊടിയിലെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ കൈകള്‍ മാറത്തു പിണഞ്ഞു കണ്ണുകളെ നാലുപാടും അലയാന്‍ വിട്ടു വെറുതേ നില്‍ക്കുമ്പോള്‍ അനിത പ്രത്യേകിച്ചോന്നിനെയുംപറ്റി ചിന്തിക്കുന്നുണ്ടായിരുന്നില്ല .. ഇലത്തുമ്പുകളില്‍ നിന്നിറ്റുവീഴാന്‍ വെമ്പി നില്‍ക്കുന്ന മഞ്ഞു തുള്ളികളെ തട്ടിത്തെറിപ്പിച്ച് ഓടിയകലുന്ന കാറ്റിന്‍റെ വികൃതി അവളില്‍ ഒരു പുഞ്ചിരി ഉണര്‍ത്തി.

'പുലരിയിലെ ആദ്യകിരണങ്ങള്‍ക്കായി ഇലച്ചാര്‍ത്തുകളില്‍ വിരുന്നൊരുക്കി കാത്തുനില്‍ക്കുന്ന ചെടികളോട് കാറ്റിനസൂയ തോന്നാതിരിക്കുമോ'... ?

"അനിതേ ......"
അമ്മയുടെ നീട്ടിയുള്ള വിളി അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി ..
"നിനക്ക് രാവിലെ ചായയൊന്നും വേണ്ടേ ? എന്തെടുക്കുകയാ അവിടെ ഒറ്റയ്ക്ക് നിന്ന് "..?
"ഒന്നുമില്ലമ്മേ ഞാന്‍ വെറുതേ...........ദാ വരുന്നു" .
തിരിച്ചു നടക്കുന്നതിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു.
അടുക്കളയിലേക്കു ചെല്ലുമ്പോള്‍ സുനിതേച്ചി കയ്യിലെ ചായക്കപ്പുമായി അമ്മയുടെ അടുത്ത് തന്നെയുണ്ടായിരുന്നു .
"ഇത് ശരിക്ക് പുളിച്ചിട്ടില്ലാന്നു തോന്നുന്നു ..നിന്നോട് ഞാന്‍ പറഞ്ഞതാ നേരത്തേ അരച്ചു വെയ്ക്കണോന്ന്."
പാത്രത്തിലെ ദോശമാവ് നാവില്‍ തൊട്ടു രുചിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
"പിന്നേ ഇന്ന് രാവിലെ ദോശ ചുടാന്‍ ഒരാഴ്ച മുന്നേ അരി അരച്ചു വെയ്ക്കാന്‍ പോവല്ലേ ! അത്ര പുളിയൊക്കെ മതി. ഒരുപാട് പുളിച്ചാലും കഴിക്കാനൊരു സുഖവില്ലാ .."
ചായക്കപ്പു കഴുകാനായി തിരിഞ്ഞപ്പോഴാണ് സുനിത പിന്നില്‍ നിന്നിരുന്ന അനിയത്തിയെ കണ്ടത് .
"ങാഹാ...ഇവിടെ നില്‍പ്പുണ്ടായിരുന്നോ സ്വപ്നാടക ..ഇന്ന് പ്രത്യേകിച്ച് ദിവാസ്വപ്നം ഒന്നും കണ്ടില്ലാന്നു തോന്നുന്നു ...നേരത്തേ തന്നെ നിദ്രയോട് വിട പറഞ്ഞെണീറ്റല്ലോ...അതോ ഞായറാഴ്ച ആണെന്ന കാര്യം മറന്നു പോയോ?"

"നിനക്കൊന്നു വെറുതേയിരുന്നൂടെ സുനിതേ.... രാവിലെ തന്നെ അവടെ മേലോട്ട് മെക്കിട്ടു കേറിക്കോ?"

"അയ്യോ പുന്നാര മോളോട് എന്താ ഒരു സ്നേഹം .. ഞാനൊന്നും പറഞ്ഞില്ലേ ..ഇരുപത്തിനാല് മണിക്കൂറും കുറേ പുസ്തകം വായനേം ...പൊട്ടത്തരം കുത്തിക്കുറിക്കലും ..അതും പോരാഞ്ഞു വെളിവില്ലാത്ത കുറേ സ്വപ്നങ്ങളും ...വെറുതെയാണോ മെലിഞ്ഞുണങ്ങി പെന്‍സില് പോലിരിക്കുന്നത്‌ .."
സുനിത മുഖം വക്രിച്ചു റൂമിലേക്ക്‌ പോയി ..

"ഞാന്‍ മെലിഞ്ഞിരിക്കുന്നത് എന്റെ കുറ്റമാണോ അമ്മേ ?"
അനിത സങ്കടത്തോടെ അമ്മയെ നോക്കി ..
"നീയതൊന്നും കാര്യമാക്കണ്ട ..അവള്‍ക്കിത് പതിവുള്ളതല്ലേ ..നീ പോയി പഠിക്കാനുള്ളതെന്തെങ്കിലും എടുത്ത് വെച്ച്‌ നോക്ക് ..എക്സാം അടുത്തില്ലേ..?"

മുറിയിലേക്ക് നടക്കുമ്പോള്‍ അനിതയുടെ ചിന്ത മുഴുവന്‍ തന്റെ ഉടലിനെക്കുറിച്ചായിരുന്നു ..വീട്ടില്‍ തനിക്കു മാത്രമേ ഇത്ര മെലിഞ്ഞ ശരീരപ്രകൃതമുള്ളൂ ..കുട്ടിക്കാലം മുതലേ ഇങ്ങനെ തന്നെ ..വളര്‍ന്നതിനു ശേഷം ആള്‍ക്കാരുടെ സഹതാപ പ്രകടനം വല്ലാത്തൊരു ഈര്‍ഷ്യ ഉളവാക്കാറുണ്ട് ..
കഴിഞ്ഞ ഓണത്തിന് ഡല്‍ഹീന്നു കമല കുഞ്ഞമ്മ വന്നപ്പോഴും അമ്മയോട് ഇത് തന്നെ ചോദിക്കുന്നെ കേട്ടിരുന്നു:
"എന്താ ദേവികേട്ടത്തീ അനിതയ്ക്ക് നിങ്ങള്‍ കഴിക്കാനൊന്നും കൊടുക്കുന്നില്ലേ ? എന്താ പെണ്ണിന്റെ ഒരു കോലം.ഉണങ്ങി ചുള്ളിക്കമ്പ് പോലെയായി ...പ്രായമേറി വരുകല്ലേ ..ഏതെങ്കിലും ഒരുത്തന്‍ വന്നു കണ്ടാലെന്തു പറയും .."
സുനിതേച്ചീടെ കളിയാക്കല്‍ സഹിക്കാതാകുമ്പോള്‍ അമ്മയോട് ചിലപ്പോള്‍ പരാതി പറയാറുണ്ട്‌ :
"അമ്മേ എന്നെ കെട്ടാന്‍ ഒരുത്തനും വന്നില്ലേ ളും നിങ്ങള്‍ പേടിക്കണ്ടാ ...ഞാനിവിടെ തന്നെ കഴിഞ്ഞോളാം ..എനിക്കൊരു വിഷമവുമില്ല ..."
"എന്റെ കുട്ടിക്ക് നല്ലൊരു സുന്ദരക്കുട്ടനെ തന്നെ കിട്ടും ..നോക്കിക്കോ ?"
അമ്മയുടെ സ്ഥിരം പല്ലവി ഒട്ടും വിശ്വാസയോഗ്യ മല്ലെങ്കിലും അത് മുറിവിലിറ്റിക്കുന്ന തേന്‍ തന്നെയായിരുന്നു.

കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും സുനിതേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട് ..തന്റെ അത്ര നിറമില്ലെങ്കിലും കൊഴുത്തുരുണ്ട ആകാരവടിവ് ചേച്ചിയെ ഒരു കൊച്ചു സുന്ദരിയാക്കിയിരുന്നു ..

'സുനിതേച്ചീടെ ഇന്നത്തെ വിലയിരുത്തല്‍ കണ്ടില്ലേ ... താന്‍ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്‌ കൊണ്ടാണത്രേ ഇങ്ങനെ മെലിഞ്ഞുണങ്ങുന്നത് ...ഒരു പേരുമിട്ടിരിക്കുന്നു സ്വപ്നാടക...ഇനി ഇങ്ങു വരട്ടെ സ്വപ്നത്തിലെ കാഴ്ചകള്‍ ശരിക്കും പറഞ്ഞു കൊടുക്കാം ... ..ലോകത്ത് താന്‍ മാത്രമല്ലേ ഉറക്കത്തില്‍ സ്വപ്നം കാണാറുള്ളൂ' ..

അവള്‍ക്കു ശരിക്കും അരിശം വരുന്നുണ്ടായിരുന്നു ..

അന്ന് രാത്രി അനിത ഒരു സ്വപ്നം കണ്ടു. പതിവ് കാഴ്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്തം ...ഒരു വലിയ കുന്നിനു മുകളില്‍ അവളൊറ്റയ്ക്ക് നില്‍ക്കുന്നു. കുന്ന് മുഴുവന്‍ പല നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു പരന്ന് കിടക്കുന്നു ..ഒക്കെയും മണ്ണില്‍ പറ്റി വളര്‍ന്നു കിടക്കുന്ന പൂച്ചെടികള്‍ ..മഞ്ഞിന്റെ ചെറിയ വലയങ്ങള്‍ കാറ്റിലൊഴുകി നടക്കുന്നു..അവ പുല്കിയകലുമ്പോള്‍ ശരിക്കും കുളിര് കോരുന്ന പോലെ ..അതിനിടയില്‍ കുന്ന് കയറി ഒരു ചെറുപ്പക്കാരന്‍ അവിടേക്ക് വന്നു ..നീണ്ടുണങ്ങി ചെമ്പിച്ച ചുരുള്‍ മുടികള്‍ ഇരു ചുമലിലേക്കും വളര്‍ന്നിറങ്ങിയിരിക്കുന്നു ..ചുണ്ടിലെ വശ്യ സുന്ദരമായ പുഞ്ചിരിയുടെ പ്രതിഫലനം കടമെടുത്തു തിളങ്ങുന്ന പൂച്ചക്കണ്ണുകള്‍..വിരിഞ്ഞ മാറും കൈകളും ...ബലിഷ്ഠമായ ആകാരപ്രകൃതി ..അവള്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ അടുത്ത് വന്ന് അവളുടെ കൈതണ്ട് പിടിച്ചുയര്‍ത്തി
മൃദുവായി ചുംബിച്ചു ..വര്‍ദ്ധിച്ച ശ്വാസഗതിയില്‍ അവളുടെ മാറ് പലതവണ ഉയര്‍ന്നു താണു...

പൊടുന്നനെ മൂടല്‍ മഞ്ഞിന്റെ വെള്ളപ്പുതപ്പ് ഒഴുകിപ്പരന്ന് കാഴ്ച മറച്ചു ..ഇപ്പോള്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ മാത്രം അയാളുടെ മാറില്‍ താന്‍ ഒട്ടി ചേര്‍ന്ന് നിക്കുന്നപോലെ അവള്‍ക്കു തോന്നി.....പക്ഷേ അതൊരു മെലിഞ്ഞ പെണ്ണിന്റെ രൂപമല്ലല്ലോ..അപ്പോള്‍ പിന്നെ ........ഇപ്പോള്‍ കാഴ്ച കുറച്ചു കൂടി വ്യക്തമാകുന്നുണ്ട്.....അവള്‍ ഞെട്ടിപ്പോയീ ..!

" അത് താനല്ല ......സുനിതേച്ചീ ......അവര്‍ രണ്ട് പേരും തോളുരുമ്മി മുന്നോട്ട് നടക്കുന്നു ..അയാളുടെ കൈകള്‍ ചേച്ചിയുടെ തോളിലൂടെ വളഞ്ഞുപിടിച്ചിരിക്കുന്നു ".

പൊടുന്നനെ അനിത ഞെട്ടിയുണര്‍ന്നു ...അവള്‍ കിടക്കയില്‍ എണീറ്റിരുന്നു നന്നായി കിതച്ചു. പിന്നെ വേഗത്തില്‍ എണീറ്റ്‌ ഡോര്‍ തുറന്ന് സുനിതയുടെ മുറിയുടെ വാതില്‍ ലക്‌ഷ്യം വെച്ച്‌ നടന്നു. വാതിലിനു മുന്നില്‍ ഒരു നിമിഷം അറച്ചു നിന്നു.പിന്നെ പതുക്കെ ഹാന്‍ഡില്‍ താഴേക്ക്‌ വലിച്ചു..അത് പൂട്ടിയിരുന്നില്ല ..അകത്തെ അരണ്ട വെളിച്ചത്തില്‍ സുനിതേച്ചിയുടെ കിടക്ക ശൂന്യം ..അവള്‍ വിറയ്ക്കുന്ന കൈകളോടെ വാതില്‍ ചാരി സ്വന്തം മുറിയിലേക്ക് തിരിച്ചു നടന്നു ..വാതില്‍ കുറ്റിയിട്ട് യാന്ത്രികമായി കിടക്കയിലീക്ക് വീണു..പുതപ്പെടുത്തു തല വഴി മൂടി .....കണ്ണുകള്‍ ഇറുക്കിയടച്ചു ......കണ്‍ മുന്നില്‍ ഇപ്പോഴും അവര്‍ രണ്ട് പേരും ..അവര്‍ ഇപ്പോഴും അതേ നടപ്പ് തുടരുകയാണ്..അയാള്‍ ഇടയ്ക്ക് ചേച്ചിയുടെ കവിളില്‍ മൃദുവായി നുള്ളുന്നു...
അവളെ നന്നായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ...
അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ അവള്‍ ഒരു വിഫലശ്രമം നടത്തി നോക്കി....അവ കൂടുതല്‍ വലിഞ്ഞു മുറുകി ഇറുകിയടയുന്ന പോലെ ...അവള്‍ക്കിപ്പോള്‍ ശരിക്കും സംഭ്രമമായി..
'താനിപ്പോഴും അതേ സ്വപ്നത്തില്‍ തന്നാണോ ...അപ്പോള്‍ ഇടയ്ക്ക് ചേച്ചിയെ തിരക്കി എണീറ്റ്‌ പോയത് ..............?
അതോ ഇടയ്ക്ക് വെച്ച്‌ ഇഴ മുറിഞ്ഞ് ഇപ്പോള്‍ വീണ്ടും .....ഹേയ് അങ്ങനെയെങ്കില്‍ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്‌ .........?'
സംശയങ്ങളുടെ കിനാവള്ളി അനിതയെ ചുറ്റി വരിയാന്‍ തുടങ്ങിയിരുന്നു .....




അപ്പോഴും മെയ്യോടു മെയ്യുരുമ്മി മഞ്ഞുമാസത്തിലെ ദേശാടന പക്ഷികളേപ്പോലെ ഒരാണും പെണ്ണും പൂക്കള്‍ പട്ടു വിരിച്ച കുന്നിറങ്ങി താഴ്വാരത്തിലേക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു ......

മേല്‍വിലാസം

"അല്ലാ..സാറിനെ ഇവിടെങ്ങും കണ്ട് പരിചയമില്ലല്ലോ ?
ഇവിടെ ആരേക്കാണാനാ."?
വള്ളക്കാരന്‍ അത് ചോദിക്കുമ്പോള്‍ അയാള്‍ വെള്ളപ്പരപ്പിലേക്ക് കണ്ണെറിഞ്ഞ് അലസമായിരിക്കുകയായിരുന്നു .
"ആരേം കാണാനല്ല".
മറുപടി ഒറ്റവാക്കില്‍ ഒതുങ്ങി..
"പിന്നെ... നാടുകാണാന്‍ ഇറങ്ങിയാതിരിക്കും....അതിനാണേല്‍ എന്തെങ്കിലും സഹായം വേണേല്‍ ......
അതും നമ്മുടെ വകുപ്പാണേ .. അങ്ങനേം ചിലര് വരാറുണ്ട് ഇടയ്ക്ക് ..അതോണ്ട് ചോദിച്ചതാ .."
"അതിനുമല്ല ...."
അയാള്‍ ഒരു കൈ കൊണ്ട് വെള്ളം വീശിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .

"പിന്നെ ..ഒരു കാര്യവുമില്ലാതെ ആരെങ്കിലും തോളേലൊരു സഞ്ചീം തൂക്കി ഇങ്ങനെ ഊര് ചുറ്റാന്‍ ഒരുങ്ങിയിറങ്ങുവോ " ?
"ഹ. ..ഹ ഇത്രയും നേരത്തിനുള്ളില്‍ നിങ്ങള്‍ എന്നോട് എത്ര ചോദ്യങ്ങള്‍ ചോദിച്ചു . സത്യത്തില്‍ ഇതിന്റെ എന്തെങ്കിലും ആവിശ്യമുണ്ടോ,
ഒരു കരയില്‍ നിന്ന് മറു കരയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തിരക്കേണ്ട ഒരേ ഒരു കാര്യം മാത്രമേയുള്ളൂ ..ഞാന്‍ കൃത്യമായി തരേണ്ട കടത്തുകൂലിയെപ്പറ്റി .. അതാണെങ്കില്‍ നിങ്ങള്‍ ഇത് വരെ ചോദിച്ചിട്ടുമില്ല .."

"അതു കൊള്ളാം ..എന്തായാലും നിങ്ങള്‍ ഇടയ്ക്ക് വെച്ച്‌ ഓടിപ്പോകാനോന്നും
പോകുന്നില്ലല്ലോ .അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഒഴിവാക്കുന്നു."
വള്ളക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങള്‍ ഇത്ര വിശദമായി ചോദിച്ച സ്ഥിതിക്ക് പറയാം ..കുറച്ചു കാലത്തേയ്ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കറങ്ങി നടക്കുവാ .."

"ങാഹാ.! അങ്ങനെ വരട്ടെ .അപ്പൊ എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല ..സാറിനു പറ്റിയ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം..ഒറ്റ നോട്ടത്തില്‍ സാറ് സമ്മതം
മൂളും..ഇതാണ് ഞാന്‍ തേടി നടന്ന ഇടമെന്ന് തലകുലുക്കി സമ്മതിക്കും ..
ഞാനിത് ഇന്നും ഇന്നലേം തുടങ്ങിയതല്ല സാറേ.. പിന്നെ സാറ് നേരത്തെ പറഞ്ഞപോലെ ഇടപാട് കഴിയുമ്പോള്‍ ന്യായമായ കൂലി ..ന്യായമായത് മാത്രം .അതാണ്‌ നമ്മുടെ ഒരു രീതി . എന്താ പോരേ?"

"മം .."
അയാള്‍ മൂളി ..
"പക്ഷേ എനിക്കു വേണ്ട സ്ഥലം അത്ര എളുപ്പം കണ്ടുകിട്ടുമെന്നു തോന്നുന്നില്ല ..
കാരണം എനിക്കു ചില വ്യവസ്ഥകള്‍ ഉണ്ടെന്നത് തന്നെ.."

"അതു വേണമല്ലോ ..പിന്നെ , പാലിക്കാന്‍ പറ്റാത്ത ഒരു വ്യവസ്ഥയും ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല ..
നമ്മളുണ്ടാക്കുന്ന വ്യവസ്ഥകള്‍ പാലിക്കാനാളില്ലെങ്കില്‍ പിന്നെ ആവാക്കിനു നിലനില്‍പ്പില്ലല്ലോ.."

"ഉം ....അതും ശരി തന്നെ .."
അയാള്‍ അല്‍പ്പസമയം വള്ളപ്പാടില്‍ കണ്ണുനട്ടിരുന്നു.

"എനിക്കു വേണ്ടത് ഞാന്‍ മാത്രമുള്ള ഒരിടമാണ് ..
എന്ന് വെച്ചാല്‍ പുറത്ത് നിന്ന് ശല്യമായി ഒരു രൂപവും കടന്ന് വരാത്തിടം..
മനുഷ്യന്‍ എന്ന ജീവി ദൂരക്കാഴ്ചയില്‍പ്പോലും കടന്ന് വരാത്തിടം ..
കറുത്ത ചിരിയും, നെഞ്ചു പൊട്ടിയ തേങ്ങലും.. ,
കടത്തിന് പകരം കടപ്പാടും .. ,
വിശപ്പിനു മരുന്നായ് വിഷം കലര്‍ത്തിയ ഉപ്പും,
മരണം കാത്ത് ഊര്‍ദ്ധന്‍ വലിക്കുന്ന വിശ്വാസ നിഴലുകളും,
വേര്‍പാട് ചവച്ചു തുപ്പിയ വേദനകളും ഒന്നുമില്ലാത്തിടം..
ഇരുളും വെളിച്ചവും , ഞാനും എന്റെ നിഴലും മാത്രം.
എന്താ നടക്കുവോ ?"
അയാള്‍ ചോദ്യഭാവത്തില്‍ വള്ളക്കാരനെ നോക്കി ?

"നിങ്ങള്‍ക്കു നീന്തലറിയാമോ ?"
"ഇല്ല എന്തേ ?"
"അല്ലാ ..തലയൊന്നു തണുത്താല്‍ ചിലപ്പോള്‍ ....
ഒരു പരീക്ഷണം ....ഇല്ലെങ്കില്‍ പിന്നെ ചികിത്സയല്ലാതെ വേറെ രക്ഷയില്ല .."

"ഹ..ഹ എന്ന് വെച്ചാല്‍ ഞാന്‍ തലയ്ക്കു സ്ഥിരമില്ലാത്തവന്‍ എന്നര്‍ത്ഥം ..ഞാന്‍ നേരത്തേ പറഞ്ഞില്ലേ എന്നെ സഹായിക്കുക നിങ്ങള്‍ക്കെളുപ്പമാകില്ലെന്ന് .."

"ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നത് നേര്.."
വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ അയാള്‍ മറുപടി നല്‍കി ..

"നിങ്ങള്‍ അന്വേഷിക്കാന്‍ ഒരു വിലാസം തരൂ എന്തെങ്കിലും ഒത്ത് വന്നാല്‍ നിങ്ങള്‍ക്കു സ്വബോധമുള്ളപ്പോള്‍ ഞാന്‍ വന്നു കാണാം .."
കടത്തുകൂലി വാങ്ങി മടിക്കുത്തില്‍ തിരുകുന്നതിനിടെ വഞ്ചിക്കാരന്‍ ആരാഞ്ഞു .

"നിങ്ങള്‍ എന്തൊരു മനുഷ്യനാണ് ..ഇത്രയും നേരം കഥാപ്രസംഗം മുഴുവന്‍ കേട്ടിട്ടും പിന്നേം ചോദിക്കുന്നത് കേട്ടില്ലേ ? വീടില്ലാത്തവനോട് വിലാസം ചോദിക്കുന്നു ..!
ഈ കടവും വഞ്ചിയും വിലാസമായുള്ള നിങ്ങളെ തേടിപ്പിടിക്കുന്നതല്ലേ അതിലും എളുപ്പം ..ആവിശ്യം വന്നാല്‍ ഞാന്‍ തിരക്കി വന്നോളാം ..."
മറുപടിക്ക് കാക്കാതെ അയാള്‍ തിരിഞ്ഞു നടക്കുന്നതും നോക്കി വഞ്ചിക്കാരാന്‍ ചിറികോട്ടി ചിരിച്ചു ..

പിറ്റേന്ന് വെള്ളപ്പരപ്പില്‍ വിലാസമില്ലാത്തവന്റെ പ്രേതം ഭാരമില്ലാതൊഴുകി നടന്നു ..
പാതിയടഞ്ഞ മിഴികള്‍ , തേടിയലഞ്ഞത്‌ കണ്ടെത്തിയവന്റെ നിര്‍വൃതിക്ക് സാക്ഷി പറഞ്ഞു ..

നാടകാന്തം കവിത്വം

"പ്രദീപേ ...നിനക്ക് അടുത്ത പീരീഡ് ഒന്‍പതിനല്ലേ ?"
ഉണ്ണി സ്റ്റാഫ് റൂമിന് പുറത്ത് നിന്ന് സാമാന്യം ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
"അതേ ..എന്താ കാര്യം ..?"
"അല്ല അതൊന്നു ചെയിന്‍ജ് ചെയ്തു കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു ..എന്‍റെ പോര്‍ഷനസ് തീരാന്‍ കുറേ ബാക്കിയാ ...അടുത്താഴ്ച ഒന്‍പതു 'ബി 'ക്കാര്‍ക്ക് സ്കൂളില് ടെസ്റ്റ്‌പേപ്പര്‍ ഉണ്ടെന്നു പിള്ളാര് പറഞ്ഞാരുന്നെ ....ഒന്നാമത് അതില് പകുതീം പേടാ ..അതിന്റെ കൂടെ സിലബസ്സൂടെ തീര്‍ന്നില്ലേല്‍ ഈപ്പന്‍ സാര്‍ ആദ്യം തന്നെ അതേ കേറിപ്പിടിക്കും......."


"എന്‍റെ ഉണ്ണിസാറേ നിങ്ങള് മൂന്ന് പേരും ഇവിടെ ജോയിന്‍ ചെയ്ത നാളു തൊട്ടേ ഞാന്‍ പറേന്നതാ പിള്ളാര് കേള്‍ക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ എടാ പോടാന്നു വിളിക്കല്ലേന്നു.. കാര്യം നിങ്ങള് കൂട്ടുകാരാ ....പക്ഷേ ഇതൊരു സ്ഥാപനമാണെന്ന കാര്യം മറക്കരുത് ..നിങ്ങടെ ജോലീം ....... "
ഈപ്പന്‍സാറ് തൊട്ടപ്പുറത്തെ ക്ലസ്സിലുണ്ടാരുന്നത് ഉണ്ണി അപ്പോഴാണ്‌ കണ്ടത് ..

"പിന്നേ ....ഇപ്പൊ പറഞ്ഞത് ആരും കേട്ടില്ല ...... ഒരു വിശ്വ കലാലയം .! മാസാവസാനമാകുമ്പോഴും ആ ഓര്‍മ്മ വേണം, ഇതൊരു സ്ഥാപനമാണെന്ന്..അല്ലാതെ................"
ഉണ്ണി പിറുപിറുത്തു കൊണ്ട് ക്ലാസ്സിലേക്ക് പോയി .

മൂന്ന് വര്‍ഷം മുന്‍പ് ഏതാണ്ട് ഒരേ സമയത്താണ് പ്രദീപും,അജയനും , ഉണ്ണിയും ഈപ്പന്‍ സാറിന്റെ കൈരളി ട്യൂഷന്‍ സെന്‍റ്ററില്‍ ജോലിക്കെത്തിയത് . മൂന്ന് പേരും ഒരേ കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു നിന്ന സമയം ..ഉണ്ണിയാണ് , ഒരു സ്ഥിര വരുമാനം ആകും വരെ ട്യൂഷന്‍ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടു വെച്ചത് .രാപകല്‍ കവല നിരങ്ങുന്നൂന്നുള്ള വീട്ടുകാരുടെ പരാതിക്കൊരിടക്കാലാശ്വാസവുമാകും . പ്രദീപിനതില്‍ ഒട്ടും താല്പര്യമില്ലാരുന്നു ..കാരണം ഒരു എം. ബി .എ ക്കാരനാവുക എന്നതായിരുന്നു അവന്‍റെ ആത്യന്തികമായ ലക്‌ഷ്യം .തുടര്‍ന്നുള്ള ബിരുദ സമ്പാദനം സ്വന്തം വിയര്‍പ്പു കൊണ്ട് മതി എന്ന അച്ഛന്‍റെ പ്രഖ്യാപനം കീറാമുട്ടിയായപ്പോള്‍ ഒടുവിലവനും സമ്മതം മൂളുകയായിരുന്നു.

സ്വന്തമായൊരെണ്ണം കെട്ടിപ്പൊക്കി ആള്‍ക്കാരുടെ വിശ്വാസം പിടിക്കാന്‍തക്ക തഴക്കവും പഴക്കവും ഇല്ലാത്തത് കൊണ്ട് ഈപ്പന്‍ സാറിന്റെ കൈരളി തന്നെ കളരിയായി തേടിപ്പിടിച്ചതും ഉണ്ണി തന്നെ . യുദ്ധകാലാടിസ്ഥാനത്തില്‍ മാത്രമുള്ള ശമ്പളവിതരണമൊഴിച്ചാല്‍ മൂന്ന് പേരും ഏറെക്കുറെ കൃതാര്‍ത്ഥരായി തന്നെ കൈരളിയില്‍ സേവനമനുഷ്ടിച്ചു പോന്നു .

"ഉണ്ണി സാറേ , മണി പതിനൊന്നായി . ഒന്നു തൊണ്ട നനച്ചേച്ചും വരാം . "
പ്രദീപ്‌ പത്തിന് ക്ലാസ്സെടുക്കുകയായിരുന്ന ഉണ്ണിയെ പുറത്ത് നിന്ന് നീട്ടി വിളിച്ചു.
"ഓ ..പറഞ്ഞ പോലെ നേരം പോയതറിഞ്ഞില്ല .."
ഉണ്ണി ക്ലാസ് മതിയാക്കി പുറത്തേയ്ക്ക് വന്നു .

"പിന്നേയ് .. ശനിയാഴ്ചകളിലെ ഈ അഖന്ധനാമജപം തുടര്‍ന്നു കൊണ്ട് പോകാന്‍ എന്നെക്കൊണ്ട്‌ പറ്റത്തില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങുന്നതാ ..ഒരു മണി വരെ ഒറ്റ പീരീഡ് ഒഴിവില്ല .തൊണ്ടേലെ വെള്ളം വറ്റി..ചോക്കുപൊടി കേറി മൂക്കുവടഞ്ഞു ..സാറീ ടൈംടെബിളൊന്ന് അടിയന്തിരമായി വെട്ടിത്തിരുത്തിയെ പറ്റൂ .."
അജയന്‍ യു .പി ക്ലാസില്‍ നിന്ന് നേരെ വന്നു ഈപ്പന്‍ സാറിനോട് തട്ടിക്കയറി ..

"സാറ് തല്‍ക്കാലം ഒരു ചായ കുടിച്ചു തൊണ്ട നനയ്ക്ക്. ബാക്കിക്കാര്യം ഞാന്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം .."
"അനുഭാവിച്ചാലും ഇല്ലെങ്കിലും അടുത്താഴ്ച ഇതനുഭവിക്കാന്‍ എന്നെ കിട്ടുമെന്ന് കരുതണ്ട."
അജയന്‍ കൈയ്യിലെ പുസ്തകം മേശപ്പുറത്തിട്ട് പുറത്തേയ്ക്ക് നടന്നു.

"ഈ പരിപാടി അടിയന്തിരമായി അവസാനിപ്പിച്ചേ മതിയാകൂ ."
ശശിയണ്ണന്റെ ചായക്കട ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ അജയന്‍ പറഞ്ഞു .
"എന്ത് ? ചായകുടിയോ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ അവനെ നോക്കി.
"അല്ല , ഈ ഇടക്കാലോദ്യോഗം .കൊല്ലം മൂന്നായി ,ഇതിനകത്ത് കിടന്നു തുരുമ്പ് പിടിക്കാന്‍ തുടങ്ങീട്ട് .
ഇടക്കാലാശ്വാസമെന്നു പറഞ്ഞു തുടങ്ങീട്ട് ഇതിപ്പോ ഏതാണ്ട് വേരുറച്ച മട്ടാ. ഇന്നലെ അച്ഛന്‍ ചോദിച്ചു : അവിടുന്ന് തന്നെ പെന്‍ഷന്‍ പറ്റാനാണോ മോനുദ്ദേശമെന്ന് ."

"വീട്ടുകാരുടെ വിചാരം പാന്റും കോട്ടും ഇട്ട് ചെന്നാ ഉടനെ പെട്ടീലെടുത്തു വെച്ചേക്കുവാന്നാ ഉദ്ദ്യോഗം ."
അത് പറയുമ്പോള്‍ പ്രദീപിന്റെ മുഖത്ത് ഈര്‍ഷ്യയും , പുച്ഛവും പ്രകടമായിരുന്നു ..
"ഗള്‍ഫിലെ അളിയനെ വിളിക്കുമ്പോഴെല്ലാം പുള്ളി അതി വിദഗ്തമായി ഒഴിഞ്ഞു മാറുന്നുണ്ട് ..പിന്നെ സര്‍ട്ടിഫികേറ്റിന്റെ കനം നോക്കാതെ കേറിപ്പോരുന്നേല്‍ പോരാനും പറഞ്ഞു ."
"അതായത് കമ്പ്യൂട്ടര്‍ പഠിച്ചവന് കമ്പിപ്പണി .. ഹ ഹാ ..കൊള്ളാം ,"
അജയന്‍ കൂട്ടിച്ചേര്‍ത്തു..

"അജയന്‍സാറ് പിള്ളാരെ വല്ലാതെ മേല് നോവിക്കൂന്നൂന്നു ഒരു പരാതിയുണ്ടല്ലോ ."
ചായേം പരിപ്പ് വടേം കൊണ്ട് വെയ്ക്കുന്നതിനിടെല്‍ ശശിയണ്ണന്‍ ഒരു കമന്റു പാസ്സാക്കി .
"ആരാ പറഞ്ഞെ ? എന്നാ പിന്നെ മടീലിരുത്തി താരാട്ട് പാടി പഠിപ്പിക്കാം .തല്ലി പഠിപ്പിക്കേണ്ടി വന്നാല്‍ അങ്ങനെ തന്നെ ചെയ്യണം .എന്നാലേ പിള്ളാര് നന്നാവൂ .."
അജയന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു.

"എന്റെ സാറേ നിങ്ങള് ചെറുപ്പമായാത് കൊണ്ടാ ഈ തെളപ്പ്‌ . സ്വന്തം ജീവനെപ്പോലെ ആറ്റു നോറ്റു വളര്‍ത്തുന്ന പിള്ളരെടെ മേലെ കൈ വെയുക്കുംമ്പം അതുങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കുമാ നോവുന്നെ .
കൈ വളരുന്നോ , കാലു വളരുന്നോന്നു നോക്കി വളര്‍ത്തുന്നതിന്റെ പ്രയാസം നിങ്ങള്‍ക്കു മനസ്സിലാവില്ല ..അതിന് കുറേക്കൂടി പ്രായമാകണം .ഇത് പോലെ ഒന്നു രണ്ടെണ്ണത്തിന്റെ തന്തയാകുംമ്പം മനസ്സിലാകും .
എന്റെ മൂത്ത പെങ്കൊച്ചിനെ ഒരുത്തന്‍ വീട്ടീ വന്നു പഠിപ്പിച്ചോണ്ടിരുന്നതാ..ഏതാണ്ട് ചോദ്യത്തിനുത്തരം പറഞ്ഞില്ലാന്നു പറഞ്ഞു അവന്‍ ചൂരലിന് വലിച്ചടിച്ചത് കൊണ്ട് പൊട്ടിയത് കൊച്ചിന്റെ പറയാന്‍ വയ്യാത്തിടത്താ..
അതോടെ നിര്‍ത്തി അവന്റെ ഒടുക്കത്തെ പഠിപ്പിക്കല്. അല്ല പിന്നെ ..!!"
ശശിയണ്ണന്‍ വികാരത്താല്‍ വിതുമ്പി വിറച്ചു .
അജയന്‍ ദേഷ്യത്തോടെ ചായകുടി പകുതിയില്‍ നിറുത്തി വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു.
"കാര്യം പറഞ്ഞാല്‍ ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് പിടിക്കില്ലാ ..ഇതാ കുഴപ്പം .."
ശശിയണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു .
പ്രദീപും, ഉണ്ണിയും ഏറെ വിളിച്ചിട്ടും അജയന്‍ നില്‍ക്കാതെ പോയി .

"അല്ലേലും അവന്റെ ചൂരല്‍ പ്രയോഗം ഇത്തിരി ഓവറാ .."
തിരിച്ചു നടക്കുന്നതിനിടയില്‍ ഉണ്ണി ,പ്രദീപിനോട് പറഞ്ഞു .
"കാളേ അടിക്കുന്ന പോലെ പിള്ളാരെ അടിച്ചാല്‍ അവര് താങ്ങുവോ ?
ഇന്നലെ പത്തിലെ യമുനേടെ കൈയ്യീന്ന് എന്തോ ലൌ ലെറ്റര്‍ കിട്ടീന്നു പറഞ്ഞു ചില്ലറ പുകിലല്ലാരുന്നു .ആ കുട്ടീടെ അച്ഛന്‍ വരാതെ അടങ്ങില്ലെന്ന മട്ടായിരുന്നു .ഈപ്പന്‍ സാറ് വല്ലാതെ പണിപ്പെട്ടാണ് ഒന്നു തണുപ്പിച്ചത്‌ ."
പ്രദീപ് പറഞ്ഞു നിര്‍ത്തി .

"ഈ കമ്പ്യൂട്ടെര്‍ യുഗത്തില്‍ മുട്ടേലെഴേന്ന പിള്ളേര് വരെ എസ്‌.എം.എസ്‌ വിട്ടു തുടങ്ങും .പിന്നാ പതിനഞ്ചു തികഞ്ഞ പെണ്ണ് ലെറ്റര്‍ വിടുന്നത് ..!!"

"ആ ..എനിക്കിനി ഒരു പീരീടെ ഉള്ളൂ ..വൈകിട്ട് ലൈബ്രറീ കാണാം.."
ഉണ്ണി ചോക്കുമെടുത്തു ക്ലാസ്സിലേക്ക് നടന്നു ..

പിറ്റേന്ന് രാവിലെ ഉണ്ണി കൈരളിയുടെ മുന്നിലെത്തുമ്പോള്‍ മുറ്റത്തോരാള്‍ക്കൂടം.നടുവിലായി ഈപ്പന്‍ സാറും , അജയനും .
"എന്ത് പറ്റി സാറേ ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ ഈപ്പന്‍ സാറിനെ നോക്കി .
"എന്നാലും ആ പെണ്ണ് കാണിച്ച പണിയേ !! എനിക്കിപ്പഴും വിശ്വാസം വരുന്നില്ല കര്‍ത്താവേ .."
"ആര് ?"
"നമ്മുടെ യമുനയേ ?"
"അവള്‍ക്കെന്തു പറ്റി ?"
"അവളാ ചായക്കടക്കാരന്‍ ശശിയുടെ കൂടെ ഇന്നലെ രാത്രി ഒളിച്ചോടിയെന്ന്.!"
"ഹെ..!!
ഒരമ്പതീച്ചയ്ക്ക് ഒരുപോലെ കേറാവുന്ന തരത്തില്‍ ഉണ്ണീടെ വായ പിളര്‍ന്നു പോയി !"
"ഇതാര് പറഞ്ഞു ?"
"പെണ്ണ് വീട്ടീ കത്തെഴുതി വെച്ചിട്ടാ പോയിരിക്കുന്നെ..
ശശീടെ പെണ്ണുമ്പിള്ളേം പിള്ളാരും ചായക്കടയ്ക്ക് മുന്നീക്കിടന്ന്‌ നെലവിളിക്കുന്നുണ്ട് .."
ഉണ്ണി അജയന്‍റെ മുഖത്തേയ്ക്കു നോക്കി ..
അവന്‍ ചിറികോട്ടിച്ചിരിച്ചു
"' ഇവനൊക്കെ ഭൂലോക ഫ്രാടാണെന്നു ഞാന്‍ പണ്ടേ പറഞ്ഞതല്ലേന്ന വ്യക്തമായ ഭാവം പ്രകടമാക്കുന്ന ഒരു പുച്ഛച്ചിരി' !"
"വാ ..പോയിട്ട് വരാം .."
അജയന്‍ ഉണ്ണിയെ വിളിച്ചു .
"എങ്ങോട്ട് ?"
"സുഗതന്റെ ചായക്കടയിലേക്ക് ..പുതിയ പറ്റു തുടങ്ങണ്ടേ ..ഐശ്വര്യമായി രാവിലെ തന്നെ ഒരു ചായ കുടിച്ചു തുടങ്ങാം ."
"അ ..ത് ..പി..ന്നെ .."
വിക്കി ..വിക്കി അജയന്റെ പിന്നാലെ നടക്കുമ്പോള്‍ ഉണ്ണി അറിയാതെ പറഞ്ഞു പോയീ :

"എന്നാലും എന്റെ ശശിയണ്ണാ ...രണ്ടു കുഞ്ഞുങ്ങളുടെ മഹാനായ പിതാവേ ..
ഇന്നലത്തെ അങ്ങയുടെ ഒരു സ്പീച്ചേ ..!!

ഒരു നൊമ്പരം പോലെ

"എടീ രമേ ..........നീ ഇതെവിടെ ചത്ത്‌ കിടക്കുവാ ?...നിന്റെ അസത്തു ചെക്കന്‍ ബക്കറ്റിലെ ചൂട് വെള്ളം ഇപ്പൊ തലവഴി കോരിയൊഴിക്കും..!
അങ്ങനേലും ഒന്നു തൊലഞ്ഞു കിട്ടിയാല്‍ മതീരുന്നു ....എന്നാലും നാട്ടുകാര് വെറുതേ വിടത്തില്ലല്ലോ... തന്തയില്ലാത്തോണ്ടു ശല്യമൊഴിക്കാന്‍ കൊന്നതാന്ന് പറയില്ലേ "..!
കാര്‍ത്തിയാനിയമ്മ രാവിലെ തന്നെ മകളോട് കയര്‍ത്തു തുടങ്ങി ..

രമയെ ഭര്‍ത്താവ് ശശാങ്കന്‍ അവളുടെ വീട്ടില്‍ കൊണ്ടാക്കി പോയിട്ട് മാസം നാല് കഴിഞ്ഞിരിക്കുന്നു ..ഇതിനിടയ്ക്ക് പേരിനു പോലും ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ....ആദ്യമൊക്കെ ഇന്ന് വരും ..നാളെ വരും എന്നൊക്കെ പറഞ്ഞ് ഭര്‍ത്താവിനെക്കുറിച്ച് തിരക്കുന്നവരില്‍ നിന്ന് രമ ഒരു വിധം തടിതപ്പിയിരുന്നു ...വന്നു വന്നിപ്പോള്‍ തന്ത ഇട്ടേച്ചു പോയ കൊച്ചിനെ ചുമക്കുന്നവള്‍ എന്ന മട്ടിലായിരിക്കുന്നു നാട്ടുകാരുടെ നോട്ടവും സംസാരവും ....

മോളെ കെട്ടിയോനിട്ടേച്ചു പോയതിലല്ല കാര്‍ത്തിയാനിയമ്മയ്ക്ക് വേവലാതി ...നശിച്ചവനെ പറിച്ചു വെച്ചപോലെ ഒരു വിത്തിനെ കൊടുത്തിട്ട് പോയതിലാണ് ...ഈ ചെക്കന്‍ കാരണമാണ് പുറത്തിറങ്ങാന്‍ പറ്റാതായ തെന്നവര്‍ അവര്‍ കരുതിപ്പോരുന്നു .... ..

"ഇന്ന് വടക്കേല് തള്ള നേരത്തെ തന്നെ തുടങ്ങിയല്ലോ ..."
അടുക്കള ഭാഗത്തേയ്ക്ക് വന്ന അമ്മയോടായി പറഞ്ഞു..

വാര്യത്തെ വീടിന്റെ നേരെ വടക്കേതാണ് രമയുടെ വീട് .വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം മാത്രം.

"അതേ ..അതെ..ആ കൊച്ചിന്റെ കാര്യം ഒന്നോര്‍ത്താല്‍ കഷ്ടം തന്യാ ....ഏതു നേരവും അതിനെ തെറി വിളിക്കലാ തള്ളയ്ക്കു പണി ..തരം കിട്ടിയാല്‍ മേല് നോവിക്കുകേം ചെയ്യും ..
തന്ത ഇട്ടേച്ചു പോയേന് അതെന്തു പിഴച്ചു . ഒന്നുവില്ലേല് അതൊരു പൊടിക്കുഞ്ഞാണെന്നോര്‍ക്കണം .
അയാള് ഇപ്പൊ വരാറേ ഇലേ അമ്മേ .? "
പല്ല് തേക്കുന്നതിനിടയില്‍ ഉമ ചോദിച്ചു .
"ആ ! ആര്‍ക്കറിയാം ...പെണ്ണ് വീട്ടീ വന്നു നിക്കാന്‍ തുടങ്ങിയതീപ്പിന്നെ നമ്മളുമായിട്ടു വലിയ സഹകരണമൊന്നുമില്ല അവിടാര്‍ക്കും ..നാണക്കേടോര്‍ത്തിട്ടാകും...ഒന്നു കിട്ടിയാല്‍ ഒമ്പതാക്കി പറേന്ന നാട്ടുകാരേം പേടിക്കണോല്ലോ..എങ്ങനെ നടത്തിയ കല്യാണമായിരുന്നു ആ കൊച്ചിന്റേത്..സ്വര്‍ണോം ..പണോം ഒട്ടും കുറവില്ലാതെ കൊടുത്തയച്ചതാ ..മാളിയേക്കല്‍ തറവാടിന്റെ നിലേംവെലേം നല്ലോണം കാത്തു തന്നാ ശ്രീധരന്‍ മോളെ പറഞ്ഞയച്ചത് ..എന്നിട്ടും ............"
അവര്‍ പകുതിയില്‍ നിര്‍ത്തി ..

"അയാള്‍ക്ക്‌ ദുബായിലാ പണീന്ന് പറഞ്ഞല്ലേ കല്യാണം നടത്ത്യേ ..? "
ഉമ എന്തോ ഓര്‍ത്തിട്ടെന്നോണം ചോദിച്ചു..

"അതേ ..പക്ഷേങ്കീ ..കല്യാണം കഴിഞ്ഞു കൊല്ലം നാലായിട്ടും അവന്‍ പിന്നേ തിരിച്ചു പോയിട്ടില്ലാല്ലോ ..അവിടെന്തോ വശപ്പിശകായിട്ടു വന്നാ കല്യാണം കൂടീതെന്നാ ആള്‍ക്കാര് പറേന്നെ ..കള്ളും , കഞ്ചാവുമായിട്ട് ആ പെണ്ണിന് ഒരു സ്വൈര്യവും കൊടുക്കണില്ലായിരുന്നത്രേ !
നമ്മുടെ കളത്തിലെ ശ്രീദേവീടെ മോളെ അയച്ചിരിക്കുന്നത് അതിനടുത്തല്ലേ ..അവര് പറഞ്ഞുള്ള അറിവാ.........
ചക്കേം മങ്ങേം പോലെ മനുഷ്യന്റെ ഉള്ളു തുരന്ന് നോക്കാന്‍ പറ്റുമോ? ആ പെണ്ണിന്റെ ഒരു തലേ വര ..! അല്ലാതെന്തു പറയാന്‍ ! അല്ലങ്കീ എത്ര നല്ല ആലോചനകള് വന്നതാ ..
'പെണ്ണിന്റെ കഴുത്തേ താലി ച്ച രട് വീഴുന്നത് വിധി പോലെ ' എന്ന് പണ്ടുള്ളോര് പറേന്നെ എത്ര ശരിയാ ..."
അമ്മിണിയമ്മ പാത്രം മോറിക്കൊണ്ട്‌ പറഞ്ഞു ..

"അവളെക്കാള്‍ രണ്ടു കൊല്ലം മുന്പയച്ചതാ നിന്നേം ........................
അവര്‍ പറയേണ്ടിയിരുന്നില്ലാ എന്ന മട്ടില്‍ ഉമയെ നോക്കി ..പിന്നേ തല താഴ്ത്തി അകത്തേയ്ക്ക് നടന്നു..

ഉമയുടെ മുഖം പൊടുന്നനെ വിവര്‍ണ്ണമായി ..
ശരിയാണ് ..തന്റേം വിശ്വേട്ടന്റെം വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു ...ഒരു കുഞ്ഞിന്റെ കളിക്കൊഞ്ചല്‍ കേള്‍ക്കാനുള്ള ഭാഗ്യം ദൈവം ഇത് വരെ തന്നില്ല ..രണ്ടു പേര്‍ക്കും ഒരു കുഴപ്പവുമില്ലെന്നു കണ്ട ഡോക്ടര്‍മാരൊക്കെ മാറി മാറിപ്പറഞ്ഞു ....
പൂജയും മന്ത്രങ്ങളും മുറ തെറ്റാതെ മറ്റൊരു വഴിക്കൂടെയും ...
എന്നിട്ടും മനസ്സ് നീറ്റാന്‍ മാത്രമായിരുന്നു വിധി..
'"നമ്മുടെ മാവും ഒരു നാള്‍ പൂക്കും ഉമേ ...നീയിങ്ങനെ മനസ്സ് വിഷമിപ്പിക്കാതെ" .......
വിശ്വേട്ടന്റെ ഒരി സ്ഥിരം പല്ലവിയായിട്ടു മാറിയിട്ടുണ്ട് ഇത് ....
തന്നെ ആശ്വസിപ്പിക്കാന്‍ പറെന്നതോ ..അതോ സ്വയം ആശ്വസിക്കുന്നതോ ? അറീല്ല ...പാവം ..

ഉമ പെട്ടെന്ന് രമേയെയും കുഞ്ഞിനേം കുറിച്ചാലോചിച്ചു ....
അവരാണെങ്കില്‍ ആ കുഞ്ഞിനെ ക്കൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്നു ...
നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ പോലെയുള്ള അന്വേഷണങ്ങള്‍ അവരെ പൊറുതി മുട്ടിച്ചിരിക്കുന്നു......
ആളുകളെ പേടിച്ചെന്നോണം അവള്‍ അമ്പലത്തില്‍ പോലും പോകാറില്ലെന്ന് തോന്നുന്നു ... ..
അല്ലെങ്കില്‍ സഹതാപവും ..പരിഹാസവും കലര്‍ന്ന ആശ്വസിപ്പിക്കലുകളെ അവള്‍ വെറുത്തു തുടങ്ങിയിട്ടുണ്ടാവും .....

ഒരു തരത്തില്‍ ഇത് തന്നെയല്ലേ തന്റെയും അവസ്ഥ ....ഇവിടെ വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ വരുന്നവരുടെം പോകുന്നവരുടെം ചോദ്യശരങ്ങള്‍ ..
ഇത് വരേം ഒന്നുമായില്ല അല്ലേ ...?..ഇപ്പഴും ട്രീട്മെന്റിലാണോ ? വിശ്വന്‍ പിന്നെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയില്ലേ ?
എല്ലാ ചോദ്യങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നത് ഒരുത്തരത്തിലേക്കുള്ള വഴി മാത്രം ..
ദൈന്യതയുടെ കരുവാളിപ്പുള്ള ആ ഉത്തരം ..അത് കേള്‍വിക്കാരന് പകര്‍ന്നു നല്‍കുന്ന ഒരുതരം സംതൃപ്തി ..!
"അം ...മ്മേ .."
വിറച്ചു ..വിറച്ചുള്ള ആ വിളികേട്ടാണ് ഉമ തിരിഞ്ഞു നോക്കിയത് ...
തൊട്ടു പിന്നില്‍ ആ കൊച്ചു മിടുക്കന്‍ ..രമയുടെ നാല് വയസുകാരന്‍ അപ്പു ..
ഒരു നിമിഷം ഉമ തരിച്ചു നിന്നുപോയി ............
"എന്താ മോന്‍ വിളിച്ചേ ...കേക്കട്ടെ ..ഒന്നൂടെ വിളിച്ചേ !..."
വര്‍ഷങ്ങളുടെ പ്രാര്‍ഥനയില്‍ കേള്‍ക്കാന്‍ കൊതിച്ച വാക്ക് കേട്ട് ഉമയുടെ ശബ്ദം ഇടറിയിരുന്നു .........
ആ കുസൃതിക്കുരുന്നിനെ എടുത്തുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ പ്രസവിക്കാത്ത ഒരമ്മയുടെ നെഞ്ചു ചുരന്ന വാത്സല്യം തേന്‍മഴയായ് പെയ്തിറങ്ങി ................

ഇന്നലത്തെ പേഷ്യന്റ്റ്

ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്‍റെ കണ്‍സല്‍ടിങ് റൂമിന് പുറത്തു നിമിഷങ്ങളെണ്ണിയിരിക്കുമ്പോള്‍ അജയ്കൃഷ്ണന്‍ തികച്ചും അസ്വസ്ഥനായിരുന്നു ...
'കുറച്ചു കൂടി നേരത്തെ ഇറങ്ങന്ടതായിരുന്നു..ഇതിപ്പോ മുപ്പത്തി മൂന്നാമത്തെ ടോക്കണാ കിട്ടിയെക്കുന്നെ...ഇനീം എത്ര നേരമെടുക്കുവോ എന്തോ '?
അയാള്‍ കസേരയില്‍ നിന്നെണീറ്റ് ഗേറ്റു വരെ നടന്നു ..പിന്നെ തിരിച്ചു നടന്നു ....

"യമുനയെക്കൂടി കൊണ്ട് വരാമായിരുന്നു. പക്ഷേ അവളെ എന്ത് പറഞ്ഞു കൂട്ടിക്കൊണ്ടു വരും? ഒരു മെന്ടല്‍ ഹോസ്പിറ്റലിലേക്ക് എന്തിന് തന്നെ കൊണ്ട് വന്നു എന്നവള്‍ ചോദിച്ചാല്‍ ...എന്ത് മറുപടി പറയും"? .
ചിന്തയുടെ കനലുകള്‍ വേനല്‍ ചൂടിനേക്കാള്‍ തീക്ഷ്ണതയോടെ അയാളെ പൊള്ളിച്ചു.

"ഇനീം ഇങ്ങനെ അങ്ങോട്ടുമില്ലാ ഇങ്ങോട്ടുമില്ലാന്ന മട്ടില്‍ നില്‍ക്കണത് പരമ വിഡ്ഢിത്തമാണെന്നേ എനിക്കു പറയാനുള്ളൂ"..
ഇന്നലെ കേശവന്‍ വല്യച്ഛന്‍ അത് പറയുമ്പോള്‍ അച്ഛനും മറിച്ചോരഭിപ്രായം ഇല്ലാരുന്നു.

ഒടുവില്‍ വല്യേട്ടനാണ് ഇങ്ങനൊരു നിര്‍ദേശം മുന്നോട്ടു വെച്ചത് .
"അജയ്‌ ..നീ ആദ്യം പോയി ഡോക്ടറെ കണ്ടു കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കുക ..പിന്നീട് സാവകാശം അവളെ കൂട്ടിക്കോണ്ടു പോകുവാ ...അതാപ്പോ നല്ലതെന്നാ എനിക്കു തോന്നുന്നെ."..
എല്ലാരും അതിനെ അനുകൂലിച്ചപ്പോള്‍ സമ്മതിക്കുകെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ ...

വെറും ആറ് മാസം പ്രായമുള്ള ദാമ്പത്യ ജീവിതം ...എല്ലാ സ്വപ്നങ്ങള്‍ക്ക് മേലും കരി നിഴല്‍ പടര്‍ന്നത് പെട്ടെന്നായിരുന്നു ..യമുനയെ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അമ്മയാണ് അവിടെവെച്ചു തന്നെ തുറന്നൊരഭിപ്രായം പ്രകടിപ്പിച്ചത് ..
"ന്‍റെ മോന് ഇവള്‍ മതി ..ഇനി പെണ്ണന്വേഷിച്ചൊരു നാടു ചുറ്റല്‍ വേണ്ട..കുറേ ആയേ അലച്ചില് തുടങ്ങീട്ട് ..എല്ലാം ഇവളെ കിട്ടാന്‍ വേണ്ടീട്ട്‌ ആയിരുന്നൂന്നു കരുതിയാ മതി ".

"അജയ്കൃഷ്ണന്‍.....ടോക്കണ്‍ നമ്പര്‍ മുപ്പത്തിമൂന്ന്.."....
നീട്ടിയുള്ള വിളി കേട്ടാണ് അയാള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നത് . ഡോക്ടറുടെ റൂമിലേക്ക്‌ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു..
"ഗുഡ് മോണിംഗ് ഡോക്ടര്‍" ..
പതറിയ ശബ്ദത്തില്‍ അയാള്‍ വിഷ് ചെയ്തു .
"യെസ് ..വെരി ഗുഡ് മോണിംഗ് ....ഹൌ ആര്‍ യു "?
"ഫൈന്‍.. താങ്ക്യു ഡോക്ടര്‍"...

"ഹ ഹ ..ഇവിടെ വരുന്ന തൊണ്ണൂറ്റൊമ്പത് ശതമാനം ആള്‍ക്കാരും ഇതേ മറുപടിയാണ് തരുന്നത് ..സത്യത്തില്‍ അതിലെ വൈരുദ്ധ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ..ഒരു ഡോക്ടറെ കാണാന്‍ വരുന്ന ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ 'അയാം ഫൈന്‍' എന്ന്..അതും ഒരു മനോരോഗ ചികിത്സകനോട്..പക്ഷേ നമ്മള്‍ മലയാളികള്‍ക്ക് പറഞ്ഞു ശീലിച്ചതേ പറ്റൂ ..അതെവിടെയും പറയും...
എന്താ ശരിയല്ലേ ..മിസ്റ്റെര്‍ ......ഓ ഞാന്‍ പേരു ചോദിച്ചില്ല" ...
"അജയ്കൃഷ്ണന്‍."
അയാള്‍ പൂരിപ്പിച്ചു..

"അതെ.. അപ്പോള്‍ നമുക്ക് അജയന്‍റെ പ്രശ്നത്തിലേക്ക് കടക്കാം ..ലെറ്റസ് സ്റ്റാര്‍ട്ട്"..
"ഡോക്ടര്‍ ....അത് ...പിന്നെ."..
അയാള്‍ വാക്കുകള്‍ക്കു പരതി..
"മടിക്കെന്ടാ..തുറന്നു പറഞ്ഞോളൂ എല്ലാം ...ഇവിടെ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു അറിയാമല്ലോ"....
"അത്..സര്‍ ..സത്യത്തില്‍ എന്‍റെ ഭാര്യയ്ക്കാണ് പ്രശ്നം" ..
"ഓഹോ.. വൈഫിനെ കൊണ്ട് വന്നിട്ടുണ്ടോ "?
"ഇല്ലാ ..അവള്‍ക്കറിയില്ല ഞാന്‍ ഇങ്ങോട്ടാ വന്നിരിക്കുന്നെന്ന് . എന്‍റെ വിവാഹം നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടേയുള്ളൂ ...വളരെ സന്തോഷത്തില്‍ കഴിഞ്ഞു വരികയായിരുന്നു ഞങ്ങള്‍ ...പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങളായി ..........അവളാകെ മാറിയിരിക്കുന്നു ഡോക്ടര്‍ ...മാനസികമായി എന്തോ ചില പൊരുത്തക്കേടുകള്‍"..

"കുറേ ദിവസങ്ങളായി എന്ന് വെച്ചാല്‍ "....
"ഏകദേശം ഒരു മാസത്തില്‍ താഴയേ ആയിട്ടുണ്ടാവൂ."..
"ഓക്കേ ..അവരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന് അസ്വഭാവികമായി തോന്നിച്ചത് എന്തെല്ലാമാണ്" ....
"ചിലപ്പോള്‍ അവള്‍ വേറേതോ ലോകത്തിലെന്നപോലെയാണ് സംസാരിക്കുന്നത് .. പരസ്പര ബന്ധമില്ലാത്ത സംസാരം..ശരിക്കും നമുക്ക് പരിചയമില്ലാത്ത മറ്റൊരാളെപ്പോലെ ..
തട്ടി വിളിച്ചാല്‍ ഞെട്ടി ഉണര്‍ന്ന പോലെ നോക്കും..പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ തിരിഞ്ഞു നടക്കും.."

"അത് കൊള്ളാമല്ലോ ..എന്നിട്ട്."
അയാള്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"കഴിഞ്ഞ ആഴ്ച ഒരു ദിവസം അവള്‍ എന്നോട് പറയുവാ ..എന്‍റെ അമ്മ അവളെ കൊല്ലുമെന്ന്...രണ്ട് തവണ ചോറില്‍ വിഷം കലര്‍ത്തിയതാ ..ഭാഗ്യത്തിന് അവള് കണ്ടത് കൊണ്ട് രക്ഷപെട്ടത്രേ ....
ഡോക്ടര്‍ക്കറിയുവോ എന്റ്റമ്മയ്ക്ക് അവളെന്ന് വെച്ചാ ജീവനാ ..
സ്വന്തം മോളേപ്പോലാ അമ്മയ്ക്കവള്.".....
"മംമം .....അയാള്‍ മൂളിക്കേട്ടു "....

"രണ്ട് ദിവസം മുന്‍പ് രാവിലെ എണീറ്റ്‌ നേരെ അടുക്കളെ ചെന്ന് ജോലിക്കരിയോടു പറഞ്ഞു ..രാത്രിയില്‍ ഞാന്‍ അവളെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ നോക്കിയത്രേ ...ഇനി ഏറെ നാളൊന്നും അവള്‍ക്കായുസ്സില്ലെന്ന്"...
"ഡോക്ടറ് തന്നൊന്നാലോചിച്ചേ ..അവര് ഏതെല്ലാം വീട്ടില് വേലയ്ക്കു നില്ക്കുന്നതാ ..അവരിതാരോടെല്ലാം പറഞ്ഞു കാണും ...
ആരെങ്കിലും അറിഞ്ഞാലത്തെ അവസ്ഥ "...

"ഇന്നലെ എന്താ ഉണ്ടായെന്നു ഡോക്ടര്‍ക്കറിയുമോ ?
ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ഒന്നു മയങ്ങി കിടക്കുകാരുന്നു...എന്തോ ഒന്നു തട്ടി മാറുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ ചൂടായ അയണ്‍ ബോക്സ്‌ എന്‍റെ മുഖത്തിന്‌ നേരെ അടുപ്പിച്ചോണ്ടു വരുവാ ..ഞാന്‍ ഉണരാന്‍ ഒരു നിമിഷം വൈകിയിരുന്നെ ...എനിക്കതോര്‍ക്കാന്‍ കൂടി വയ്യ..
ഒരു ജീവിതം തുടങ്ങിയില്ല ..അതിനു മുന്‍പേ ....ഇങ്ങനെ ...എനിക്കൊരു സ്വസ്ഥതയുമില്ല ഡോക്ടര്‍ "...

"നിങ്ങളിങ്ങനെ അപ്സെറ്റാകാതിരിക്കൂ... ഒരു ഡോക്ടറെന്ന നിലയ്ക്ക് എനിക്കിതൊരസാധാരണ സംഭവം എന്നൊന്നും പറയാന്‍ കഴിയില്ല. നിങ്ങള്‍ക്കറിയുമോ നമ്മള്‍ പരിചയപ്പെടുന്ന പത്തുപേരിലൊരാള്‍ ഏതെങ്കിലും തരത്തില്‍ മാനസിക വൈകല്യം പ്രകടിപ്പിക്കുന്നവരാകും ..എന്നാല്‍ ഇതെപ്പോഴും പ്രകടമാകണമെന്നില്ല .അത് കൊണ്ട് തന്നെ പൊതുവേ ഇത്തരക്കാര്‍സാധാരണ മനുഷ്യരെപ്പോലെ തന്നെ സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്നു.
നമ്മുടെ മനസ്സ് ശാന്തമായ ഒരു നീല തടാകം പോലെയാണ് ..ചിലപ്പോള്‍ അതിന്‍റെന്റെ ഉപരിതലത്തിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും അടിത്തട്ടിനെ ഇളക്കി മറിച്ചേക്കാം . എനിക്കു തോന്നുന്നു ഒരു കൌണ്‍സിലിങ്ങിലൂടെ നിങ്ങളുടെ ഭാര്യയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നാണ് ..
വേണ്ടി വന്നാല്‍ ഹിപ്നോസിസ് മെത്തെട് കൂടി നോക്കാം ...
നിങ്ങള്‍ ഏറെ വൈകാതെ അവരെ കൂട്ടിക്കോണ്ടു വരൂ"
..
"നാളത്തെയ്ക്ക് ഒരപ്പോയിന്മെന്ട് കിട്ടിയിരുന്നെങ്കില്‍.."..?
"വൈ നോട്ട്..? യു കാന്‍ കം ടുമോറോ"..
ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് ..പുറത്തേയ്ക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയത് മുഴുവന്‍ യമുനയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിനെ ക്കുറിച്ചായിരുന്നു .

പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ അവര്‍ രണ്ട് പേരും ഹോസ്പിറ്റലിലെത്തിയിരുന്നു ..യമുനയെ അനുനയിപ്പിക്കാന്‍ ഒരു യുദ്ധം തന്നെ നടത്തിയെന്ന് പറയാം ....ഒടുവില്‍ ആരുടെയോ ഭാഗ്യത്തിന് എതിര്‍പ്പുകളെല്ലാം അടക്കി അവള്‍ വഴങ്ങുകയായിരുന്നു .

"മിസ്റ്റര്‍ അജയ് ഒന്നു പുറത്തു നില്‍ക്കൂ ...ഞാന്‍ യമുനയുമായി അല്‍പ്പം സംസാരിക്കട്ടെ "..
ഡോക്ടര്‍ പറഞ്ഞത് കേട്ട് അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി...അവളതു കേട്ട് കൂടി ഇല്ലെന്നു തോന്നി ..മുന്നിലെ ഭിത്തിയിലേക്ക് നോക്കി ഒരേ ഇരിപ്പ്..

അയാള്‍ പതുക്കെ പുറത്തേയ്ക്ക് നടന്നു ...പുറത്ത് ഇന്നും രോഗികളുടെ നല്ല തിരക്കാണ് ..ഒരു സാധാരണ ആശുപത്രിയിലെപ്പോലെ ഇവിടെയും
ഇത്ര തിരക്ക് .......അയാള്‍ക്ക്‌ വിചിത്രമായി തോന്നി ... ഡോകടറുടെ പത്തിലൊരാള്‍ എന്ന കണക്ക് ശരിയാണെന്ന് അയാള്‍ക്ക്‌ തോന്നി... പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അയാളെ അകത്തേയ്ക്ക് വിളിപ്പിച്ചത് ...

"ആ...അജയ് യമുന എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു കഴിഞ്ഞു ..യമുനയ്ക്ക് ഒരു കുഴപ്പവുമില്ല എല്ലാം നമ്മുടെ വെറും തോന്നലുകള്‍ മാത്രമായിരുന്നു ..അല്ലേ യമുനാ".....
അവള്‍ ചെറുതായൊന്നു ചുണ്ട് വിടര്‍ത്തി..
"ഇനി യമുന അല്‍പനേരം പുറത്ത് വെയ്റ്റ് ചെയ്യൂ ....അജയ് ഇപ്പോള്‍ വരും.".

"എന്താണ് ഡോക്ടര്‍ അവള്‍ക്കു എന്തെങ്കിലും...യമുന പോയതും അയാള്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചു......
പേടിക്കാനൊന്നുമില്ല ....എങ്കിലും .....അയാള്‍ പകുതിക്ക് നിര്‍ത്തി .....
നിങ്ങള്‍ എന്നോട് പറഞ്ഞതും ..പറയാത്തതുമായ കുറേ കാര്യങ്ങള്‍ അവര്‍ പറഞ്ഞു...കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ എനിക്കും കഴിഞ്ഞിട്ടില്ല..
ഒരു പക്ഷേ .......കേട്ടിട്ടില്ലേ വിഷാദ രോഗത്തെക്കുറിച്ച് ...എല്ലാത്തിനോടും ഒരു തരം നിസ്സംഗത അല്ലെങ്കില്‍ നിരാശ ...ഏതാണ്ട് അതിന്‍റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്..ഏതായാലും ഞാന്‍ ചില മെഡിസിന്‍സ് കുറിക്കുന്നുണ്ട് ... ഒരാഴ്ച കഴിഞ്ഞു വരൂ ..നമുക്ക് നോക്കാം എന്താ മാറ്റമെന്ന്.".

"അല്ല ഡോക്ടര്‍ അഡ്മിറ്റു ചെയ്യണമെന്നുണ്ടെങ്കില്‍ .................."
"ഹേയ്.. അതിന് അവര്‍ക്ക് അതിന് തക്ക ഒരു കുഴപ്പവുമില്ല..നിങ്ങളായിട്ട്‌ അങ്ങനൊരു ഫീലിംഗ്സ് അവരില്‍ ഉണ്ടാക്കുകയുമരുത്....ഒന്നും സംഭവിച്ചിട്ടില്ലാ എന്ന രീതിയില്‍ തന്നെ ഇടപഴകുക..പഴേ പോലെ തന്നെ സ്നേഹത്തോടും , സന്തോഷത്തോടും കൂടി ....ഞാന്‍ നേരത്തെ പറഞ്ഞല്ലോ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു" ...
"എനിക്കു മനസ്സിലായി ഡോക്ടര്‍ "...
"എന്നാല്‍ ശരി ..വിഷ് യു ഓള്‍ ദി ബെസ്റ്റ് ."..
"താങ്ക്യു ഡോക്ടര്‍ ........."
അയാള്‍ യമുനയും കൂട്ടി വീട്ടിലേക് തിരിച്ചു.....

പിറ്റേന്ന് രാവിലെ കാറില്‍ നിന്നിറങ്ങി വിസിറ്റെഴസ് റൂമിലെത്തിയപ്പോഴേ സിസ്റ്റര്‍ രജനി അയാളുടെ അടുത്തേയ്ക്കോടി വന്നു ...
"ഡോക്ടര്‍ ഇന്നലെ വന്ന ആ പെഷ്യന്റില്ലേ ...യമുന ...അവര്‍ ആത്മഹത്യ ചെയ്തു" ...
"എപ്പോള്‍ ....എങ്ങനെ ..അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു "..
"ഇന്നലെ രാത്രിയിലോ മറ്റോ ആയിരിക്കണം ..ടെറസ്സിനു മുകളില്‍ നിന്നു താഴേക്കു ചാടിയതാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്"...
"ഓ ..ഗോഡ് !.."

അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ റൂമിലേയ്ക്ക് നടന്നു ...ഉച്ച കഴിഞ്ഞിട്ടും ഒരു വല്ലാത്ത അസ്വസ്ഥത ഡോക്ടറെ അലട്ടുന്നുണ്ടായിരുന്നു..എങ്ങനെങ്കിലും നേരം വൈകിയാ മതിയെന്ന അവസ്ഥയിലായിരുന്നു അയാള്‍...
എന്നത്തേക്കാളും നേരത്തെ അന്ന് വീട്ടിലെത്തി ...പതിവ് ചായ കുടി പോലുമില്ലാതെ നേരെ ബെഡിലേക്ക് വീണു ..

"ഇതെന്താ ഇന്ന് പതിവില്ലാതെ ..ഈ നേരത്തൊരു കിടപ്പ് "...
ഭാര്യയുടെ ശബ്ദം അയാളെ പാതിമയക്കത്തില്‍ നിന്നുണര്‍ത്തി..
"ഒന്നുമില്ല സ്മിതേ ..ഒരു തല വേദന ഒന്നു മയങ്ങി കഴിഞ്ഞാല്‍ മാറും ...
നീ കുറച്ചുകഴിഞ്ഞു വിളിച്ചാല്‍ മതി.".
"ബാം എന്തേലും പുരട്ടണോ "?
"ഹേയ് വേണ്ട ..ഞാന്‍ പറഞ്ഞില്ലേ ഒന്നു മയങ്ങിയാ മതി..പോകുമ്പോള്‍ ആ ഫാനൊന്നിട്ടെരെ"...

രാത്രി ഏതാണ്ട് ഒന്‍പതരയോടെ അവര്‍ വിളിച്ചുണര്‍ത്തും വരെ അയാള്‍ ഗാഡ്ഢമായുറങ്ങി..
"ഇതെന്തൊരുറക്കമാ ഇത് ..എണീറ്റെ ഫുഡ്‌ കഴിക്കണ്ടേ."?
"മം ..അയാള്‍ വെറുതെ ഞരങ്ങി" ...
എന്തെങ്കിലും കഴിച്ചെന്നു വരുത്തി വീണ്ടും ബെഡ് റൂമിലേക്ക്‌ തന്നെ നടന്നു ...
"ഇന്നെന്താ ഒരു മൂഡോഫ് "?
സ്മിത അയാളോട് ചേര്‍ന്നു കിടന്നു കൊണ്ട് ചോദിച്ചു ..
"ഇന്നലെ എന്റടുത്തൊരു പെഷ്യനറ്റു വന്നിരുന്നു..
കൂടെ അവരുടെ ഹസ്ബന്‍റ്റും ... അയാള്‍ നേരത്തെ എന്നെ വന്നു കണ്ടു ഭാര്യുടെ അസുഖത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു ..അവരെ അയാളും അമ്മയും കൊല്ലാന്‍ നോക്കുന്നൂന്നു പറയുന്നെന്നും ..മാത്രമല്ല അയാളെ അപായപ്പെടുത്താന്‍ അവര്‍ ഇടയ്ക്ക് ശ്രമിക്കുകയും ചെയ്തത്രേ" ...
"എന്നിട്ട് .".!!

"ഞാന്‍ അവരെ വിശദമായ കൌണ്‍സിലിങ്ങിനു വിധേയയാക്കി....പക്ഷേ എന്നെ അത്ഭുദപ്പെടുത്തിയത് അവരുടെ സംസാരത്തില്‍ ഒരിക്കല്‍ പോലും അസ്വഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് ...ഭര്‍ത്താവ് മൂന്ന് തവണ അവരെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു ..ഞാന്‍ ആകെ അങ്കലാപ്പിലായിരുന്നു...എന്ത് പറയണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ ..ശരിക്കും എന്‍റെ കരിയറിലെ ആദ്യത്തെ അനുഭവം"

"ഒടുവില്‍ എന്ത് പറഞ്ഞു വിട്ടു".
"ചില മരുന്നുകള്‍ കുറിക്കുന്നുന്ടെന്നും ഒരാഴ്ച കഴിഞ്ഞു നോക്കാമെന്നും ഞാന്‍ അയാളോട് പറഞ്ഞു....പക്ഷേ..".
"എന്തുണ്ടായി."
സ്മിത തല ഉയര്‍ത്തി അയാളെ നോക്കി.
"അവരിന്നലെ രാത്രി ടെറസ്സിനു മുകളില്‍ നിന്നു ചാടി സൂയിസൈഡു ചെയ്തു .....
എനിക്കിപ്പഴും എന്തോ ഒരുതരം ...നമ്മള്‍ പറയാറില്ലേ ചില സംഭവങ്ങള്‍ മനസ്സില്‍ നിന്നു പെട്ടെന്ന് മായില്ലെന്നൊക്കെ... ആ ഒരു ഫീല്‍..ഒരു തരം ഇറിട്ടേഷന്‍ ...ഇത്തരം ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് ..പക്ഷേ ഇത് അവരോടു അത്രയും സംസാരിച്ചിട്ടും അവരുടെ മനസ്സ് പിടികിട്ടാതെ പോയത്....അതും അന്ന് രാത്രി തന്നെ, അവര്‍" ......

"ഹോസ്പിറ്റലിനടുത്തു തന്നാ വീടെന്നു സിസ്റ്റര്‍ രജനി പറഞ്ഞിരുന്നു ...മെയിന്‍ റോഡില്‍ നിന്നു കുറച്ചുള്ളിലോട്ട് കയറിയാ വീട്..തിരിച്ചു വരുന്ന വഴി ആള്‍ക്കൂട്ടം കണ്ടിരുന്നു.".
"അങ്ങോട്ട്‌ കയറിയില്ലേ.".?
"ഇല്ല ..എനിക്കു മനസ്സ് വന്നില്ലാ.".
അവരുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്ന പോലെ ...
"എന്തായാലും കഷ്ടമായിപ്പോയി ...അവരുടെ വിധി .അല്ലാതെന്തു പറയാന്‍ ...നേരമൊരുപാടായി ഉറങ്ങണ്ടേ"..
സ്മിത ലൈറ്റണച്ചു കിടന്നു..

രാത്രിയിലെപ്പോഴോ അയാളുടെ അലര്‍ച്ച കേട്ടാണ് സ്മിത ഞെട്ടിയുണര്‍ന്നത് ...ഉണര്‍ന്നു നോക്കുമ്പോള്‍ സതീഷ്‌ ഉണര്‍ന്നിരുന്നു കിതയ്ക്കുന്നു ...
"എന്താ ..എന്ത് പറ്റി ..എന്തിനാ നിലവിളിച്ചേ"..അവളുടെ ശബ്ദം പതറിയിരുന്നു..
പിന്നെയും അല്‍പ നേരം കഴിഞ്ഞാണ് അയാള്‍ സംസാരിച്ചത് .....
"ഒരു സ്വപ്നം ...ആ സ്ത്രീ ... കണ്‍ മുന്നിലെന്നപോലെ ....അവര്‍ അലറി വിളിക്കുന്നുണ്ടായിരുന്നു ..
എന്നെ കൊന്നതാ..കൊന്നതാന്ന്.".

"ഞാന്‍ പറഞ്ഞില്ലേ അത് തന്നെ ഓര്‍ത്തോണ്ടു കിടന്നിട്ടാ..
വെള്ളം വേണോ "?
"മം "..
അയാള്‍ മൂളി
"എന്നാലും ...ശരിക്കും അവരെ കണ്ട പോലെ" ..
"അതാ ഞാന്‍ പറഞ്ഞെ ..ഇനിയെങ്കിലും അത് മനസ്സീന്നു കളയാന്‍ അല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലാ" ......

രാവിലെ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് കുറേ ആളുകള്‍ മുള്ള് വേലി ചാടി അടുത്ത പുരയിടത്തിലേക്ക് ഓടുന്നത് കണ്ടത് ...
കാര്‍ സ്ലോ ചെയ്തു നോക്കിയപ്പോഴാണ് മനസ്സിലായത്‌ അവര്‍ ഓടുന്നത് അജയന്‍റെ വീട്ടിലേക്കു തന്നെ..
റോഡിനു കുറുകെ ഓടുകയായിരുന്ന ഒരാളെ അയാള്‍ ഹോണ്‍ അടിച്ചു വിളിച്ചു ...അയാള്‍ തിരിഞ്ഞു കാറിനടു ത്തെയ്ക്ക് വന്നു ചോദ്യഭാവത്തില്‍ നോക്കി ...
"എന്താ എല്ലാരും അങ്ങോട്ടോടുന്നെ "
.....അയാള്‍ ഗ്ലാസ്സ് താഴ്ത്തി ചോദിച്ചു..

"ഇന്നലെ ചാടി ചത്ത പെണ്ണില്ലേ..അവടെ കെട്ടിയോന്‍ മാവില് തൂങ്ങി നിക്കുന്നെന്നു...അവളെ അവന്‍ കൊന്നതാരുന്നൂന്നാ പറേന്നെ"...
അതും പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു..
ഡോക്ടര്‍ സതീഷിനു കണ്ണില്‍ ഇരുട്ട് നിറയുന്ന പോലെ തോന്നി...മുന്നില്‍ റോഡില്ല പകരം കട്ട പിടിച്ച ഇരുട്ട് മാത്രം ..

'അയാള്‍ അവരെ കൊന്നതാണോ ?
അതോ വിഷമം സഹിക്കാന്‍ വയ്യാതെ അയാള്‍..
അപ്പൊ ഇന്നലെ കണ്ട സ്വപ്നം ...'

മുന്നിലെ ഇരുട്ടില്‍ തനിക്കു ഭാരം നഷ്ടപ്പെടുന്ന പോലെ അയാള്‍ക്ക്‌ തോന്നി ...
കാതുകളില്‍ ഇപ്പോള്‍ ആ സ്ത്രീയുടെ ആക്രോശം ചെവി തുളച്ചു കേറുന്നപോലെ......
"ഞാന്‍ പറഞ്ഞില്ലേ എന്നെ അയാള്‍ കൊല്ലുമെന്ന്" .................................

പുതിയ സമവാക്യങ്ങള്‍ !!

അന്ന് ഞായറാഴ്ച ആയിരുന്നിട്ടു കൂടി അശ്വതി നേരത്തെ ഉണര്‍ന്നു. അവള്‍ കൈ എത്തി മൊബൈലെടുത്തു ..
"ഓ !..മണി ആറര ആയതേയുള്ളൂ ..."
അനന്തേട്ടന്‍ തിരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ് ... തൊട്ടിലില്‍ കിങ്ങിണിയും അച്ഛനെപ്പോലെ സുഖ സുഷുപ്തിയില്‍ ..
നേര് പറഞ്ഞാല്‍ ഇന്നിത്ര നേരത്തെ എഴുന്നെല്‍ക്കണ്ട ഒരു കാര്യവുമില്ല.
അനന്തേട്ടന് ഓഫീസ്സില്‍ പോകണ്ടാ. രാവിലെ പ്രത്യേകിച്ച് സര്‍ക്കീട്ടോ കാര്യങ്ങളോ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലാ താനും ..

എന്നിട്ടും നേരത്തെ ഉണര്‍ന്നു ...
പഠിക്കുന്ന കാലം തൊട്ടേയുള്ള ശീലമാണ് അതിരാവിലെ കൃത്യമായിട്ടുള്ള ഈ ഉണര്‍ന്നെണീക്കല്‍.
അനന്തേട്ടനുമൊത്ത് ഈ നഗരത്തിലേക്ക് കുടിയേറിയപ്പോഴും ആ പതിവ് തെറ്റിയിട്ടില്ല.
"ശ്രീമതി നിദ്രയോട് വിടപറഞ്ഞ സ്ഥിതിക്ക് പതിവ് മുടക്കണ്ടാ ."..
അനന്തന്റെ തല ചരിച്ചുള്ള ചോദ്യം അശ്വതിയെ ചിന്തകളില്‍ നിന്നുണര്‍ത്തി..
"എന്ത് "..?
"പ്രഭാതത്തിന്റെ നവോന്മേഷം "......
"ഓ !...ചായ ...
ശ്രീമാന്‍ പതിവില്ലാതെ ആലങ്കാരിക ഭാഷ ഉപയോഗിച്ചത് കൊണ്ട് ചോദിച്ചതാണേ"..., അവള്‍ എണീറ്റ്‌ മുടി ഒതുക്കി കെട്ടുന്നതിനിടയില്‍ പറഞ്ഞു ..


"അതെന്താ ഇയാള്‍ക്ക് മാത്രമേ ..വിശ്വ സാഹിത്യോം ബ്ലോഗെഴുത്തും പറഞ്ഞിട്ടുള്ളൂ ... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും ഈ പാവം ഭര്‍ത്താവും വല്ലപ്പോഴും ഇത്തിരി സൌരഭ്യം പൊഴിക്കട്ടെന്റെ ഭാര്യേ".

"ഞാന്‍ എതിരൊന്നും പറഞ്ഞില്ലേ ........ഒരു പത്തു മിനിട്ട് ....ചായ റെഡി .. മോളുണരുന്നോന്നു ശ്രദ്ധിച്ചോണേ "....

അശ്വതി അടുക്കളയിലേക്കു നടന്നു..
പാത്രം മോറുന്നതിനടയില്‍ വടക്കോട്ടുള്ള ജനല്‍പ്പാളി തുറന്നു ..
അതേ.., ആ സ്ത്രീ ഇന്നും മുറ്റത്ത്‌ തന്നെയുണ്ട്‌ ...
നല്ല വേഗത്തില്‍ മുറ്റമടിക്കുന്നു ....എഴുപതോടടുത്തു പ്രായം തോന്നിക്കും ...ഈ പ്രായത്തിലും അവര്‍ വീട്ടു പണിക്കു നില്‍ക്കുന്നതില്‍ അശ്വതി അത്ഭുതപ്പെട്ടു ..


രണ്ടാഴ്ചയോളമായിക്കാണും അവിടെ പുതിയ താമസക്കാര്‍ എത്തിയിട്ട് .. ഭാര്യേം , ഭര്‍ത്താവും പിന്നെ പ്രായം ചെന്ന ആ ജോലിക്കാരി തള്ളയും ..
അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നത് ഊഹം മാത്രമാണ് ...
കാരണം ഇത്രേം നാളായിട്ട് ഒരിക്കല്‍പ്പോലും അവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല ..
എന്തിനു അയലത്തുകാരുടെ പേരു കൂടി അറിയില്ല ...പിന്നല്ലേ അടുപ്പം കൂടല്‍ ..

കുറേ നാളായി അടച്ചു പൂട്ടി കിടന്ന ആ വീട്ടില്‍ പുതിയ താമസക്കാരെത്തിയപ്പോള്‍ ആശ്വാസം തോന്നിയിരുന്നു.. ഏറെക്കുറെ ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഒന്നു വിളിച്ചാല്‍ക്കൂടി കേള്‍ക്കാന്‍ അടുത്തെങ്ങും ഒരു താമസം ഇല്ലെന്നു പറയാം...വീടെന്നു പറയാന്‍ ആ പാടത്തിനു നടുവിലായി രണ്ട് മൂന്നു ചെറിയ കൂരകള്‍ മാത്രം . നഗരത്തിന്റെ ഒച്ചപ്പാടില്‍ നിന്നും കുറച്ചെങ്കിലും അകന്നൊരു വീട് വേണമെന്നത് തന്റെ നിര്‍ബന്ധമായിരുന്നു ..

ഈ വീട് കാണാന്‍ വന്നപ്പോഴേ അനന്തേട്ടന്‍ എതിര്‍ത്തു,
"നോക്ക് അശ്വതി , ഇവിടുന്നു ഓഫീസിലേക്ക് മിനിമം മുക്കാല്‍ മണിക്കൂറെങ്കിലും ഡെയിലി വണ്ടി ഓടിക്കണം. ആര്‍ക്കെങ്കിലും ചെറിയൊരു കോള്‍ഡ് വന്നാല്‍ക്കൂടി കാണിക്കാന്‍ നല്ലൊരു ക്ലിനിക് ഉണ്ടോ ഇവിടെ ? ...എന്തിന് ചുറ്റുവട്ടത്തെങ്ങും
ഒരു ചെറിയ കട കൂടിയില്ല ...ആകെപ്പാടെ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഭാര്‍ഗ്ഗവീ നിലയം എന്തായാലും നമുക്ക് വേണ്ട" .

കാര്യകാരണങ്ങള്‍ അക്കമിട്ടു നിരത്തി പുള്ളിക്കാരന്‍ കുറേ എതിര്‍ത്തെങ്കിലും ഒടുവില്‍ തന്റെ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു.

ചൂട് ചായ കപ്പില്‍ പകര്‍ന്നു അവള്‍ അനന്തന്റെ അടുക്കലേക്കു നടന്നു .
"അനന്തേട്ടാ.."
"മം .."
അയാള്‍ മൂളിക്കേട്ടുകൊണ്ട് ചായക്കപ്പു വാങ്ങി.
"ബ്രേക്ക്ഫാസ്റ്റിനു ശേഷം നമ്മള്‍ അപ്പുറത്തെ വീട്ടിലേക്കു പോകുന്നു ...പുതിയ അയല്‍ക്കാരെ അങ്ങോട്ട്‌ ചെന്ന് പരിചയപ്പെടുന്നതാണ് മര്യാദ."
"അത് വേണോ? അയലത്തുകാരന്റെ സ്വസ്ഥതയിലേക്ക് ആവിശ്യമില്ലാതെ കല്ലെറിയാന്‍ ചെല്ലെരുതെന്നാണ് അണ്‌ കുടുംബ വ്യവസ്ഥിതിയുടെ ആപ്തവാക്യം ..അത് കൊണ്ട് പ്രത്യേകിച്ചൊരു അജന്തയുമില്ലാത്ത ഈ സന്ദര്‍ശന പരിപാടി റദ്ദു ചെയ്യുന്നതല്ലേ ഉചിതം" ,
അയാള്‍ പത്രം നിവര്‍ത്തി സിറ്റ്ഔട്ടിലെ പടിക്കെട്ടിലെക്കിരുന്നു കൊണ്ട് പറഞ്ഞു ..

"അതിനിപ്പം അവിടെ ബന്ദും ഹര്‍ത്താലുമൊന്നും പ്രഖ്യാപിക്കാന്‍ പോകുവല്ലല്ലോ കല്ലെറിയാനായിട്ട്‌...പ്ലീസ് അനന്തേട്ടാ ..ഏറിയാലൊരു പതിനഞ്ചു മിനിട്ട് ..അതില്‍ കൂടുതല്‍ വേണ്ട ... എനിക്കെന്തോ അവരെപ്പറ്റി കൂടുതല്‍ അറിയാന്‍ ഒരാകാംക്ഷ ..
അവിടെ എന്തോ അസാധാരണമായി .................എന്താ പറയുക ....അങ്ങനെ ഒരു തരം ഫീല്‍ ..."

അശ്വതി പകുതിക്ക് നിര്‍ത്തി ...

"ഓ ...രോഗം ഇപ്പൊ പിടികിട്ടി ...ഭവതിയുടെ കഥാ സരിത് സാഗരം കുറേ നാളായി വരണ്ടുണങ്ങി കിടക്കുകയാണല്ലോ ...വേനലിലെ മഴത്തുള്ളി തേടിയുള്ള യാത്രയാണ് ഉദ്ദേശം ....എന്തായാലും അതിരാവിലെ തന്നെ ഞാനില്ല ..വൈകിട്ടോ മറ്റോ നോക്കാം ...."

"അതല്ലേട്ടാ കാര്യം.. അവരവിടെ താമസം തുടങ്ങീട്ടു ഏതാണ്ട് രണ്ടാഴ്ച ആയില്ലേ ....ആ ജോലിക്കാരി തള്ളെ മാത്രമേ പുറത്തങ്ങനെ കാണാറുള്ളൂ ...ഒരു തവണയോ മറ്റോ ആ ചെറുപ്പക്കാരി പെണ്ണ് മുടിയിലെ ഉടക്ക് കളഞ്ഞ് മുറ്റത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. .സാധാരണ ഒരു പുതിയ സ്ഥലത്ത് താമസം തുടങ്ങുന്നവര്‍ അങ്ങനെയാണോ ? ഒന്നുമില്ലെങ്കിലും വീടും പരിസരവും ഒന്നു ചുറ്റക്കാണുകയെങ്കിലും ചെയ്യില്ലേ ...
ഇത് , അയാളെ വന്നന്ന് കണ്ടേന് ശേഷം പിന്നെ ഇത് വരെ വീട്ടു മുറ്റത്ത്‌ പോലും കണ്ടിട്ടില്ലാ....ഞാന്‍ പറഞ്ഞില്ലേ എന്തൊക്കെയോ നിഗൂഡതകള്‍ ..........ഒരു പക്ഷേ എന്റെ തോന്നലാവാം....... എന്നാലും............."


"എന്റെ പൊന്നു ഭാര്യേ ...ഭാവന നല്ലതാ .....അതിനെ ജീവിതവുമായി കൂട്ടിക്കുഴയ്‌ക്കുന്നത് ശുദ്ധ വിവരക്കേടെന്നു മാത്രമേ പറയാനാകൂ ...ഇപ്പൊ ഈ പറഞ്ഞു വെച്ചതിന്‌ എന്ത് ലോജിക്കാ ഉള്ളെ ...അവര് വീടിനു പുറത്തിറങ്ങുന്നതും,അകത്തു കേറുന്നതുമെല്ലാം നിന്നേ ഫോണ്‍ ചെയ്തറിയിച്ചിട്ടാ...ഇരുപത്തി നാല് മണിക്കൂറും നീ അവരെ ഫോക്കസ് ചെയ്തിരിക്കുവാണോ ? അല്ലല്ലോ ...... അവരെ അവരുടെ പാട്ടിനു വിട്ടേക്ക് ....."
അയാള്‍ പത്രത്തിലേക്ക് മുഖം താഴ്ത്തി .... അശ്വതി കുറച്ചു നേരം കൂടി അതേ നില്‍പ്പ് തുടര്‍ന്നു .....പിന്നെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അകത്തേയ്ക്ക് തിരിഞ്ഞു നടന്നു ...


ഉച്ചയ്ക്കൊരു പന്ത്രണ്ടര കഴിഞ്ഞു കാണും...അശ്വതി ചോറും കറികളും പാത്രത്തിലേക്ക് പകര്‍ന്നു കൊണ്ട് നില്‍ക്കുകയായിരുന്നു . പെട്ടെന്ന് അപ്പുറത്ത് നിന്നും ഉച്ചത്തിലുള്ള സംസാരോം ബഹളോം കേട്ടു...അവള്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ..അതേ, ആ വീട്ടില്‍ നിന്നു തന്നെയാണ് ...ഭാര്യേം ഭര്‍ത്താവും കൂടി വേലക്കാരി തള്ളയോട് കയര്‍ക്കുകയാണ്‌ ... അവള്‍ക്കു കാര്യം മനസ്സിലായില്ല....


"മൂന്നു നേരം വെട്ടി വിഴുങ്ങിയാപ്പോരാ ...മേലനങ്ങി എന്തേലും പണിയെടുക്കണം ..." അയാളുടെ ശബ്ദമാണ് ..

"നിങ്ങളോട് ഞാന്‍ അന്നേ പറഞ്ഞതാ, മുതുക്കി തള്ള ഭാരമാകത്തേയുള്ളന്ന് ..ഇപ്പൊഴോ ? "..
അതയാളുടെ ഭാര്യയാണ് ...
അതിനു മറുപടിയായി പ്രായം ചെന്ന സ്ത്രീ പതിഞ്ഞ ശബ്ദത്തില്‍ എന്തോ പറഞ്ഞു ... പിന്നെ കണ്ടത് യുവതി കാലുയര്‍ത്തി മുന്നോട്ടാഞ്ഞ്‌ തള്ളയെ ഒറ്റ തൊഴിക്കലാണ്...

അയ്യോ! അവര്‍ക്കൊപ്പം അശ്വതിയും നിലവിളിച്ചു പോയി .
"അനന്തേട്ടാ.... അവള്‍ നീട്ടി വിളിച്ചു ... ഒന്നിങ്ങോട്ടു വന്നേ വേഗം ...."

വിളിച്ചു തീരും മുന്‍പേ അയാള്‍ ഓടിയെത്തിയിരുന്നു ...
"എന്താ ...എന്ത് പറ്റി ..."
അയാള്‍ സംഭ്രമത്തോടെ ചോദിച്ചു ..
"അതാ ...അവിടെ..." അവള്‍ അപ്പുറത്തേയ്ക്ക് കൈ ചൂണ്ടി..
"എന്താ വഴക്കാണോ ?"
ആ സ്ത്രീ ഇപ്പോള്‍ കുത്തിയിരുന്നു കരയുകയാണ് ... അയാളേം, ഭാര്യേം കാണുന്നില്ല .....
"എന്താ കാര്യം" ..?

അനന്തന്‍ വീണ്ടും ചോദിച്ചു ..
"അവര്‍ ആ സ്ത്രീയെ തൊഴിച്ചു വീഴ്ത്തി ....ഒരു പാട് ചീത്തേം വിളിച്ചു ....മനുഷ്യത്വമില്ലാത്ത ദ്രോഹികള്‍ .. ഒന്നുമില്ലേലും അവരുടെ പ്രായമെങ്കിലും നോക്കണ്ടേ.. വേലക്കാരിയാണെന്ന്‍ വെച്ച്‌ ഇങ്ങനെ ചെയ്യാമോ ?
അവരായിട്ടാ ..അല്ലെങ്കില്‍ ഇന്നത്തെക്കാലത്ത് .".....

അശ്വതി പിന്നെയും എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് പ്ലേറ്റിലേക്ക് ചോറ് വിളമ്പി ...
"എന്തെങ്കിലും ആകട്ടെ ..നീ ശ്രദ്ധിക്കാന്‍ നില്ക്കണ്ടാ ....അതവരുടെ കാര്യം .. ബെസ്റ്റ് ടീം തന്നെ ...എന്തായാലും രാവിലെ പോകാതിരുന്നത് നന്നായി .."

അതും പറഞ്ഞു അനന്തന്‍ ഡൈനിംഗ് റൂമിലേക്ക്‌ നടന്നു..


രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അശ്വതിയുടെ മനസ്സ് നിറയെ ഉച്ചയ്ക്കലത്തെ സംഭവമായിരുന്നു..അത് കണ്ടത് മുതല്‍ ഒരു തരം അസ്വസ്ഥത മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു..
"അനന്തേട്ടന്‍ ഉറങ്ങിയോ ?
അവള്‍ അയാള്‍ക്ക്‌ നേര്‍ക്ക്‌ തിരിഞ്ഞു കിടന്നു ചോദിച്ചു.
"ഇല്ലാ ..എന്തേ " ?
"അല്ലാ, ഞാനിപ്പോഴും അവരെക്കുറിച്ചാലോചിക്കുവാരുന്നു...."
"ആരെക്കുറിച്ച് .." ?
"അപ്പുറത്തെ വീട്ടിലെ" ......
"നീ ഇത് വരെ അത് കളഞ്ഞില്ലേ ?....?
"ഇല്ല ഏട്ടാ ... അത് മനസ്സീന്നു പോകുന്നില്ലാ" ..

"അശ്വതീ..., ചെറിയ കാര്യങ്ങളോട് പോലും നിനക്ക് വല്ലാത്ത സോഫ്റ്റ് കോര്‍ണറാ .. ഒരു പക്ഷേ നിന്റെ എഴുത്തിന്റേം വായനേടെം ഒക്കെ ഒരു റിഫ്ലെകഷന്‍ ആകാം ...ഒരു ദിവസം പുലര്‍ന്നു അസ്തമിക്കുന്ന വരെ നമ്മള്‍ എന്തെല്ലാം കാണുന്നു .....ഗുഡ് ആന്‍ഡ്‌ ബാഡ് ..അതില്‍ പലതിനും നമ്മളുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും കാണില്ല ... അതെല്ലാം മനസ്സില്‍ കൊണ്ട് നടക്കാന്‍ പറ്റുമോ? അത് ആവിശ്യമില്ലാത്ത സ്‌ട്രെസ് വരുത്തി വെയ്ക്കും..സൊ ,യു ജെസ്റ്റ് ലീവ് ഇറ്റ് ..ദാറ്റ്സ്‌ ബെറ്റര്‍ ".

"അതല്ലാ ..ഞാന്‍ ആ തള്ളയെക്കുറിച്ചാ ആലോചിക്കുന്നെ .....ഇത്രേം പ്രായം ചെന്ന സ്ത്രീയെ ആരെങ്കിലും വീട്ടു ജോലിക്ക് വിടുമോ ? അതും സ്ഥിരമായി അവിടെ തന്നെ .....അവര്‍ക്ക് വീടും വീട്ടുകാരും ഒന്നും കാണില്ലേ ....ഭര്‍ത്താവും ..മക്കളുമൊക്കെ ഉണ്ടെങ്കില്‍ , അവര്‍ അവരെ ഇങ്ങനെ കഷ്ടപ്പെടാന്‍ വിടുമോ ? ഒരു പക്ഷേ അവര്‍ ഇവരെ ഉപേക്ഷിച്ചതാകുമോ ? അതോ ഇനി അവര്‍ ആരുമില്ലാത്തവരാകുമോ? ജീവിക്കാന്‍ വേറെ ഗതിയില്ലാത്തത് കൊണ്ട് ഇവരോടൊപ്പം" .....
അശ്വതി ആ വാചകം പൂരിപ്പിച്ചില്ല.

"എന്റശ്വതീ , നിന്നേക്കൊണ്ടു ഞാന്‍ തോറ്റു....അവരാരെങ്കിലും ആകട്ടെ ....എങ്ങനേലും ജീവിക്കട്ടെ ... അതല്ല വിടാന്‍ ഉദ്ദേശമില്ലെങ്കില്‍ നല്ലൊരു കഥയ്ക്കുള്ള സ്കോപ്പുണ്ട്...."അയല്‍ വീട്ടിലെ നിഗൂഡതകള്‍" എന്നോ മറ്റോ കിടിലന്‍ ഒരു പേരും കൊടുക്കാം ...കുത്തിയിരുന്നു നേരം വെളുപ്പിച്ചോ ...എനിക്കുറങ്ങണം ....നാളെ ഓഡിറ്റിംഗ് ഉള്ളതാ ..നേരത്തെ പോണം .....ഗുഡ് നൈറ്റ് ."...
അവള്‍ പിന്നെയും ഓരോന്നാലോചിച്ച് അങ്ങനെ കിടന്നു ...ഇടയ്ക്ക് കുഞ്ഞുണര്‍ന്നത്‌ ഉറക്കത്തേയും ചിന്തകളേം ഒരു പോലെ മുറിച്ചു ..


രാവിലെ അനന്തന് കൊണ്ട് പോകാനുള്ള ടിഫിന്‍ ബോക്സ് പായ്ക്ക് ചെയ്തു ടേബിളില് വെച്ചിട്ട് കിച്ചണിലേക്ക് വന്നതാരുന്നു അശ്വതി ... അപ്പുറത്തെ വീട്ടീന്ന് ഒരു കരച്ചില്‍ കേള്‍ക്കുന്ന പോലെ ..അതോ തോന്നുന്നതാണോ ......അല്ലാ ശരിക്കും ...അതെ.., അതവരുടെ ശബ്ദം തന്നെ ...മുറ്റത്തെങ്ങും ആരേം കാണുന്നില്ല.. അപ്പോള്‍ അകത്തു നിന്നു തന്നെ... അവര്‍ വീണ്ടും ആ സ്ത്രീയെ ഉപദ്രവിക്കുകയായിരിക്കുമോ? അവളുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഓടി മറഞ്ഞു.

ഇപ്പോള്‍ വൃദ്ധയുടെ തേങ്ങിക്കരച്ചില്‍ കുറച്ചു കൂടി ഉച്ചത്തിലായ പോലെ ...അശ്വതി പുറത്തേയ്ക്കിറങ്ങി ..ആരോ പിടിച്ച് വലിക്കുന്ന പോലെ അവള്‍ മുന്നോട്ടു നടന്നു ...മതിലിനും ..ഗേറ്റിനും ഇടയിലുള്ള ചെറിയ വിടവിലൂടെ അകത്തേയ്ക്ക് കടന്നു ....തെക്ക് വശത്തെ മുറിയില്‍ നിന്നാണ് സംസാരം .... ജനാല തുറന്നു കിടക്കുകയാണ് ...അവള്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് നടന്നു ...ജനല്‍ കര്‍ട്ടന്‍ താഴേന്നു പതുക്കെ മാറ്റി നോക്കി ...ജനലിനോട്‌ ചേര്‍ന്ന് അലമാര വെച്ചിരിക്കുന്നതിനാല്‍ കാഴ്ച വ്യക്തമല്ല ...അവള്‍ കഴിയാവുന്നത്ര തല എത്തിച്ചു നോക്കി ..തള്ള നിലത്തു കുനിഞ്ഞിരുന്ന് അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു തേങ്ങുകയാണ് ...അവരുടെ സംസാരം ഇപ്പോള്‍ വളരെ വ്യക്തമാണ് ....

"അശ്വതീ ".....അനന്തന്റെ നീട്ടിയുള്ള വിളി കേട്ട് അവള്‍ ഞെട്ടി മാറി .. വല്ലാതെ കിതച്ചു കൊണ്ട് വീണ്ടും അകത്തേയ്ക്ക് നോക്കി ...അവളെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ....
"അശ്വതീ ..നീ എവിടെയാ "?.....അനന്തന്‍ അടുക്കള വശത്തുനിന്നു നിന്നു ഉച്ചത്തില്‍ വിളിക്കുന്നു....അശ്വതി തിരിഞ്ഞോടി ...... അയാളുടെ മുന്നില്‍ എത്തിയ ശേഷമാണ് ഓട്ടം നിര്‍ത്തിയത് ....

...

"കുഞ്ഞു തൊട്ടിലില്‍ ഉണര്‍ന്നു കിടക്കുവാ .."
"നീ രാവിലെ തന്നെ എന്തിന് പോയതാ അവിടെ? ഓക്കേ ഞാനിറങ്ങുന്നു ..ഇപ്പൊ തന്നെ ലേറ്റ് ആയി ."..

"അനന്തേട്ടാ ....അ..വിടെ .....ആ സ്ത്രീ ...അ..വ..ര്‍ ...." അശ്വതി കിതപ്പിനും വെപ്രാളത്തിനുമിടയില്‍ പറഞ്ഞൊപ്പിക്കാന്‍ പാട് പെട്ടു...


"ഓക്കേ ..ഓക്കേ ...നീ കുഞ്ഞിന്റടുത്തോട്ടു ചെന്നേ ... വൈകിട്ട് പറയാം" അയാള്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്തു മൊബൈല്‍ ചെവിയോടു ചേര്‍ത്ത് കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.. ..

അശ്വതി അത് നോക്കി അവിടെ തന്നെ അനങ്ങാതെ നിന്നു.. കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി അയാള്‍ അശ്വതിയെ നോക്കി ....അവള്‍ ഇപ്പോഴും അതെ നില്‍പ്പാണ് ...ഷോക്കടിച്ച പോലെ .......

അകന്നു പോകുന്ന വാഹനം നോക്കി , അശ്വതി സ്ഥലകാല ബോധമില്ലാതെ അപ്പോഴും പിറ്പിറുക്കുന്നുണ്ടായിരുന്നു....
"ആ ...സ്ത്രീ..... അയാളുടെ .....അമ്മ..യാണ് ..
അയാ....ളുടെ....സ്വന്തം................

നിലനില്‍പ്പിനു വേണ്ടിയുള്ള സമരം - ഡാര്‍വിന്‍ തിയറി

"ത്ഫൂ !!...
നായിന്റെ മോന്‍ ...!"
രാഘവന്‍ നായര്‍ രാവിലെ തന്നെ മകനെ ഞാന്‍ നിന്റെ തന്തയല്ല എന്നറിയിച്ചു ..
"നാല് ചക്രം കിട്ടുന്ന കാര്യം അവന് ആക്ഷേപമാണ് പോലും ..
ബാക്കിയൊള്ളോര് ഒരോരുത്തന്റെ മുന്നീ തലേം ചൊറിഞ്ഞ് കൈയും കാലും പിടിച്ചു ഒരു വിധം ഒപ്പിച്ചെടുത്തപ്പോ ഇവിടുത്തെ തമ്പുരാന് കുറച്ചിലാണ് പോലും ..
കാശ് മാത്രമല്ല കാര്യം ..ചെയ്യുന്ന തൊഴിലിനു മാന്യത വേണമത്രേ ..

ത്ഫൂ ! സ്റ്റയിലന്‍ കഴുവേറി" !!

അയാള്‍ നീട്ടി തുപ്പുന്നതിനിടയില്‍ ഈണത്തില്‍ തെറി വിളിച്ചു .
വര്‍ഷങ്ങളായി ശ്രീമാന്‍ രാഘവന്‍ നായര്‍ അവര്‍കള്‍ സ്വപുത്രന്‍ രവിയോടുള്ള അഗാധമായ പുത്രവാത്സല്യം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്ന വേളകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടത് ..

"നിങ്ങള്‍ക്ക് രാവിലെ തന്നെ വാ തുറന്നു നല്ല വര്‍ത്തമാനം എന്തേലും പറഞ്ഞൂടെ മനുഷ്യാ ..
ഒന്നുമില്ലേലും അവനൊരു ജോലിക്കാര്യത്തിനു പോകുവല്ലേ..
'പിള്ളേ തല്ലിയാല്‍ തള്ളയ്ക്കു കൊള്ളുമെന്ന് ' ഭാര്‍ഗ്ഗവിയമ്മ..കണവനെ ബോദ്ധ്യപ്പെടുത്തി..
"പിന്നേ...മൂന്നു കൊല്ലം ഡിഗ്രിക്ക് ചെരയ്ക്കാന്‍ നടന്നിട്ട് കഷ്ടിച്ച് കിട്ടിയ പാസ് സര്‍ട്ടിഫിക്കെറ്റും കൊണ്ടു ചെന്നാലുടനെ നിന്റെ മോനെ അവര് സബ് കലക്ടറാക്കാന്‍ പോവല്ലേ ..
നാളത്തെ പത്രത്തില് നാല് കോളം വാര്‍ത്തേം കാണും ..നീ ഒരുങ്ങിയിരുന്നോ "...

"ഇതും കൂടി കിട്ടിയില്ലെങ്കിലും എന്നേക്കൊണ്ടു വയ്യാ ബ്രാണ്ടിക്കടെല് കണക്കപ്പിള്ളയാവാന്‍..
ഞാന്‍ മദ്യ വിരുദ്ധ സമിതി പ്രസിഡന്റാണെന്ന കാര്യം ഈ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന പകല് പോലത്തെ സത്യമാ..
ഈ കരിങ്കാലിപ്പണിക്കു പോയാ പിന്നേ അവരെടെ ഒക്കെ മുഖത്ത് ഞാനെങ്ങനെ നോക്കും" .....
രവി തന്തപ്പടിക്ക് മുന്നില്‍ തന്റെ നയം വെട്ടിത്തുറന്നു വ്യക്തമാക്കി .
"അയ്യോ ! പ്രസിഡണ്ട് സാറ് നോക്കിയില്ലെങ്കില്‍ പിന്നേ അവര് വലത്തേ കൈ കൊണ്ടു ചായേം കുടിക്കില്ലാ ..ഇടത്തേ കൈ കൊണ്ടു ചന്തീം കഴുകില്ലാ "....

അച്ഛന് വല്ലപ്പോഴുമെങ്കിലും അല്‍പ്പം സംസ്കാരത്തോടെ സംസാരിച്ചൂടെ....
"
പ് ഫാ ! തന്തെ സംസ്കരിക്കരിക്കാനെറങ്ങിയേക്കുന്നു ഒരു പുണ്യവാളന്‍ ....നാട്ടുകാര് ഇപ്പഴും പറേന്നൊണ്ട് ...പോന്റെ പഴേ കൊണവതിയാരങ്ങള്..
വെറുതെയല്ല കാര്‍ന്നോന്മാര് പണ്ടേ പറഞ്ഞു വെച്ചത് ...വാഴ വെയ്ക്കണ്ട നേരത്ത്" ..............................

"നിങ്ങളൊന്നു നിര്‍ത്തുന്നുണ്ടോ ..പ്രായമായ ചെറുക്കനോടാ പറേന്നേന്നോര്‍ക്കണം"...
ഭാര്‍ഗ്ഗവിയമ്മ ഭര്‍ത്താവിനെ അര്‍ത്ഥ ശാസ്ത്രം മുഴുവിക്കാന്‍ അനുവദിച്ചില്ല.
"മ്ഹൂം ..പ്രായം ...പുന്നയ്ക്കാ മൂത്തിട്ടെന്തിനാ...മണ്ണീ വീണു പൊടിയാന്‍ കൊള്ളാം ..
മുടിയാനായോരോ ജന്മങ്ങള് "....അയാള്‍ പിറു പിറുത്തു കൊണ്ടു പുറത്തേയ്ക്കിറങ്ങി

"മോനിതൊന്നും കാര്യമാക്കണ്ടാ ...
അല്ലെങ്കീ തന്നെ ഇതിപ്പം ആദ്യ മായിട്ടൊന്നുമല്ലല്ലോ".
അവര്‍ മകനെ സമാധാനിപ്പിച്ചു ....
"നീ നേരം കളയാണ്ട് പോകാന്‍ നോക്ക് ....പോന്ന വഴി അമ്പലത്തീ കേറി തൊഴാന്‍ മറക്കണ്ടാ.."

രവി ഇരുണ്ട മുഖത്തോടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി ..
ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അച്ഛന്റെ പുലഭ്യം പറച്ചില്‍ നിഴല്‍ പോലെ അയാളെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ തെറി കഷായത്തിന്റെ കവര്‍പ്പ് ഒരു തവണ പോലും അളവ് തെറ്റാതെ പകര്‍ന്നു തരുന്നതില്‍ അച്ഛനൊരു പ്രത്യേക വിരുതു തന്നെ പ്രകടിപ്പിച്ചു പോന്നു. സാധാരണ എല്ലാ വീടുകളിലും ഇളയ കുട്ടിയോട് ഒരു പ്രത്യേക വാത്സല്യം ..വീട്ടുകാര്‍ക്കെല്ലാം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ....എനിക്കാ പ്രത്യേകത വേണ്ടാ... മറിച്ച് അച്ഛന്റെ വായില്‍ നിന്ന് ഒരിക്കലെങ്കിലും നാമ വിശേഷ ണങ്ങളാല്‍ അലങ്കരിക്കപ്പെടാതെ നാല് ചുമരുകള്‍ പൊളിഞ്ഞു വീഴാത്ത മൃദുലതയില്‍ 'മോനേന്ന്' ഒരു വിളി ....അത്രെയെങ്കിലും കാലം തെറ്റി പിറന്ന ഒരിള മുറക്കാരന്റെ അവകാശ രേഖയില്‍ ഉള്‍പ്പെടില്ലേ.....

കുട്ടിക്കാലത്ത് പലപ്പോഴും തന്നെ മടിയിലിരുത്തി നെറ്റിയിലേക്ക് അനുസരണയില്ലാതെ പടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി നിറ കണ്ണുകളൊപ്പി അമ്മ പറയുമായിരുന്നു......
"അച്ഛന് രവിക്കുട്ടനോട് സ്നേഹ മില്ലാഞ്ഞിട്ടൊന്നുമല്ല ....
അനുസരണക്കേട്‌ കാട്ടാണ്ട് ..ചീത്ത കൂട്ടൊന്നും കൂടാതെ നല്ല കുട്ടിയായി വളര്‍ന്നു മിടുക്കനാവാനല്ലേ അച്ഛന്‍ വഴക്ക് പറേന്നെ "....
പൊള്ളലേറ്റ ഒരു ബാല്യത്തിനു അമ്മയുടെ ഈ തേന്‍ പുരട്ടല്‍ കുറച്ചൊന്നുമല്ലാ ആശ്വാസം പകര്‍ന്നിരുന്നത് ....

ഒരു തവണ തെക്കിനിയിലെ സംസാരം ശ്രദ്ധിച്ചു നടന്നതാണ് ..തൂണിനു മറഞ്ഞ് നിന്നു കണ്ടു ..വടക്കേതിലെ ബാലന്‍ മാമയോടു വെടി പറഞ്ഞിരിക്കുകയാണ് അച്ഛന്‍ ..ഉണ്ണിയേട്ടന്‍ അച്ഛന്റെ പിറകില്‍ നിന്നും തോളില്‍ക്കൂടി രണ്ട് കൈയും മുന്നോട്ടു കൊരുത്ത് ഊഞ്ഞാല്‍ ആടുന്നു .......
സത്യമായിട്ടും അമ്മയുടെ തേന്‍ പുരട്ടല്‍ അങ്ങാടി മരുന്നുപോലെ വെറും കളിപ്പീര് മാത്രമാണെന്ന് മനസ്സിലായി.

അച്ഛന്റെ തുടര്‍ന്നുള്ള സംസാരം അതിന്റെ വിശ്വാസ്യതയെ ബലപ്പെടുത്തുകയും കൂടി ചെയ്തു..
"ബാലാ ...ഉണ്ണിയുടെ കാര്യത്തില്‍ എനിക്കൊരു പേടിയുമില്ലാ.
മിടുക്കനാ ഇവന്‍...ഇവന്‍ നല്ലൊരു നിലേലെത്തും ..
അതെനിക്കുറപ്പാ ....ഒരു സംശയവും വേണ്ടാ..

പക്ഷെ രണ്ടാമത്തേത് വിത തെറ്റി ഉണ്ടായതാ ...
കൂമ്പ് പോയ വാഴക്കന്ന് പോലെ ....
ഒന്നുകില് വിത്ത് ഗുണം പത്തു ഗുണാകണം ..
അല്ലാച്ചാ ഒരസുര ജന്മമെങ്കിലും..
ഇത് രണ്ടും കെട്ടതാ...വെറും മൊണ്ണ ..
ഗതി പിടിക്കുമെന്ന് തോന്നുന്നില്ലാ"...

"അങ്ങനെ തീര്‍ത്തൊരു വിധിയെഴുത്ത് വേണ്ട രാഘവേട്ടാ ...
രവി കുട്ടിയല്ലേ ...അവന്‍ നന്നായിക്കോളും ....
സമയം ഇനിയുമെത്ര കെടക്കുന്നു" ...
"ഇല്ല ബാലാ ..എനിക്ക് തീരെ പ്രതീക്ഷയില്ല ...
മുള കണ്ടാലറിയാം, വിള എങ്ങനാരിക്കൂന്നു .."

ഇടവപ്പാതിയിലെ മഴപോലെ തോര്‍ന്നു നിന്ന രണ്ട് കുഞ്ഞു കണ്ണുകള്‍ തൂണിനു പിറകില്‍ വീണ്ടും പെയ്തു തുടങ്ങി ....
വിത തെറ്റി ഉണ്ടായെതാണ് താനെന്നു പലപ്പോഴും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ....പക്ഷേ അന്നൊന്നും അതിന്റെ പൊരുള്‍ പിടി കിട്ടിയിരുന്നില്ല .....

പത്താം തരത്തില് കഷ്ടപ്പെട്ടൊരു ഫസ്റ്റ് ക്ലാസ്സ് വാങ്ങീട്ടും അച്ഛന് വലിയ മതിപ്പൊന്നും ഇല്ലാരുന്നു ...
"ഇന്നത്തെക്കാലത്ത് ടെക്നിക്കലായിട്ടെന്തെങ്കിലും അറിഞ്ഞില്ലെങ്കില്‍ ജോലി തെണ്ടി തെക്കുവടക്ക് നടക്കാമെന്നെയുള്ളൂ .... പോളിക്കോ മറ്റോ നോക്കാമെന്ന് വെച്ചാല്‍ സയന്‍സിനും, കണക്കിനും കൊട്ടക്കണക്കിനാ മാര്‍ക്ക് വാങ്ങി കൂട്ടിയെക്കുന്നെ "....
അദ്ദേഹം ആധികാരികമായിത്തന്നെ ഒരു വിലയിരുത്തല്‍ നടത്തി..

അച്ഛന്‍ ഉണ്ണിയേട്ടനെ എന്ട്രന്‍സ് എഴുതിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് സത്യം ...
അതിനടയില്‍ തന്റെ ഫസ്റ്റ് ക്ലാസ് വെറും ചേനക്കാര്യം മാത്രം.
ഒടുവില്‍ ബാലന്‍ മാമന്റെ മോന്‍ പ്രകാശേട്ടനാണ് കുറച്ച് ദൂരെയാണെങ്കിലും ടൌണിലെ കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ തരപ്പെടുത്തിയത് .....വീട്ടിലെ ശ്വാസം മുട്ടലില്‍ നിന്നും ശരിക്കും ഒരു മോചനം തന്നെയായിരുന്നു അത് ..

"എന്താ രവി ഇന്ന് ഇന്റര്‍വ്യൂ ഉണ്ടെന്നു തോന്നുന്നു ...
വേഷം കണ്ടിട്ട് ഊഹിച്ചതാണേ .".
എതിരെ വന്ന ശിവേട്ടന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി ...
"മം .. പോണ വഴിയാ ..."
"എന്നാ പിന്നെ വൈകണ്ട ..
ബെസ്റ്റ് ഓഫ് ലക്ക് ..
വൈകിട്ട് ലൈബ്രറി വെച്ച്‌ കാണാം" ..
"ശരി ശിവേട്ടാ .."..
അയാള്‍ നടത്തം തുടര്‍ന്നു ..ഇന്നിനി ഒരു വേഷം കെട്ടല് വേണോ ?
സത്യം പറഞ്ഞാല്‍ തീരെ മൂഡില്ലാ..
അല്ലെങ്കീ തന്നെ സ്ഥിരം കലാപരിപാടിക്കപ്പുറം വലിയ പ്രതീക്ഷയ്ക്ക് സ്കോപ്പില്ല താനും ...
അയാള്‍ ടൈ ഊരി പോക്കറ്റിലിട്ടു ..ഇന്‍സേര്‍ട്ട് ചെയ്തിരുന്ന ഷേര്‍ട്ടു പുറത്തിട്ടു പാടവരമ്പത്തൂടെ വായനശാല ലക്ഷ്യമാക്കി നടന്നു ..

ഇപ്പൊ കൃഷി ഇല്ലാത്തോണ്ട് വരമ്പ് നിരന്നു റോഡു പോലെ ആയിരിക്കുന്നു. അച്ഛന്‍ വില്‍ക്കണേനു മുന്‍പ് തെക്കേ കണ്ടത്തിലെ മകരക്കൊയ്ത്തു ഇപ്പഴും നല്ല ഓര്‍മ്മയുണ്ട് ..തനിക്കു ഒരു പ്രത്യേക വിളിപ്പേര് അച്ഛന്‍ ഇട്ട് തന്നത് അക്കാലത്താണ് ...പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയമാണ് ..അച്ഛനപ്പോഴും വീട്ടു പണി എടുപ്പിക്കുന്നതില്‍ ഒരു കുറവും വരൂത്തീട്ടില്ലാരുന്നു ..നെല്ല് വിളഞ്ഞതോടെ ശനീം ,ഞായറും പാടത്ത് കിളിയെ ഓടിക്കല്‍ അധിക ഡ്യൂട്ടിയായി ..

ഒരു ദിവസം അടുക്കളേല് അമ്മയോട് സങ്കടം പറഞ്ഞു നില്‍ക്കുവാരുന്നു ...
"അമ്മേ..ഞാനിനി പാടത്ത് പോകില്ല ..
കൂട്ടുകാര് മുഴുവന്‍ എന്നെ വിളിക്കുന്നതെന്താന്നു അറിയാമോ ?
'വെട്ടുക്കിളീന്നു '..
അച്ഛനോട് പറഞ്ഞേര് ..എന്നേ കൊന്നാലും ഞാനിനി പോവില്ലാ".

ഭാഗ്യത്തിന് അച്ഛനപ്പുറത്തുതന്നുണ്ടാരുന്നു ...വടക്കേപ്പുറത്തൂന്നു ചീറിക്കൊണ്ടാണ് അടുക്കളേലേയ്ക്ക് വന്നത് ...
"ന്നാ പിന്നേ.. തമ്പുരാന്‍ കാലും കൈയും കഴുകി എലേടെ മുന്നിലോട്ടിരുന്നാട്ടെ ......
മൂന്നു നേരം വെട്ടി വിഴുങ്ങാന്‍ നിന്റെ മറ്റവന്‍ പത്തായം നിറച്ചു വെച്ചേക്കുന്നോടാ അസത്തേ.......
അവന് നാണക്കേടാണ് പോലും ...
'സ്റ്റയിലന്‍ കഴുവര്‍ടാന്‍ മോന്‍' "
പിന്നീടും പല അവസരങ്ങളിലും അച്ഛന്‍ തന്നെ ഒരു സ്റ്റയിലനായി കണ്ടിട്ടുണ്ട് ....

ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴായിരുന്നു വെള്ളിടി വെട്ടി നടക്കുന്നോനെ പാമ്പ് കടിച്ചൂന്നു പറഞ്ഞ പോലെ അത് സംഭവിച്ചത് ..അഞ്ചു കൊല്ലം പഠിച്ച കോളേജില്‍ ആരുമറിയാത്ത ഒരു മൂലയ്ക്കൊതുങ്ങി മാത്രമായിരുന്നു ..പഞ്ചാരക്കുട്ടന്മാരെ കൊണ്ടു നിറഞ്ഞ കാമ്പസില്‍ നാല് ചുരിദാറു പീസുകളെ ഒന്നിച്ചു കണ്ടാല്‍ തന്നെ തന്റെ മുട്ടിടിച്ചു വഴി മാറി ഓടുമായിരുന്നു. ഈ ഒരു വിറയല്‍ കൊണ്ടു മാത്രമാണ് ഒഴിവു സമയങ്ങളധികവും കോളേജ് ലൈബ്രറിയില്‍ കഴിച്ചു കൂട്ടിയത് .ഒരു തരം ഒളിച്ചോട്ടം ...

അങ്ങനെ ഒരു വെറും നിര്‍ഗുണ പരബ്രഹ്മമായി കാലം കഴിക്കുന്നതിനിടയിലാണ് വനജയെ പരിചയപ്പെടുന്നത് ..വെളുത്ത് വട്ട മുഖമുള്ള ഒരു മീഡിയം സുന്ദരി . ബി .കോം ഫൈനലിയര്‍ ബാച്ചിലാണ് . ലൈബ്രറിയില്‍ വെച്ച്‌ പുസ്തകങ്ങളുടെ പേരു ചോദിച്ചു തുടങ്ങിയ പരിചയപ്പെടല്‍.. പതുക്കെ അതൊരു നല്ല സൌഹൃദത്തിലേക്ക് വഴിമാറി ...പിന്നേ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം കാമ്പസ് ഫോര്‍മാറ്റില്‍ ഒരു പ്രണയ കഥ ...അവളെ കാണാന്‍ വേണ്ടി മാത്രം ലൈബ്രറിയിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി ....

കാമ്പസിലെ പ്രണയങ്ങള്‍ വിരഹത്തിന്റെ ഇല കൊഴിക്കുന്ന മാര്‍ച്ച് മാസമായിരുന്നു അത് . പൈന്മരച്ചോട്തോറും പെയ്തൊഴിയാത്ത മേഘക്കീറുകള്‍ പോലെ മണിക്കൂറുകള്‍ സല്ലപിക്കുന്ന കുമാരികളും കുമാരന്മാരും, ..
തികച്ചും ഗൌരവപരമായ തീരുമാനങ്ങള്‍ രൂപം കൊള്ളുന്ന ഭാവിയുടെ ആസൂത്രണ കമ്മീഷന്‍ എന്ന നിലയ്ക്കാവും ഈ സമയത്തെ സല്ലാപങ്ങള്‍ ..

"നാളെ എനിക്കൊരു ജോലി ...
പിന്നേ ആരേം പേടിക്കേണ്ട കാര്യമില്ല
അത് വരെ നീ കാത്തിരിക്കില്ലേ..."
കേട്ടു മടുത്ത കുമാരന്റെ ചോദ്യത്തിന് ..
"നിനക്കെന്നെ വിശ്വാസമില്ലേ "..
എന്ന കുമാരിയുടെ പൊടി പിടിച്ച മറുചോദ്യം..

എക്സാം ഡേറ്റ് അടുത്ത സമയമായിരുന്നതിനാല്‍ കാമ്പസ് പൊതുവേ ശാന്തമായിരുന്നു ...
ലൈബ്രറിയില്‍ ചില ബുക്കുകള്‍ മടക്കി കൊടുത്തു തിരിച്ചു പോന്ന വഴി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ
ഇടനാഴിയിലൂടെ കാന്റീന്‍ ലക്‌ഷ്യം പിടിച്ചു നടക്കുവാരുന്നു..ഇടതു വശത്തെ രണ്ടാമത്തെ ക്ലാസ് റൂമില്‍ നിന്നും ചില അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം ..അടഞ്ഞു കിടന്ന ജനല്പ്പാളിയോടു ചെവി വട്ടം പിടിച്ചു ...ഇപ്പോള്‍ നേര്‍ത്ത ഒച്ചയില്‍ ചില ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാം ..ഒരു ജിജ്ഞാസാ കുതുകിയുടെ ആവേശത്താല്‍ ഞാന്‍ ജനല്‍ പാളി തളളിത്തുറന്ന് നോക്കി ..ഞെട്ടിപ്പോയി അകത്തു പിടഞ്ഞു മാറിയ രണ്ട് അര്‍ദ്ധ നഗ്ന രൂപങ്ങള്‍ ..ആര്‍ട്സ് ക്ലബ് സെക്രട്ടറി ബിജു വര്‍ഗീസും ...ഒരു പെണ്‍കുട്ടിയും ..അവളേതാണെന്ന് പിടി കിട്ടിയില്ലാ ...അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് ചാടിയതും താനവിടുന്നു ഓടിക്കഴിഞ്ഞിരുന്നു ..നേരെ കോളേജ് ഗേറ്റില്‍ ചെന്നാണ് അത് നിന്നത്..

ആദ്യം കിട്ടിയ ബസ്സിനു നേരെ വീട്ടിലേക്കു വെച്ച്‌ പിടിച്ചു ....ഉച്ചയൂണും കഴിഞ്ഞു മുറിയില്‍ കയറി വാതിലടച്ചു ..ഏതാണ്ടൊരു പത്തു മിനിട്ടായിക്കാണും ...ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു..അച്ഛന്റെ ഹലോ വിളി ഒരു തവണ കേട്ടു . തുടര്‍ന്ന് ഒരലര്‍ച്ച കേട്ടാണ് ചാടി എഴുന്നേറ്റത്.

"എടീ അവനിവിടില്ലേ ..
എടാ രവി .."
പേടിച്ചു വിറച്ചു അച്ഛന്റെ മുന്നില്‍ ഹാജരായി ...
വലതു കൈ വീശി ഇടത്തേ കവിളില്‍ ആഞ്ഞോരടി ..
വട്ടം കറങ്ങി നിലത്തു വീണു പോയി ..
"അയ്യോ !!
അമ്മ നിലവിളിച്ചു കൊണ്ടോടി വന്നു ..
"നിങ്ങക്കിതെന്തു പ്രാന്താ...
എന്തിനാ അവനെ തല്ലിയെ" ..
"നിന്റെ പുന്നാര മോനോട് തന്നെ ചോദിക്ക്.."
അമ്മ എന്‍റെ നേര്‍ക്ക്‌ നോക്കി ..
"എനിക്കൊന്നും അറിയില്ലമ്മേ ....സത്യം" ..
"ഇപ്പൊ ഫോണ്‍ വന്നത് ഇവന്റെ കോളേജീന്നാ."
താന്‍ അപ്പോഴും നെറ്റി ചുളിച്ചു നോക്കി ..
"ഒന്നുമറിയാത്ത പോലെ അവന്‍റെ നോട്ടം കണ്ടില്ലേ ..
തറവാടിന്റെ മാനം കളഞ്ഞ പട്ടി"..
അച്ഛന്‍ വീണ്ടും കൈ ഓങ്ങി ..
ഇത്തവണ അമ്മയുടെ സമയോചിതമായ ഇടപെടല്‍ അടുത്ത പ്രഹരത്തില്‍ നിന്നു രകഷപ്പെടുത്തി .
"നിങ്ങളെന്താ കാര്യമെന്ന് പറഞ്ഞെ ..
അമ്മ ഒച്ചയെടുത്തു ..
"ഈ സല്‍ഗുണ സമ്പന്നന്‍
ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു ..
പിള്ളേര് പിടിക്കാന്‍ ഓടിച്ചിട്ട്‌ ,രക്ഷപെട്ടു വന്നേക്കുവാണത്രേ..
പെണ്ണിന്റെ വീട്ടുകാര് പോലീസ് കേസ് കൊടുക്കാന്‍ പോകുവാ ..
അതോണ്ട് ഈ പട്ടീടെ മോന്റെ തന്തയായ ഞാന്‍ എത്രയും വേഗം അവിടെത്തണമെന്ന്..
ഇത്രയുമാണ് മംഗള വര്‍ത്തമാനം ..
എന്താ പോരെ .."

"ഇല്ലാമ്മേ... ഞാനല്ല ..ഞാന്‍ കണ്ടതാ അവര് രണ്ടും "........
"പ് ഫാ..വായടയ്ക്കടാ നാറീ.."
ഇത്തവണ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടും മുന്‍പേ ഒരെണ്ണം കൂടി കിട്ടി ..


പിന്നീട് നാണം കെട്ട് നരകിച്ച കുറെ ദിവസങ്ങള്‍ ..
പുറത്തിറങ്ങിയാല്‍ ആളുകളുടെ പരിഹാസച്ചിരി ...
ആത്മഹത്യെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് ..പിന്നേ മനസ്സിലായി അതിനും മിനിമം ആത്മ ധൈര്യം ആവിശ്യമാണെന്ന്. ഒടുവില്‍ പ്രകാശേട്ടന്റെ ചില രാഷ്ട്രീയ പിടിപാടുകള്‍ വെച്ച്‌ അച്ഛന്‍ കുറെ പണിപ്പെട്ടാണ് എല്ലാം ഒതുക്കിയത് .

വനജയുടെ മുന്നില്‍ എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചെങ്കിലും മുഴുവനാക്കാന്‍ കൂടി അവള്‍ നിന്നില്ലാ..
പിന്നീടൊരിക്കലും അവളെ കാണാന്‍ നിന്നിട്ടുമില്ലാ ..
വര്‍ഷങ്ങള്‍ക്കു ശേഷം ഒരുതവണ കണ്ടിരുന്നു ഭര്‍ത്താവുമൊന്നിച്ചു അമ്പലത്തില്‍ വെച്ച്‌ ..
വായനശാലയ്ക്കടുത്തു പുതിയ വീട് വെച്ചിരിക്കുന്നത് അവരാണത്രെ ...

ഒരേ ഒരാശ്വാസം അമ്മ മാത്രം തന്നെ മനസ്സിലാക്കി എന്നതാണ് ..
വിതുംമ്പലുകള്‍ക്കിടയില്‍ അമ്മയുടെ മന്ത്രണം ഇപ്പോഴും കാതിലുണ്ട് ....

"ന്റെ കുട്ടി അങ്ങനൊന്നും ചെയ്യില്ലാ ..എനിക്കുറപ്പാ ...
അതെന്റെ വിശ്വാസാ ..."

ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു ..
അയാള്‍ ഒന്നു രണ്ട് ബൂക്സുമെടുത്തു പുറത്തേയ്ക്കിറങ്ങി ...
തികച്ചും യാദുശ്ചികമായിട്ടാരുന്നു എതിരെ വന്ന വനജെയും കുട്ടിയേയും കണ്ടത് ..
അവള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു :
"രവി ലൈബ്രറീന്നാരിക്കും."
"മം ..അതേ അയാള്‍ മൂളി ."..
"ഞങ്ങള്‍ ഒന്നു ടൌണ്‍ വരെ പോയതാ .....
അടുത്താഴ്ച ഹരിയേട്ടന്‍ കുവൈത്തീന്നൂ വരുന്നുണ്ട് ..
ഫാമിലീ വിസ ശരിയായിട്ടുന്ടെന്നു പറഞ്ഞു .....
ഞങ്ങളെക്കൂടി കൊണ്ടു പോകാനുള്ള .... വരവാ"
"നന്നായി".
അയാള്‍ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..

"രവി ഇനിയെങ്കിലും ഒരു സ്ഥിര ജോലിക്ക് ശ്രമിക്കണം ..
ഒരു കല്യാണം കഴിക്കേണ്ട പ്രായവും കടന്നു പോകുവാന്നോര്‍ക്കണം .".

"മം ..ജോലി ശരിയായാലും മംഗലം പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല ...
പട്ടാപ്പകല്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവന് അത്ര വേഗം പെണ്ണ് കിട്ടുമോ ?
നല്ല കാര്യമായി !"

"പത്തു കൊല്ലം പഴക്കമുള്ളതിന്റെ റീ പോസ്റ്റ്മോര്ട്ടത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് ...
ആദ്യം അത് മനസീന്നു കളയാന്‍ നോക്കൂ.."
"മറവി എല്ലാരേം ഒരു പോലെ അനുഗ്രഹിച്ചൂന്നു വരില്ല വനജേ ....
ചിലര്‍ക്ക് ചിലപ്പോള്‍ അത് സാഹചര്യം ആവശ്യപ്പെടുന്ന ഒഴിവാക്കാനാകാത്ത ഒന്നാവും ..
നില നില്‍പ്പിന്റെ ഡാര്‍വിന്‍ തിയറി പോലെ ..
മറ്റു ചിലര്‍ക്ക് ജീവിതാവസാനം വരെ മനസ്സ് നീറ്റാന്‍ കനിഞ്ഞു കിട്ടുന്ന ഭാഗ്യവും"..

"രവി എങ്ങോട്ടാണ് പറഞ്ഞു പോകുന്നതെന്ന് മനസ്സിലായി ...
ഞാന്‍ മറന്നിട്ടൊന്നുമില്ല...ആ ഒരു സംഭവം കൊണ്ടൊന്നുമല്ല ഞാന്‍ രവിയില്‍ നിന്നകന്നത് ...
ഞാന്‍ അതൊന്നും വിശ്വസിച്ചിട്ടുമില്ല."

"പിന്നെ, എന്ത് കൊണ്ടു ഞാന്‍ രവിക്കൊരു താങ്ങായില്ലാന്നു ചോദിച്ചാല്‍ ..താന്‍ പറഞ്ഞത് തന്നെ ഉത്തരം ..
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു..
കൌമാരത്തിലെ പ്രണയത്തിനെ ഏതൊരു പെണ്ണിനും അതില്‍ കൂടുതലായി നെഞ്ചോട്‌ ചേര്‍ക്കാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല...അതിന്റെ ആവിശ്യമില്ല താനും ....ഇന്നോര്‍ക്കുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിക്ക് ഫീലിംഗ്സ് അത്ര മാത്രം ..അന്നത്തെ ചുറ്റുപാടില്‍ എന്‍റെ വീട്ടുകാരെ അനുസരിക്കാതെ എനിക്കൊരു നില നില്‍പ്പില്ലാരുന്നു താനും ....എനിക്കിന്നും രവിയെ ഇഷ്ടമാണ് ..പൂര്‍വ കാമുകനായിട്ടല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ....ഒരു നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍"

"മ്ഹും ...അയാള്‍ ചുണ്ട് കോട്ടി ചിരിച്ചു ...
ഞാനൊന്ന് ചോദിച്ചോട്ടെ വനജേ ....
നാളെ ഹരി ഒരു പ്രത്യേക സാഹചര്യത്തില്‍ ...അതെന്തുമായിക്കോട്ടേ ....ഇത് പോലൊരു തിര്സ്കരണം നടത്തിയാല്‍ നീ അത് താങ്ങുമോ ?...ഇത്ര ലാഘവത്തോടെ അതിനെ കാണാന്‍ നിനക്ക് കഴിയുമോ?...
ഇല്ല ..കാരണം വ്യവസ്ഥാപിതമായ ഒരു ചങ്ങലക്കെട്ടിനുള്ളിലാണ് ആ ബന്ധം ..അതിന്റെ കണ്ണി പൊട്ടിയാല്‍ പിന്നെ ഈ കുട്ടി പോലും ഒരു ബാധ്യതയാണ് ....അത് കൊണ്ടു സൂക്ഷിച്ചേ പറ്റൂ ...
ആ ചങ്ങലക്കെട്ടിനു പുറത്തുള്ളതൊക്കെ എപ്പോ വേണേലും വലിച്ചെറിയാം ...

അന്ന് ആരോ ചെയ്ത തെറ്റിന് ഹോമിക്കപ്പെട്ട എന്‍റെ ജീവിതവും ഇങ്ങനെ തന്നെ" ..

"രവീ ഇവിടെയാണ്‌ ഞാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞതും ..
അന്ന് ആരോ തെറ്റ് ചെയ്തെന്നു പറഞ്ഞു ...
എന്നിട്ടവ്ര്‍ക്കെന്തു പറ്റി..
ആരെങ്കിലും അവരെ ശിക്ഷിച്ചോ ?"

"ജീവിതത്തെ പ്രായോഗിക ബുദ്ധിയിലൂടെ കാണുന്നവര്‍ കുറ്റവാളികളെപ്പോലെ തല കുനിച്ചു നില്‍ക്കാറില്ല ....തെറ്റും ശരിക്കുമപ്പുറം പിടി കൊടുക്കാതിരിക്കലാണ് ജീവിതം ..രവി കണ്ട തെറ്റ് ഒരു പക്ഷെ ഇന്നും അവര്‍ക്ക് തെറ്റായിരിക്കില്ല..ഈ ലോകത്ത് ഓരോരുത്തരും അവരുടെ സുഖം നോക്കി തന്നെയാണ് ജീവിക്കുന്നത് ..നേരിട്ട് പറ്റാത്തത് മറവിലൂടെയും സാദ്ധ്യമാക്കി വെള്ള പൂശി ജീവിക്കുന്നു ..
അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെപ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

"ഞങ്ങള്‍ നടക്കട്ടെ ..നേരം ഒരു പാടായി ..
മോളേ അങ്കിളിനു ടാറ്റാ കൊടുത്തെ ..."

അവര്‍ നടന്നു നീങ്ങുന്നതും നോക്കി അയാള്‍ കുറെ നേരം നിന്നു ..
പിന്നേ ഒരു ദീര്‍ഘ നിശ്വാസം വിട്ട് നടത്തം തുടര്‍ന്നു ....
പ്രകാശേട്ടനെ ഒന്നു കാണണം ...അടുത്ത ആഴ്ചയിലെ മീറ്റിങ്ങിന്റെ കാര്യമോന്നോര്‍മ്മപ്പെടുത്തണം ....

ഓടാമ്പല്‍ നീക്കി ഗേറ്റു തുറന്നു അകത്തു കയറി ...
മുന്‍ വാതില്‍ പൂട്ടിയിരിക്കുവാണ്..ആരുമുള്ള മട്ടില്ല ..
അയാള്‍ അടുക്കള വാതില്‍ തളളി നോക്കി ..ചാരിയിട്ടേയുള്ളൂ ...
വാതില്‍ മലക്കെ തുറന്നു അകത്തു കടന്നു ..

"പ്രകാശേട്ടാ ..ഇവിടാരുമില്ലേ" ....അയാള്‍ നീട്ടി വിളിച്ചു കൊണ്ടു ഹാളിലേക്ക് നടന്നു.
പെട്ടെന്ന് അകത്തെ മുറിയില്‍ നിന്നും കാറ്റിന്റെ വേഗതയില്‍ ഒരുത്തന്‍ രവിയെ തളളിത്തെറിപ്പിച്ച് അടുക്കള ഭാഗത്തെയ്ക്കോടി....വീഴ്ചയ്ക്കിടയിലും ഒരു മിന്നായം പോലെ രവി ആ മുഖം കണ്ടു...കല്‍പ്പണിക്കാരന്‍ മാധവന്റെ മോന്‍ വേണു ..അയാള്‍ അകത്തെ മുറിയിലേക്ക് നോക്കി ..
പ്രകാശേട്ടന്റെ ഭാര്യ വിമലേട്ടത്തി വെപ്രാളത്തില്‍ സാരി വാരി ചുറ്റി ബ്ലൌസിന്റെ കുടുക്കുകളിടാന്‍ പാട് പെടുന്നു...
മോനെ രവീ ..
അവര്‍ വിറച്ചു വിളിച്ചു ..
അയാള്‍ പെട്ടെന്ന് പുറത്തു കടന്നു ...
വനജയുടെ വാക്കുകള്‍ ചാട്ടുളി പോലെ മനസ്സില്‍ പ്രകമ്പനം കൊണ്ടു ...

"അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെ പ്പോലെ ചില ത്രാണിയില്ലാത്ത കാരക് റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

രവിക്ക് പുറത്തേയ്ക്കിറങ്ങി ഓടണമെന്ന് തോന്നി .. കാലുകള്‍ നില്‍ക്കുന്നിടത്ത് ഉറച്ച പോലെ ..
ഒരു വിധം പുറത്തിറങ്ങി ഗേറ്റു വലിച്ചു തുറന്നു പുറത്തു കടന്നു കിതയ്ക്കുമ്പോള്‍ താന്‍ നടക്കുകയായിരുന്നോ അതോ ..പറക്കുകയായിരുന്നോന്നു അയാള്‍ക്ക്‌ സംശയിച്ചു ....
കിതയ്ക്കുന്നതിനിടയിലും അയാള്‍ സ്വയം പറഞ്ഞു ..

ഇല്ല ഞാനിവിടെ വന്നിട്ടില്ല ...
ഞാനൊന്നും കണ്ടിട്ടില്ലാ ..........